Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 2 Dec 2022 4:32 AM GMT

കുതന്ത്രങ്ങള്‍ കവര്‍ന്നെടുത്ത ബാബരി മസ്ജിദ്

സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മുന്നിലേക്ക് ശ്രീരാമസങ്കല്‍പത്തെ എത്തിക്കാനായി സംഘ്പരിവാര്‍ തെരഞ്ഞെടുത്തത് നാട്ടില്‍ പ്രചാരം നേടി വരികയായിരുന്ന ടെലിവിഷന്‍ എന്ന മാധ്യമമാണ്. രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യുന്ന സമയത്ത് റോഡുകള്‍ ഒഴിഞ്ഞു കിടന്നു, ആബാലവൃദ്ധം ജനങ്ങളും ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ശ്വാസമടക്കിയിരുന്നു. അഹിന്ദുക്കള്‍ പോലും മറ്റു പരിപാടികള്‍ ഉപേക്ഷിച്ച് രാമായണത്തിന്റെ സ്ഥിരം പ്രേക്ഷകരായപ്പോള്‍ ശ്രീരാമസങ്കല്‍പം രാജ്യമാകെയുള്ള ഹിന്ദുക്കളെ ഒരൊറ്റ ചരടില്‍ കോര്‍ക്കുന്ന ജീവമന്ത്രമായി. | TheFourthEye

കുതന്ത്രങ്ങള്‍ കവര്‍ന്നെടുത്ത ബാബരി മസ്ജിദ്
X

ബാബരി മസ്ജിദ് മണ്ണോട് ചേര്‍ന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. മുപ്പത് വര്‍ഷം മുന്‍പുണ്ടായിരുന്ന സാമൂഹിക അന്തരീക്ഷമല്ല ഇന്ന് ഇന്ത്യയില്‍ ഉള്ളത് എന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. മസ്ജിദ് തകര്‍ത്തതോടെ അതുവരെ ഇന്ത്യയിലെങ്ങും പച്ച തൊടാതിരുന്ന ഹിന്ദുത്വവാദികള്‍ക്ക് അധികാരവും പണവും സ്വാധീനവുമെല്ലാം കുമിഞ്ഞു കൂടിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് അതിന്റെ ആത്മാവാണ്.

മതസഹിഷ്ണുതയില്‍ ഊന്നിയ ഭാരതീയ സംസ്‌കാരത്തിന്റെ അടിവേരിളക്കിയ ആ സംഭവത്തിലൂടെ നാടിന്റെ വൈവിധ്യത്തിനും സഹവര്‍ത്തിത്വത്തിനും എന്നും ഭീഷണിയായിരുന്ന ഹിന്ദുത്വരാഷ്ട്രീയം ദേശീയതയുടെ മൂടുപടം എടുത്തണിയുകയും മിതവാദികളായിരുന്ന ഹിന്ദു സമൂഹത്തെ ക്രമേണ ന്യൂനപക്ഷ വിരുദ്ധരും അസഹിഷ്ണുക്കളും ആക്കിത്തീര്‍ക്കുകയുമായിരുന്നു. സ്വത്വരാഷ്ട്രീയം ഉള്‍പ്പെടെയുള്ള സങ്കുചിത മുദ്രാവാക്യങ്ങള്‍ക്ക് അന്നോളം വഴങ്ങിക്കൊടുക്കാതിരുന്ന ഭൂരിപക്ഷ ഹിന്ദുമത വിശ്വാസികള്‍ ക്രമേണ സംഘ്പരിവാര്‍ വിരിച്ച വലയില്‍ നിഷ്‌കളങ്കരായ മാടപ്രാവുകളെപ്പോലെ ചെന്ന് വീഴുന്നതാണ് പിന്നീട് നാം കണ്ടത്.

1984 ഏപ്രില്‍ മാസത്തില്‍ ദില്ലിയില്‍ നടന്ന ധറം സംസദില്‍ വെച്ച് വിശ്വഹിന്ദു പരിഷത്തിന്റെ അന്നത്തെ ജോയിന്റ് സെക്രട്ടറി ആയിരുന്ന അശോക് സിംഗാള്‍ വിശദമായ കാര്യപരിപാടികള്‍ പ്രഖ്യാപിക്കുന്നതോടെയാണ് ഒരിടവേളടക്ക് ശേഷം അക്രമോത്സുകമായ സമരപാതയിലേക്ക് ഹിന്ദുത്വവാദികള്‍ കടക്കുന്നത്.

ഇതിന് ആര്‍.എസ്.എസ് നയിക്കുന്ന സംഘ്പരിവാര്‍ പ്രചാരണവിഭാഗം കൂടുതലായും ഉപയോഗിച്ചത് ഹിന്ദുക്കളുടെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കാന്‍ നൂറ്റാണ്ടുകളായി ശ്രമിക്കുന്ന വിഭാഗമായി മുസ്‌ലിംകളെ ഇകഴ്ത്തുക എന്ന മാര്‍ഗമാണ്. ഭാരത സംസ്‌കാരത്തിന്റെ അവിഭാജ്യ സൗന്ദര്യമായ ഇസ്‌ലാമിക ഭരണകാല പ്രൗഢിയെ കള്ളക്കഥകളും വ്യാജചരിത്രവും കൊണ്ട് തമസ്‌കരിക്കുക വഴി അവര്‍ ഹിന്ദുക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണയും അകാരണമായ മുസ്‌ലിം വിരോധവും വളര്‍ത്തുകയായിരുന്നു.

