Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 30 Oct 2023 9:26 AM GMT

ഫിലിം സ്‌കൂളിലെ സഹപാഠി വിജയലക്ഷ്മി

എല്ലാവരും ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ക്‌ളാസില്‍ തന്നെ ഇരുന്നു വല്ലതും വായിച്ചു കൊണ്ടിരിക്കും. അങ്ങിനെയുള്ള ദിവസങ്ങളില്‍, എന്നെപ്പോലെ ഉണ്ണാന്‍ പോകാതെ ക്‌ളാസില്‍ മൂകയായി ഇരിക്കുന്ന ഒരാള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. വിജയലക്ഷ്മി. തെലുങ്ക് ക്‌ളാസ്സിലെ ധനികരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവള്‍ വ്യത്യസ്തയായിരുന്നു. | വൈഡ് ആംഗിള്‍ - 18

ഫിലിം സ്‌കൂളിലെ സഹപാഠി വിജയലക്ഷ്മി
X

ഫിലിം സ്‌കൂളിലെ ക്‌ളാസ്സുകള്‍ വളരെ രസകരമായിരുന്നു. സിനിമയുടെ ചരിത്രം പഠിപ്പിക്കുന്ന പ്രിന്‍സിപ്പലിന്റെ ക്‌ളാസ്സുകള്‍ ഇംഗ്ലീഷില്‍ ആയിരുന്നു. പലരും ആ ക്‌ളാസ്സുകള്‍ കോട്ടുവാ ഇട്ടും ഉറക്കം തൂങ്ങിയും കഴിച്ചു കൂട്ടിയപ്പോള്‍, ഞാന്‍ ആ ക്‌ളാസ്സുകള്‍ ശരിക്കും ആസ്വദിച്ചു. മാത്രമല്ല, ഞാന്‍ വിശദമായ നോട്‌സും എഴുതിയെടുത്തു. ഇത് പില്‍ക്കാലത്ത് ഒരു സിനിമാധ്യാപകന്‍ ആയപ്പോള്‍ എനിക്ക് വളരെ ഗുണം ചെയ്തു.

നിരീക്ഷണ പാടവം, ഭാവന, ശബ്ദ നിയന്ത്രണം എന്നിവ കൂടാതെ ഇമ്പ്രൊവൈസേഷന്‍ ക്‌ളാസും വളരെ രസകരമായിരുന്നു. നമുക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ഭയം, ലജ്ജ, സഭാകമ്പം എന്നീ മാനസിക പ്രതിബന്ധനങ്ങളെ തരണം ചെയ്യാന്‍ ഈ ക്‌ളാസ്സുകള്‍ വളരെ സഹായിച്ചു. ആത്മവിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി പ്രസംഗ പരിശീലന ക്‌ളാസും ഉണ്ടായിരുന്നു. എല്ലാ ക്‌ളാസ്സുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം ഉണ്ടായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥയോ, സംഭാഷണമോ ഇല്ലാതെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ക്രിയ-പ്രതിക്രിയകളിലൂടെ ഒരു രംഗം സ്വാഭാവികമായി വികസിക്കുന്നതിനെയാണ് ഇമ്പ്രൊവൈസേഷന്‍ എന്ന് പറയുക. മലയാളത്തില്‍ ഇതിനെ വേണമെങ്കില്‍ മനോധര്‍മാഭിനയം എന്ന് വിളിക്കാം.

തന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്ന രജനിയുടെ മുന്നില്‍ രവീന്ദ്രന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവന്റെ അടിയേറ്റു രജനി ബോധം കേട്ട് വീഴുകയും മൂക്കില്‍ നിന്ന് ചോര ഒലിക്കുകയും ചെയ്തു. രജനിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയതിനാല്‍ ഉടനെ ബോധം വന്നു. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ല. അഭിനേതാവ്, കഥാപാത്രവുമായി എത്ര താദാത്മ്യം പ്രാപിച്ചാലും, വിവേകപൂര്‍ണ്ണമായ നിയന്ത്രണം ആവശ്യമാണ്. അവിടെ സംഭവിച്ച അപാകതയാണ് ഈ അപകടത്തിനു വഴി വെച്ചത്.