ബാബരി മസ്ജിദിന്റെ ധ്വംസനത്തിന് വഴിവെച്ച രാമജന്മഭൂമി സമര പരിപാടികള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ആദ്യമായി മാധ്യമ ദൃശ്യത കൈവന്നത് എണ്‍പതുകളുടെ തുടക്കത്തില്‍ ആയിരുന്നു എന്ന് പറയേണ്ടി വരും. 1984 ഏപ്രില്‍ മാസത്തില്‍ ദില്ലിയില്‍ നടന്ന ധറം സംസദില്‍ വെച്ച് വിശ്വഹിന്ദു പരിഷത്തിന്റെ അന്നത്തെ ജോയിന്റ് സെക്രട്ടറി ആയിരുന്ന അശോക് സിംഗാള്‍ വിശദമായ കാര്യപരിപാടികള്‍ പ്രഖ്യാപിക്കുന്നതോടെയാണ് ഒരിടവേളടക്ക് ശേഷം അക്രമോത്സുകമായ സമരപാതയിലേക്ക് ഹിന്ദുത്വവാദികള്‍ കടക്കുന്നത്. അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ മസ്ജിദുകള്‍ പൊളിച്ച് ക്ഷേത്രങ്ങള്‍ പണിയാനുള്ള ആഹ്വനം സിംഗാള്‍ ആദ്യമായി നല്‍കുന്നതും അന്നാണ്.


തുടക്കത്തില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആര്‍.എസ്സ്.എസ്സ് മടിച്ചു നിന്നു എന്നത് ഒരുപക്ഷെ ഇന്ന് പലരിലും അത്ഭുതം ഉളവാക്കിയേക്കാം. മുപ്പത്തിമുക്കോടി ദൈവങ്ങളിലായി വിശ്വാസം വിഘടിച്ചു നില്‍ക്കുന്ന രാജ്യത്തെ ഹിന്ദുക്കളെ ശ്രീരാമഭക്തിക്ക് കീഴില്‍ ഒന്നിപ്പിക്കാനാവുമോ എന്നതില്‍ അന്നത്തെ സര്‍സംഘ്ചാലക് ആയിരുന്ന മധുകര്‍ ദേവ്റസിന് സംശയമുണ്ടായിരുന്നു. എന്നാല്‍, സിംഗാള്‍ അറച്ചു നില്‍ക്കാതെ പരിപാടിയുമായി മുന്നോട്ട് പോയെങ്കിലും ദേവ്റസിന്റെ സംശയം ന്യായമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ആ സമസ്യക്കുള്ള പരിഹാരമായി വിശ്വഹിന്ദുപരിഷത്ത് കണ്ടെത്തി അവതരിപ്പിച്ചത് ഒരു ചലച്ചിത്രകാരനെ ആയിരുന്നു. രാജ്കപൂറിന്റെ ബര്‍സാത്ത് തുടങ്ങിയ ഒരു പിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ആര്‍സൂ, രാജ്കുമാര്‍ തുടങ്ങിയവ സംവിധാനം ചെയ്യുകയും സര്‍വോപരി ഹിന്ദുത്വ രാഷ്രീയത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്ത രാമാനന്ദ് സാഗര്‍ എന്ന സംവിധായകനായിരുന്നു അയാള്‍. അദ്ധേഹത്തെകൊണ്ട് രാജ്യത്തൊട്ടാകെ ശ്രീരാമന്റെ കഥ പറയിക്കുക എന്നതായിരുന്നു സിംഗാളും വി.എച്ച്.പിയും ആവിഷ്‌കരിച്ച തന്ത്രം.

സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മുന്നിലേക്ക് ശ്രീരാമസങ്കല്‍പത്തെ എത്തിക്കാനായി അവര്‍ തെരഞ്ഞെടുത്തത് നാട്ടില്‍ പ്രചാരം നേടി വരികയായിരുന്ന ടെലിവിഷന്‍ എന്ന മാധ്യമമാണ്. അവധി ദിവസമായ ഞായറാഴ്ച തോറും സംപ്രേഷണം ചെയ്യുന്ന സീരിയല്‍ രൂപത്തില്‍ ശ്രീരാമ കഥ രാജ്യത്തോട് പറയാന്‍ അനുമതിക്കായി രാമാനന്ദ് സാഗര്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും കാര്യങ്ങള്‍ ആദ്യം അത്ര എളുപ്പമായിരുന്നില്ല. രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ഹിന്ദുക്കളെ രാഷ്ട്രീയമായി ധ്രുവീകരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്ന സംഘ്പരിവാറിന്റെ കൈകളാണ് സീരിയലിന് പിന്നില്‍. സംപ്രേഷണാനുമതിക്കായി അവര്‍ ആദ്യം കാണുന്നത് അന്നത്തെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന വി.എന്‍ ഗാഡ്ഗിലിനെ ആയിരുന്നു. മുന്നിലുള്ള അപകടം തിരിച്ചറിഞ്ഞ അദ്ദേഹം അനുമതിക്കുള്ള ഫയല്‍ നിരാകരിച്ചു.

ശ്രീരാമഭക്തി രാജ്യത്തെ ഹിന്ദുക്കളുടെ പൊതുവികാരമായി മാറിയതോടെ ആര്‍.എസ്.എസ്സ് മെല്ലെ കളം നിറയാന്‍ തുടങ്ങി. അതിനായി അവര്‍ ആദ്യം ചെയ്തത് പൊതുവെ മൃദുഹിന്ദുത്വ സമീപനം പുറമേക്ക് പുലര്‍ത്തിയ അടല്‍ ബിഹാരി വാജ്പേയിയെ മാറ്റി തീവ്രസ്വരക്കാരനായ അദ്വാനിയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു.


എന്നാല്‍, കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശാപമായ ഖദറിട്ട ഹിന്ദുത്വ ഉപജാപക സംഘം ഇടപെട്ട് ഗാഡ്ഗിലിനെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ രാജീവ് ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തി. ഷാബാനോ ബീഗം കേസിലെ സര്‍ക്കാര്‍ ഇടപെടല്‍ ഹിന്ദുക്കളില്‍ ഉണ്ടാക്കിയ അതൃപ്തി സീരിയലിന് അനുവാദം നിഷേധിച്ചാല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും എന്ന ഇക്കൂട്ടരുടെ ഉപദേശത്തിന്, പ്രായോഗിക രാഷ്ട്രീയത്തില്‍ പരിചയക്കുറവുള്ള രാജീവിനെ തെറ്റിദ്ധരിപ്പിക്കാനായി. കൂടാതെ ഒരു സീരിയല്‍ കണ്ട് നാട്ടിലെ ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന വാദം രാജീവിന് ദഹിച്ചതുമില്ല. അങ്ങനെ, വാര്‍ത്താവിതരണ വകുപ്പില്‍ നിന്ന് ഗാഡ്ഗിലിനെ മാറ്റി തല്‍സ്ഥാനത്ത് അജിത് പാഞ്ച നിയമിക്കപ്പെട്ടു, മുടങ്ങിക്കിടന്ന ക്ലിയറന്‍സ് രാമാനന്ദസാഗര്‍ നേടുകയും ചെയ്തു.

രാമായണം സീരിയല്‍ പുറത്തു വന്നതോടെ രാജ്യമാകെ അടിച്ചുയര്‍ന്ന ശ്രീരാമ തരംഗത്തിലാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് സര്‍ക്കാര്‍ കടപുഴകി വീണത് എന്നോര്‍ക്കുക. സീരിയല്‍ പ്രക്ഷേപണം ചെയ്യുന്ന സമയത്ത് റോഡുകള്‍ ഒഴിഞ്ഞു കിടന്നു, ആബാലവൃദ്ധം ജനങ്ങളും ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ശ്വാസമടക്കിയിരുന്നു. 'ജയ് ശ്രീരാം' എന്ന വിജയഭേരിയോടെ കുട്ടികള്‍ തെരുവുകളില്‍ രാവണ നിഗ്രഹത്തിന് ഇറങ്ങിപ്പുറപ്പെടുന്നതും യുദ്ധത്തിനിടെ കണ്ണില്‍ ഈര്‍ക്കില്‍ തറച്ച് ആശുപതിയിലാവുന്നതും അക്കാലത്ത് സ്ഥിരം സംഭവങ്ങളായി. അഹിന്ദുക്കള്‍ പോലും മറ്റു പരിപാടികള്‍ ഉപേക്ഷിച്ച് രാമായണത്തിന്റെ സ്ഥിരം പ്രേക്ഷകരായപ്പോള്‍ ശ്രീരാമസങ്കല്‍പം രാജ്യമാകെയുള്ള ഹിന്ദുക്കളെ ഒരൊറ്റ ചരടില്‍ കോര്‍ക്കുന്ന ജീവമന്ത്രമായി. ശ്രീരാമഭക്തി രാജ്യത്തെ ഹിന്ദുക്കളുടെ പൊതുവികാരമായി മാറിയതോടെ ആര്‍.എസ്.എസ്സ് മെല്ലെ കളം നിറയാന്‍ തുടങ്ങി. അതിനായി അവര്‍ ആദ്യം ചെയ്തത് പൊതുവെ മൃദുഹിന്ദുത്വ സമീപനം പുറമേക്ക് പുലര്‍ത്തിയ അടല്‍ ബിഹാരി വാജ്പേയിയെ മാറ്റി തീവ്രസ്വരക്കാരനായ അദ്വാനിയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു. അതോടെ വി.എച്ച്.പിയുമായി കൈകോര്‍ത്തുകൊണ്ട് തന്നെ അയോധ്യാ പ്രക്ഷോഭത്തിന്റെ അമരത്തേക്ക് പാര്‍ട്ടിയെ കൊണ്ടുവരിക എന്ന ലക്ഷ്യം അദ്വാനി ഭംഗിയായി മുന്നോട്ട് കൊണ്ട് പോയി.