ഇമ്പ്രൊവൈസേഷനുള്ള വിഷയം വിദ്യാര്‍ഥികള്‍ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്. അത് ചെയ്യുന്ന ആള്‍ക്ക് തന്നോടൊപ്പം അഭിനയിക്കേണ്ട ആളെയും തെരഞ്ഞെടുക്കാം. ഞാന്‍ രജനിയോടൊപ്പം ഒരു ഇമ്പ്രൊവൈസേഷന്‍ ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ അവളുടെ വാസസ്ഥലത്തു റൂം കാണാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവങ്ങളില്‍ നിന്നും പ്രചോദനം കൊണ്ടതായിരുന്നു വിഷയം. ഞങ്ങളുടെ ഇമ്പ്രൊവൈസേഷന്‍ ഗംഭീര വിജയം ആയി. ഞങ്ങള്‍ രണ്ടു പേരും അധ്യാപകന്റെ പ്രശംസക്ക് പാത്രമായി. അത് കൊണ്ടുണ്ടായ മറ്റൊരു ഗുണം എനിക്കും രജനിക്കുമിടയില്‍ മഞ്ഞുരുകി എന്നതായിരുന്നു. അവള്‍ പഴയ പോലെ നല്ല സുഹൃത്തായി.

അടുത്ത ദിവസം മറ്റൊരു ഇമ്പ്രൊവൈസേഷന്‍ രവീന്ദ്രനും രജനിയും കൂടി ചെയ്തു. വളരെ വൈകാരികമായ ഒരു വിഷയമായിരുന്നു അവര്‍ കൈകാര്യം ചെയ്തത്. അപൂര്‍വമായി, വിഷയത്തില്‍ ഇഴുകിച്ചേര്‍ന്നു, പൂര്‍ണ്ണമായി കഥാപാത്രങ്ങളായി മാറുമ്പോള്‍, അഭിനയം അപകടകരമായ വൈകാരിക വിക്ഷോഭങ്ങള്‍ക്കു വഴി വെക്കാറുണ്ട്. രവീന്ദ്രനും രജനിയും തമ്മിലുള്ള ഇമ്പ്രൊവൈസേഷന്‍ അങ്ങിനെയൊരു അപകട മുഹൂര്‍ത്തത്തിന് കാരണമായി. കഥാപാത്രത്തെ മറന്നു സ്വയം കഥാപാത്രമായി മാറുന്ന ചില അവസരങ്ങള്‍ ഈ ക്ലാസ്സില്‍ ഉണ്ടാവാറുണ്ട്. തന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്ന രജനിയുടെ മുന്നില്‍ രവീന്ദ്രന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവന്റെ അടിയേറ്റു രജനി ബോധം കേട്ട് വീഴുകയും മൂക്കില്‍ നിന്ന് ചോര ഒലിക്കുകയും ചെയ്തു. രജനിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയതിനാല്‍ ഉടനെ ബോധം വന്നു. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ല. അഭിനേതാവ്, കഥാപാത്രവുമായി എത്ര താദാത്മ്യം പ്രാപിച്ചാലും, വിവേകപൂര്‍ണ്ണമായ നിയന്ത്രണം ആവശ്യമാണ്. അവിടെ സംഭവിച്ച അപാകതയാണ് ഈ അപകടത്തിനു വഴി വെച്ചത്.

ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നാണ് അവള്‍ വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും അവള്‍ക്ക് ചൊടിപ്പും ചുറുചുറുക്കും ഉള്ള ഒരു പ്രകൃതമായിരുന്നു. എല്ലാവരോടും തമാശ പറഞ്ഞും ചിരിച്ചും ഇടപഴകുന്ന അവള്‍ അന്ന് തെലുങ്ക് ക്‌ളാസില്‍ ഏകയായി ഇരിക്കുന്നത് ഞാന്‍ കണ്ടു. അവളും ഊണ് കഴിച്ചിട്ടില്ല എന്ന് മനസ്സിലായി. സാധാരണ അവള്‍ വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ടിഫിന്‍ ഒറ്റയ്ക്കിരുന്നു കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഈ സംഭവം കഴിഞ്ഞപ്പോള്‍, പ്രഭാകരന്‍ സാര്‍, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു സമാന സംഭവം അദ്ദേഹം വിവരിച്ചു. ശബാന ആസ്മിയും, മലയാളിയായ മോഹനും (ചട്ടക്കാരി ഫെയിം) ചെയ്ത ഒരു ഇമ്പ്രൊവൈസേഷനില്‍, ശബാന ആസ്മി, മോഹന്റെ ചെവി പിടിച്ചു പറിച്ചു. മോഹന്റെ ചെവിയ്ക്കു രണ്ടു തുന്നല്‍ ഇടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ആത്മനിയന്ത്രണം നഷ്ടപ്പെടരുത് എന്നതിന് പാഠമാണ് ഇത്തരം അനുഭവങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.