ഇവിടെയാണ് രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ തീരെ പരിചയമില്ലാതിരുന്ന രാജീവിന് വീണ്ടും ചുവട് പിഴച്ചത്. ഷാബാനോ കേസില്‍ ഇസ്‌ലാമിക പൗരോഹിത്യത്തിന് മുന്നില്‍ താന്‍ മുട്ട് മടക്കി എന്ന അതൃപ്തി ഹിന്ദുക്കളെ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് നയിക്കുമെന്ന് ഭയന്ന അദ്ദേഹം പൂട്ടിക്കിടന്ന മസ്ജിദിന് സമീപത്തായി ശിലാന്യാസത്തിനുള്ള അനുവാദം നല്‍കി അവരെ കൈയിലെടുക്കാന്‍ നോക്കി. അതോടെ പ്രവേശനം ഇല്ലാതിരുന്ന തര്‍ക്ക ഭൂമിക്ക് പുറത്തു നടത്താന്‍ ധാരണയായ ശിലാന്യാസം വി.എച്ച്.പി തര്‍ക്കഭൂമിക്ക് ഉള്ളില്‍ തന്നെ നടത്തുകയും മസ്ജിദിന് മേല്‍ ഹിന്ദുപക്ഷത്തിനുള്ള അവകാശത്തിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായി അതിനെ വ്യാഖ്യാനിക്കാനുള്ള സൗകര്യം നേടിയെടുക്കുകയും ചെയ്തു.

സംഘ്പരിവാര്‍ നേതാക്കളും ബി.ജെ.പി പ്രവര്‍ത്തകരും മറ്റ് ഹിന്ദുത്വവാദികളുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ടീ.വി ചര്‍ച്ചകളിലെല്ലാം സ്ഥിരമായി പറയുന്ന ഒരു നുണയുണ്ട്. 2003ലെ Archeological Survey of India (ASI) നടത്തിയ പഠനത്തില്‍ ക്ഷേത്രം പൊളിച്ചാണ് ബാബര്‍ പള്ളി പണിതത് എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ കിട്ടി എന്നതാണ് ഈ ഭൂലോകനുണ. ഇതേ അസത്യപ്രചാരണത്തിന് സംഘ്പരിവാറിന്റെ പ്രചാരണവിഭാഗമായി അധഃപതിച്ച ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വ്വം അവരെക്കൊണ്ട് സാധിക്കുന്ന വിധം ശക്തി പകര്‍ന്നു.

രാമജന്മഭൂമി പ്രക്ഷോഭത്തിന് പിന്നിലെ തര്‍ക്കവിഷയത്തിന്റെ കാതല്‍ എന്നത് സംഘ്പരിവാര്‍ ഉയര്‍ത്തിയ രണ്ട് അവകാശവാദങ്ങളാണ്. ഒന്ന്, മസ്ജിദ് നിന്നത് ശ്രീരാമന്‍ ജനിച്ച അതേ സ്ഥലത്താണ്. രണ്ട്, അവിടെ നില നിന്ന രാമക്ഷേത്രം തകര്‍ത്തിട്ടാണ് ബാബര്‍ മസ്ജിദ് നിര്‍മിച്ചത്. ഈ രണ്ടു വാദങ്ങളെ ഒന്ന് സൂക്ഷ്മമായി പരിശോധിക്കാം.

ആദ്യ വാദത്തിന്റെ അടിസ്ഥാനം വിശ്വാസമാണ് എന്നതിനാല്‍ അതിന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിനുള്ള ഒരു പരിശോധന സാധ്യമല്ല. വിശ്വാസികള്‍ പുരാണ ഗ്രന്ഥങ്ങളിലും ശ്ലോകങ്ങളിലുമെല്ലാം തങ്ങളുടെ ബോധ്യങ്ങള്‍ക്കുള്ള സാക്ഷ്യങ്ങള്‍ തേടിയേക്കാം. പക്ഷേ, അതിനൊന്നും ശാസ്ത്രീയതയുടെയോ വസ്തുതകളുടെയോ പിന്‍ബലം അവകാശപ്പെടാന്‍ ആവില്ലല്ലോ. മാത്രമല്ല, ശ്രീരാമന്റെ ജന്മസ്ഥലത്തെപ്പറ്റി വിവിധങ്ങളായ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. രാമന്റെ ജന്മസ്ഥാനമായി നേപ്പാള്‍, ശ്രീലങ്ക, അഫ്ഘാനിസ്ഥാന്‍, തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ വിഭിന്ന പ്രദേശങ്ങള്‍ എം.വി.എന്‍ കൃഷ്ണറാവുവിനെ പോലുള്ള പുരാവസ്തു ഗവേഷകരും ചില ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നതും നാം മറന്നുകൂടാ. ഏതായാലും ഭൂരിപക്ഷാഭിപ്രായം ഇപ്പോള്‍ അയോധ്യയിലുള്ള രാമജന്മസ്ഥാന് അനുകൂലമാണ് എന്നതും ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് നമുക്ക് അതിനെ അവിടെ വിടാം.