മിക്കവാറും എല്ലാ ക്‌ളാസ്സുകളിലും എനിക്ക് വളരെ നന്നായി പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തിയും സന്തോഷവും എന്റെ ആത്മ വിശ്വാസം വളര്‍ത്താന്‍ സഹായിച്ചുവെങ്കിലും, വീട്ടിലെ പ്രാരാബ്ധങ്ങള്‍ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. മാസം പകുതി കഴിഞ്ഞിട്ടും എനിക്ക് മണി ഓര്‍ഡര്‍ വന്നിട്ടില്ല. ചെട്ടിയാര്‍ വാടക വാങ്ങാന്‍ രണ്ടു മൂന്നു പ്രാവശ്യം വന്നു പോയി. അവസാനം വന്നപ്പോള്‍ അദ്ദേഹം അല്‍പം മുഖം കറുപ്പിച്ചാണ് സംസാരിച്ചത്. ശരിക്കു ഭക്ഷണം കഴിച്ചിട്ടും രണ്ടു ദിവസമായി. എന്റെ ദാരിദ്ര്യം ശിവജിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. എല്ലാവരും ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ക്‌ളാസില്‍ തന്നെ ഇരുന്നു വല്ലതും വായിച്ചു കൊണ്ടിരിക്കും. അങ്ങിനെയുള്ള ദിവസങ്ങളില്‍, എന്നെപ്പോലെ ഉണ്ണാന്‍ പോകാതെ ക്‌ളാസില്‍ മൂകയായി ഇരിക്കുന്ന ഒരാള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. വിജയലക്ഷ്മി. തെലുങ്ക് ക്‌ളാസ്സിലെ ധനികരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവള്‍ വ്യത്യസ്തയായിരുന്നു. വളരെ വില കുറഞ്ഞ സാധാരണ വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നാണ് അവള്‍ വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും അവള്‍ക്ക് ചൊടിപ്പും ചുറുചുറുക്കും ഉള്ള ഒരു പ്രകൃതമായിരുന്നു. എല്ലാവരോടും തമാശ പറഞ്ഞും ചിരിച്ചും ഇടപഴകുന്ന അവള്‍ അന്ന് തെലുങ്ക് ക്‌ളാസില്‍ ഏകയായി ഇരിക്കുന്നത് ഞാന്‍ കണ്ടു. അവളും ഊണ് കഴിച്ചിട്ടില്ല എന്ന് മനസ്സിലായി. സാധാരണ അവള്‍ വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ടിഫിന്‍ ഒറ്റയ്ക്കിരുന്നു കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ന് അവളുടെ ടിഫിന്‍ ബോക്‌സ് അദൃശ്യമായിരുന്നു. അവളുട പട്ടിണി ഞാന്‍ അറിയുന്നത് അവള്‍ക്കു ക്ഷീണമായാലോ എന്ന് കരുതി, ഞാന്‍ അങ്ങോട്ട് പോയില്ല. പെട്ടെന്ന് പ്യൂണ്‍ വീരയ്യ വന്നു എന്നെ വിളിച്ചു.



' സര്‍, ഉങ്കളുക്കു മണി ഓര്‍ഡര്‍ വന്തിരുക്കു'.

ഞാന്‍ ചാടി എഴുന്നേറ്റു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഞാന്‍ ഓടിച്ചെന്നു മണി ഓര്‍ഡര്‍ കൈപ്പറ്റി. സാധാരണ എല്ലാവരും ചെയ്യുന്നത് പോലെ പോസ്റ്റ് മാന് ടിപ്പും കൊടുത്തു. ഹാവൂ. ആശ്വാസമായി. ഇന്ന് തന്നെ ചെട്ടിയാര്‍ക്കു വാടക കൊടുക്കണം. പക്ഷെ, ആദ്യം വിശന്നു പൊരിയുന്ന വയറിനു ആഹാരം കൊടുക്കണം. ഞാന്‍ പുറത്തേക്കു നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി.