ഇനി രണ്ടാമത്തെ അവകാശവാദം. ഇത് ചരിത്രവുമായി ബന്ധപ്പെട്ടത് ആകയാല്‍ ആദ്യത്തേത് പോലെ വിശ്വാസത്തിന്റെ മറവില്‍ സംഘ്പരിവാറിന് ഇതിന് സാധൂകരണം തേടാനാവില്ല. കോടതിക്ക് രാമക്ഷേത്രം പൊളിച്ച് അതിനു മുകളിലാണ് ബാബര്‍ മസ്ജിദ് പണി കഴിപ്പിച്ചത് എന്ന് അവിതര്‍ക്കിതമായി തെളിയിക്കുന്ന പുരാവസ്തു ഗവേഷകര്‍ നിരത്തുന്ന തെളിവുകള്‍ തന്നെ വേണം. മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ അങ്ങനെയൊരു തെളിവ് ഹാജരാക്കാന്‍ സംഘ്പരിവാര്‍ പക്ഷത്തിന് സാധിച്ചോ? ഇല്ല എന്നതാണ് അതിനുള്ള ഉത്തരം.

സംഘ്പരിവാര്‍ നേതാക്കളും ബി.ജെ.പി പ്രവര്‍ത്തകരും മറ്റ് ഹിന്ദുത്വവാദികളുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ടീ.വി ചര്‍ച്ചകളിലെല്ലാം സ്ഥിരമായി പറയുന്ന ഒരു നുണയുണ്ട്. 2003ലെ Archeological Survey of India (ASI) നടത്തിയ പഠനത്തില്‍ ക്ഷേത്രം പൊളിച്ചാണ് ബാബര്‍ പള്ളി പണിതത് എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ കിട്ടി എന്നതാണ് ഈ ഭൂലോകനുണ. ഇതേ അസത്യപ്രചാരണത്തിന് സംഘ്പരിവാറിന്റെ പ്രചാരണവിഭാഗമായി അധഃപതിച്ച ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വ്വം അവരെക്കൊണ്ട് സാധിക്കുന്ന വിധം ശക്തി പകര്‍ന്നു. സംഘ്പരിവാരത്തിന്റെ പ്രൊപ്പഗണ്ട വിഭാഗമായ ഗോദീ മീഡിയ ഒരിക്കല്‍ പോലും ആ പഠനങ്ങളുടെ വിശദാംശങ്ങളോ റിപ്പോര്‍ട്ടിന്റെ ആ ഭാഗത്തെപ്പറ്റി സുപ്രീം കോടതി നടത്തിയ പരാമര്‍ശമോ പുറത്തു വിടാറേയില്ല.


എ.എസ്.ഐയുടെ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴേ സുപ്രിയാ വര്‍മ, ജയ മേനോന്‍ എന്നീ രണ്ടു ഗവേഷകര്‍ അതിനെപ്പറ്റി ചില ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതാണ്. ഖനനത്തിനിടെ ക്ഷേത്രത്തിന്റേതായി യാതൊരു വിധ അവശിഷ്ടങ്ങളും കണ്ടെടുത്തില്ല എന്ന് മാത്രമല്ല, പഴയ ഒരു മസ്ജിദിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു എന്ന ഇവരുടെ വാദം അന്ന് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കി. ഖനനത്തിന് സാക്ഷിയായിരുന്ന ഇവര്‍ പക്ഷേ വഖഫ് ബോര്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ കൂടി ആയിരുന്നു എന്നത് ഇവരുടെ വാദങ്ങളെ പക്ഷപാതപരം എന്ന് സംശയിക്കാന്‍ ന്യായമായും ഇടയാക്കി.

ബാബരി മസ്ജിദ് ധ്വംസന വിഷയത്തില്‍ മതേതര ചിന്തയും സത്യവീക്ഷണവും നിലനിര്‍ത്തിയ വിശാല സമൂഹം ഒന്നടങ്കം കുറ്റപ്പെടുത്തിയ ഒന്നായിരുന്നു തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ട്‌കൊടുത്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ 2019ലെ വിധി. ഹിന്ദുത്വ സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങിയ വിധിയെന്നും, വിരമിച്ച ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാ അംഗത്വം ഉറപ്പിച്ച വിധിയെന്നുമെല്ലാം ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു പരമോന്നത കോടതിയുടെ ആ വിധി. എങ്കില്‍പ്പോലും വിധി സൂക്ഷ്മമായി പഠിച്ചാല്‍ രാമക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്ന സംഘ്പരിവാര്‍ ആരോപണത്തെ അത് കൃത്യമായി പൊളിക്കുന്നു എന്നും നമുക്ക് കണ്ടെത്താനാവും.


1949 ഡിസംബര്‍ 23 വെളുപ്പിന് നാല് മണിയോടെ വിഗ്രഹം മസ്ജിദിനുള്ളില്‍ കടത്തിയതായും താഴികക്കുടത്തിന് നേരെ താഴെയായി അത് സ്ഥാപിക്കാനായി നായര്‍ തന്നോട് ആവശ്യപ്പെട്ടപ്രകാരം താന്‍ അത് അവിടെ സ്ഥാപിച്ചതായും വിഗ്രഹം സ്ഥാപിച്ചയാള്‍ തന്നെ ലേഖകന്മാരോട് പറഞ്ഞതായി പുസ്തകത്തിലുണ്ട്.

തര്‍ക്കഭൂമിയില്‍ അവകാശമുറപ്പിക്കാനായി സംഘ്പരിവാര്‍ ആദ്യം ഉയര്‍ത്തിയ വാദം ശ്രീരാമവിഗ്രഹം ഒരു രാത്രിയില്‍ അവിടെ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്നതായിരുന്നു. ആധുനിക മനുഷ്യന്റെ സ്ഥിരബുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന ഈ വാദത്തിന് പിന്നിലെ കള്ളക്കളികള്‍ ഓരോന്നായി കൃഷ്ണ ജ്ഹാ, ധിരേന്ദ്ര ജ്ഹാ എന്നിവര്‍ തങ്ങളുടെ Ayodhya the dark night എന്ന പുസ്തകത്തിലൂടെ വെളിച്ചത്തു കൊണ്ടുവന്നതാണ്. മലയാളിയായ ഐ.സി.എസ് ഓഫീസര്‍ കെ.കെ നായരുടെ അറിവോടെയും ഒത്താശയോടെയും നടന്ന ഒരു വന്‍ ഗൂഢാലോചനയാണ് ശ്രീരാമ വിഗ്രഹത്തിന് മസ്ജിദിനുള്ളില്‍ പ്രവേശനം നല്‍കിയത് എന്ന് പുസ്തകം തെളിവ് സഹിതം സമര്‍ഥിക്കുന്നു.


ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് ആയിരുന്ന നായര്‍ തന്റെ അടുത്ത സുഹൃത്തക്കളായിരുന്ന ബാല്‍റാംപൂര്‍ രാജാവ് പാതേശ്വരി പ്രസാദ് സിംഗ്, ഹിന്ദുമഹാസഭയുടെ യുണൈറ്റഡ് പ്രൊവിന്‍വെസ് (ഇന്നത്തെ ഉത്തര്‍ പ്രദേശ്) അധ്യക്ഷന്‍ മഹന്ത് ദിഗ്വിജയ് സിംഗ് എന്നിവരുടെ ഒത്താശയോടെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 1949 ഡിസംബര്‍ 23 വെളുപ്പിന് നാല് മണിയോടെ വിഗ്രഹം മസ്ജിദിനുള്ളില്‍ കടത്തിയതായും താഴികക്കുടത്തിന് നേരെ താഴെയായി അത് സ്ഥാപിക്കാനായി നായര്‍ തന്നോട് ആവശ്യപ്പെട്ടപ്രകാരം താന്‍ അത് അവിടെ സ്ഥാപിച്ചതായും വിഗ്രഹം സ്ഥാപിച്ചയാള്‍ തന്നെ ലേഖകന്മാരോട് പറഞ്ഞതായി പുസ്തകത്തിലുണ്ട്.

പ്രമുഖ ചലച്ചിത്രകാരനായ ആനന്ദ് പട്‌വര്‍ധന്‍ 'രാംകെ നാം' എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലും ഇതേ കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ വിഗ്രഹം മസ്ജിദിനുള്ളില്‍ പ്രതിഷ്ഠിച്ച മഹന്ത് രാംസേവക് ദാസ് ശാസ്ത്രി എന്ന സന്യാസിയെ പട്‌വര്‍ധന്‍ നേരിട്ട് അഭിമുഖം നടത്തിയിട്ടുണ്ട്. വിവരം പുറത്തറിഞ്ഞതോടെ തര്‍ക്കഭൂമിയില്‍ അതിക്രമിച്ചു കടന്നതിന് താന്‍ ജയിലില്‍ ആയതും എന്നാല്‍ ജില്ലാ മജിസ്ട്രേട്ട് ആയിരുന്ന കെ.കെ നായരുടെ ഇടപെടല്‍ മൂലം തന്നെ മോചിപ്പിച്ചതുമെല്ലാം ഇയാള്‍ അഭിമുഖത്തില്‍ തുറന്ന് പറയുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് വെറും മൂന്ന് മാസം മുന്‍പ് പുറത്തു വന്ന ഈ ലഘു ചിത്രത്തില്‍ മസ്ജിദ് തങ്ങള്‍ ഏത് വിധേനയും കൈക്കലാക്കും എന്ന ഭീഷണിയുയര്‍ത്തുന്ന വിശ്വഹിന്ദു പരിഷതിന്റെ പ്രവര്‍ത്തകരെയും നമുക്ക് കാണാം.


രാമവിഗ്രഹം സ്വയം പ്രത്യക്ഷമായതല്ല എന്നും തല്‍പരകക്ഷികള്‍ അതിനെ അവിടെ കൊണ്ടുപോയി വെച്ചതാണെന്നും സുപ്രീം കോടതി തന്നെ അതിന്റെ വിധിയില്‍ പറയുന്നുണ്ട്. On the night intervening 22/23 December 1949, about fifty to sixty perosns belonging to the Hindu community placed idols below the central dome of Babri Masjid എന്ന് 2019ലെ വിധി ന്യായത്തിന്റെ Part O, Section 719 ല്‍ വ്യക്തമായിത്തന്നെ പറയുന്നു. ഇത്രയുമായ സ്ഥിതിക്ക് ദേശീയ മാധ്യമങ്ങള്‍ ബോധപൂര്‍വം മുക്കിക്കളയാറുള്ള എ.എസ്.ഐ റിപ്പോര്‍ട്ടിലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കൂടി ഒന്ന് പരിശോധി്ക്കാം.