''അയൂബ്..''

ഞാന്‍ തിരിഞ്ഞു നോക്കി.വിജയലക്ഷ്മിയാണ്.

''ശാപ്പിട പോരീങ്കളാ ?'' അവള്‍ ചോദിച്ചു.

''ആമാ''

'' എനക്ക് കൂട ശാപ്പാട് വാങ്കി തരീങ്കളാ? '

അവളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. വിശപ്പിന്റെ ക്ഷീണവും ദൈന്യതയും ഒക്കെ ആ മുഖത്തുണ്ടായിരുന്നു. അവളുടെ ക്‌ളാസില്‍ പഠിക്കുന്ന ധനികരായ സഹപാഠികളോട് ചോദിക്കാതെ എന്നോട് ചോദിച്ചത്, ഒരു പക്ഷെ വിശപ്പറിയുന്നവനേ, വിശപ്പിന്റെ വില മനസ്സിലാകൂ എന്നത് കൊണ്ടായിരിക്കണം.

''വാ പോകലാം'' ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും അടുത്തുള്ള മലയാളി ഹോട്ടലില്‍ പോയി, ഫാമിലി റൂമില്‍ കയറി ഊണ് ഓര്‍ഡര്‍ ചെയ്തു. ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

'' കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ സഹോദരീ സഹോദരന്മാര്‍ ആയിരുന്നിരിക്കണം''

അവളുടെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി.

ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. ആശ്വസിപ്പിക്കാനായി ഞാന്‍ അവളുടെ കൈയില്‍ മൃദുവായി തട്ടി. പെട്ടെന്ന് ഹാഫ് ഡോര്‍ തള്ളിത്തുറന്ന് പ്രഭാകരന്‍ സാര്‍ പ്രവേശിച്ചു. ഞങ്ങളെ കണ്ടയുടന്‍ അദ്ദേഹം പിന്‍വലിഞ്ഞു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു.

'' ഇവിടെ ഇരിക്കാം സാര്‍.''

പക്ഷെ, അദ്ദേഹം പോയിക്കഴിഞിരുന്നു. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ, വിജയലക്ഷ്മിയുടെ മുഖത്ത് പരിഭ്രമം ഉണ്ടായിരുന്നു.

'' എന്തിനാ ഭയപ്പെടുന്നത് ? രണ്ടു സഹപാഠികള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതില്‍ എന്താ തെറ്റ് ?'' ഞാന്‍ ചോദിച്ചു.

''അതല്ല...' അവള്‍ മുഖം കുനിച്ചു.

'' പിന്നെന്താ..?''

'' പ്രഭാകരന്‍ സാര്‍ എന്നെ ഊണ് കഴിക്കാന്‍ വിളിച്ചിരുന്നു. ഞാന്‍ പോയില്ല.''

'' എന്തേ പോകാഞ്ഞത് ?''

ഒരു ചെറിയ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു:

'' താല്‍ക്കാലത്തെ വിശപ്പ് മാറ്റാന്‍ വേണ്ടി, അനാവശ്യമായ കടപ്പാടുകള്‍ ഉണ്ടാക്കി വെക്കുന്നത് ഒരു പെണ്‍കുട്ടിക്ക് ചിലപ്പോള്‍ ദോഷം ചെയ്‌തേക്കാം''.

'' അപ്പോള്‍ എന്റെ കൂടെ വന്നതോ?'' ഞാന്‍ ചോദിച്ചു.

''അയൂബ്, നീ വിശന്നിരിക്കുന്നതു ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നീ മറ്റൊരാളുടെ വിശപ്പിനെ ചൂഷണം ചെയ്യില്ല എന്നെനിക്കറിയാം. മാത്രമല്ല ഞാന്‍ നിന്നെ എന്നും എന്റെ സഹോദരന്‍ ആയിട്ടാണ് കണ്ടിട്ടുള്ളത്.''

എന്റെയും കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ പറഞ്ഞു..

'' വിജയലക്ഷ്മി, നീ എന്റെ സഹോദരി തന്നെയാണ്.

എന്നും അങ്ങനെ തന്നെ ആയിരിക്കും:.''