രാമക്ഷേത്രം പൊളിച്ച് അതിന് മേലെ ബാബര്‍ പള്ളി പണിതു എന്ന സംഘ്പരിവാര്‍ ആരോപണത്തെ പാടേ നിരാകരിക്കുന്ന നിരീക്ഷണങ്ങളാണ് സുപ്രീം കോടതി യഥാര്‍ഥത്തില്‍ നടത്തിയത്. ബാബരിമസ്ജിദ് നിന്നിരുന്ന സ്ഥലത്ത് മുന്‍പ് ഒരു ക്ഷേത്രം നിലനിന്നിരുന്നതായി എ.എസ്.ഐ റിപ്പോര്‍ട്ട് പറയുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍, ഈ ക്ഷേത്രത്തിന്റെ കാലയളവായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് പന്ത്രണ്ടാം നൂറ്റാണ്ടാണ്. അതായത്, ബാബര്‍ മസ്ജിദ് നിര്‍മിച്ചു എന്ന് സംഘ്പരിവാര്‍ തന്നെ പറയുന്ന പതിനാറാം നൂറ്റാണ്ടിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ആ ക്ഷേത്രം അവിടെ ഉണ്ടായിരുന്നത് എന്നര്‍ഥം. ആ നാല് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ തര്‍ക്കഭൂമിയില്‍ എന്ത് സംഭവിച്ചു എന്നതിന് കോടതിക്ക് മുന്നില്‍ ഉത്തരമില്ല എന്ന് വിധിയുടെ Part P, Section 788 (III) വ്യക്തമാക്കുന്നു.

' Between the twelfth century to which the underlying structure is dated and the construction of the mosque in the sixteenth century, there is an intervening period of four centuries. No evidence has been placed on the record in relation to the course of human history between the twelfth and sixteen centuries. No evidence is available in a case of this antiquity on (i) the cause of destruction of the underlying structure; and (ii) whether the pre-existing structure was demolished for the construction of the mosque'

പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രം തകരാനുള്ള കാരണങ്ങളോ പള്ളി പണിയാന്‍ വേണ്ടിയാണ് ക്ഷേത്രം പൊളിച്ചത് എന്ന് സമര്‍ഥിക്കുന്ന തെളിവുകളോ കോടതിയുടെ മുന്നിലില്ല എന്നല്ലേ ഇപ്പറഞ്ഞതിന്റെ മലയാളം? കൂടാതെ, മസ്ജിദ് നിര്‍മിക്കാന്‍ വേണ്ടി ക്ഷേത്രം പൊളിച്ചു എന്നോ മസ്ജിദിന്റെ നിര്‍മാണത്തിനായി ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ചുവെന്നോ എ.എസ്.ഐ കണ്ടെത്തിയിട്ടില്ല എന്നും സുപ്രീം കോടതി വിധിയുടെ Part P, Section 788ല്‍ കുറിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ കോടതി എങ്ങനെയാണ് സംഘ്പരിവാറിന് അനുകൂലമായി വിധി പ്രസ്താവിച്ചത് എന്ന ചോദ്യം ഇവിടെ ഉയരും. ഇതിനുള്ള ഉത്തരം വിധിന്യായത്തിന്റെ Part P, Section 788ന്റെ ഏറ്റവും ഒടുവിലായി കാണാം.

'The Hindus have established a clear case of a possesosry title to the outside courtyard by virtue of long, continued and unimpeded worship at the Ramchabutra and other objects of religious significance'.

ഭാരത ചരിത്രത്തില്‍ തന്നെ കാണാനാവുന്ന ശ്രീരാമഭക്തന്മാരില്‍ അഗ്രഗണ്യനായി പൊതുവെ കണക്കാക്കപ്പെടുന്ന ഭക്തകവി തുളസീദാസ് ഏതാണ്ട് ബാബറുടെ സമകാലീനനായിരുന്നു എന്ന് വിവിധ രേഖകള്‍ സൂചിപ്പിക്കുന്നു. തന്റെ ജീവിതകാലമത്രയും അദ്ദേഹം അയോധ്യയിലും വരാണസിയിലുമായിട്ടാണ് കഴിച്ചുകൂട്ടിയത് എന്നും കരുതപ്പെടുന്നു. എന്നിട്ടും തന്റെ ആരാധനാമൂര്‍ത്തിയുടെ ജന്മഭൂമിയിലെ ക്ഷേത്രം ഒരു 'ഇസ്‌ലാമിക ഭീകരന്‍' തകര്‍ത്തതിനെപ്പറ്റി ഒരു വരി പോലും അദ്ദേഹം എവിടെയും കുറിച്ചില്ല എന്ന് സ്വബോധമുള്ളവര്‍ക്ക് വിശ്വസിക്കാനാവുമോ?

അതായത് തങ്ങള്‍ സ്ഥിരമായി ആരാധന നടത്തിയിരുന്ന സ്ഥലമാണെന്ന് ഹിന്ദുപക്ഷത്തിന് സമര്‍ഥിക്കാനായതാണ് വിധി അവര്‍ക്ക് അനുകൂലമാക്കിയത് എന്നര്‍ഥം. കേവലം കുറച്ച് വോട്ടുകള്‍ക്ക് വേണ്ടി രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ ശിലാന്യാസത്തിനായി മസ്ജിദിന്റെ പൂട്ട് തുറന്നു കൊടുത്തത് ബാബരി മസ്ജിദിന്റെ തലവര തന്നെ കീഴ്‌മേല്‍ മറിച്ചത് എങ്ങനെയെന്ന് വിധിയുടെ ഈ ഭാഗത്തിന് നിന്ന് തന്നെ വ്യക്തം.

ബാബര്‍ ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു എന്ന ഹിന്ദുത്വ ആഖ്യാനത്തിന്റെ നടുവൊടിക്കുന്ന വേറെയും തെളിവുകള്‍ ചരിത്രം ചികഞ്ഞാല്‍ ലഭ്യമാണ്. നിരാകരിക്കാനാവാത്ത ഒരെണ്ണം കൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. ഭാരത ചരിത്രത്തില്‍ തന്നെ കാണാനാവുന്ന ശ്രീരാമഭക്തന്മാരില്‍ അഗ്രഗണ്യനായി പൊതുവെ കണക്കാക്കപ്പെടുന്ന ഭക്തകവി തുളസീദാസ് ഏതാണ്ട് ബാബറുടെ സമകാലീനനായിരുന്നു എന്ന് വിവിധ രേഖകള്‍ സൂചിപ്പിക്കുന്നു. തന്റെ ജീവിതകാലമത്രയും അദ്ദേഹം അയോധ്യയിലും വരാണസിയിലുമായിട്ടാണ് കഴിച്ചുകൂട്ടിയത് എന്നും കരുതപ്പെടുന്നു. എന്നിട്ടും തന്റെ ആരാധനാമൂര്‍ത്തിയുടെ ജന്മഭൂമിയിലെ ക്ഷേത്രം ഒരു 'ഇസ്‌ലാമിക ഭീകരന്‍' തകര്‍ത്തതിനെപ്പറ്റി ഒരു വരി പോലും അദ്ദേഹം എവിടെയും കുറിച്ചില്ല എന്ന് സ്വബോധമുള്ളവര്‍ക്ക് വിശ്വസിക്കാനാവുമോ?

ബാബറുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ബാബര്‍നാമയോ അദ്ദേഹത്തിന്റെ മകളായ ഗുല്‍ബദന്‍ ബീഗം എഴുതിയ മകന്‍ ഹുമായൂണിന്റെ ജീവചരിത്രമായ ഹുമായൂണ്‍നാമയോ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സംഘ്പരിവാര്‍ അവകാശപ്പെടുന്നത് പോലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് രസിക്കുകയും അന്യമതസ്ഥന് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് അല്ലാഹുവില്‍ നിന്ന് ബര്‍ക്കത് നേടുകയും ചെയ്യുന്ന മതഭ്രാന്തന്മാരായിരുന്നു മുഗള്‍ ചക്രവര്‍ത്തിമാരെങ്കില്‍ അവര്‍ തങ്ങളുടെ അഭിമാനനേട്ടത്തെപ്പറ്റി എവിടെയെങ്കിലും ഒന്ന് കുറിക്കാതിരിക്കുമോ?

ഏകോദര സഹോദരങ്ങളായ മുസ്‌ലിംകളെ ഹിന്ദുക്കളുടെ നിത്യശത്രുക്കളാക്കി മാറ്റാനായി സംഘ്പരിവാര്‍ മെനഞ്ഞെടുത്ത വെറുമൊരു കള്ളക്കഥയാണ് ഹിന്ദു വിരുദ്ധനായ ബാബര്‍ അയോധ്യയിലെ ശ്രീരാമക്ഷേത്രം തകര്‍ത്ത് പണികഴിപ്പിച്ച ബാബരി മസ്ജിദിന്റെത് എന്ന് മേല്‍ സൂചിപ്പിച്ച ഹിന്ദുത്വ കുതന്ത്രങ്ങളില്‍ നിന്ന് വ്യക്തമല്ലേ?

നൂറ്റാണ്ടുകളായി പരസ്പര സഹകരണത്തിലൂടെയും സഹിഷ്ണുതയിലൂടെയും ഒത്തു നീങ്ങിയ മതേതര ഭാരതത്തിന്റെ ഹൃദയവീഥിയിലൂടെ എണ്‍പതുകളുടെ ഒടുവില്‍ ഉരുണ്ടുതുടങ്ങിയ ഹിന്ദുത്വ വര്‍ഗ്ഗീയരഥം ബാബരി മസ്ജിദും കടന്ന് ഇന്ന് ഗ്യാന്‍വാപിയുടെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. ചരിത്രവും തെളിവുകളുമെല്ലാം തങ്ങള്‍ക്കനുകൂലമായിട്ടും അന്യായമായി അന്യന്റെ ആരാധനാലയത്തില്‍ അതിക്രമിച്ചു കടന്ന് അത് ഇടിച്ചു തകര്‍ത്ത ഹിന്ദുത്വ അക്രമിപക്ഷത്തിന് അനുകൂലമായി അന്തിമവിധി എഴുതിയ രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ തന്നെയാണ് ഇന്ത്യന്‍ മുസ്‌ലിമിന് ഇപ്പോഴും പ്രതീക്ഷ. എന്നാല്‍, തങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിയുന്നത് ഒരു പുതുമയല്ലാതായിരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷത്തില്‍ ഈ പ്രതീക്ഷ ഇനിയെത്ര കാലം എന്നത് മുസ്‌ലിംകള്‍ കണ്ടു തന്നെ അറിയേണ്ടിവരും.



TAGS :