ഞങ്ങള്‍ രണ്ടു പേരും ഊണ് കഴിഞ്ഞിറങ്ങിയപ്പോള്‍, മനസ്സിന്റെ ഭാരം ഇറക്കി വെച്ചത് പോലുള്ള സന്തോഷമായിരുന്നു. എനിക്ക് മണി ഓര്‍ഡര്‍ വന്നതിലുള്ള സന്തോഷത്തോടൊപ്പം തന്നെ, ഒരു സഹജീവിയുടെ വിശപ്പ് അകറ്റിയതിലുള്ള സംതൃപ്തിയും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കയറി വരുമ്പോള്‍ രജനി വരാന്തയില്‍ നില്‍ക്കുന്നുണ്ടായിരുന്നു..

ഞങ്ങള്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പ്രഭാകരന്‍ സാര്‍ ധൃതിയില്‍ അകത്തേക്ക് കയറി വന്നു. ഞങ്ങള്‍ മൂവരും പുഞ്ചിരിയോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്‌തെങ്കിലും അദ്ദേഹം അത് അവഗണിച്ചു കൊണ്ട് മുഖം തിരിച്ചു അകത്തേക്ക് കയറിപ്പോയി. അത് കണ്ട് വിജയലക്ഷ്മിയുടെ മുഖം മ്ലാനമായി. പ്രഭാകരന്‍ സാറിന്റെ ഗൗരവത്തിന്റെ കാരണം എനിക്കും വിജയലക്ഷ്മിക്കും മനസ്സിലായി. ക്‌ളാസില്‍ കയറുന്നതിനു മുന്‍പ് വിജയലക്ഷ്മി എന്നോട് അവളുടെ ആശങ്ക പങ്കു വെച്ചു.

''പ്രഭാകരന്‍ സാറിന്റെ ഞാന്‍ എങ്ങിനെ ഫേസ് ചെയ്യും ?''

'' ഞാന്‍ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ട് പോയതാണെന്ന് പറഞ്ഞാല്‍ മതി. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം''.

ഞാന്‍ അവളെ ആശ്വസിപ്പിച്ചു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം പലരും പല വഴിക്കു പിരിഞ്ഞു. ഞാന്‍ പി.എ ബക്കറിന്റെയും വിന്‍സെന്റ് മാസ്റ്ററുടെയും സഹസംവിധായകനായി. പിന്നീട് മദിരാശിയില്‍ ഒരു തമിഴ് സിനിമയുടെ പോസ്റ്ററില്‍ വിജയലക്ഷ്മിയുടെ പടം കണ്ടു. ഒരു നര്‍ത്തകിയുടെ വേഷമായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായിരുന്ന ഗോപാലീ സാറിന്റെ സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ എല്ലാവരും ചെന്നൈയില്‍ എത്തിയപ്പോഴാണ് വിജയലക്ഷ്മിയെ അവസാനമായി കണ്ടത്.

2023 മെയ് 15 ാം തിയ്യതി വിജയലക്ഷ്മി ഈ ലോകത്തോട് വിട പറഞ്ഞു. കുറെയധികം തമിഴ്, തെലുങ്കു സിനിമകളില്‍ നര്‍ത്തകിയായും വില്ലത്തി ആയും ഒക്കെ അഭിനയിച്ചെങ്കിലും അര്‍ഹിക്കുന്ന ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. വിവാഹ മോചിതയായ അവള്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന മകളുടെ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്..


മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിജയലക്ഷ്മി അഭിനയിച്ച ഒരു ഷോര്‍ട് ഫിലിം ഞാന്‍ കണ്ടിരുന്നു. വൃദ്ധയും നിസ്സഹായയുമായ ഒരു അമ്മയുടെ വേഷമായിരുന്നു അതില്‍ വിജയലക്ഷിക്കു. അവളുടെ പ്രകടനം വളരെ ഹൃദ്യമായിരുന്നു. അത് കണ്ടിട്ട് ഞാന്‍ അവളെ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. കുറേ അധികം നേരം സംസാരിച്ചു. ജീവിതത്തിലെ വ്യഥകളെക്കുറിച്ചൊക്കെ സംസാരിച്ചു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. പക്ഷെ, അധികം താമസിയാതെ അവളുടെ മരണ വാര്‍ത്ത വന്നു.

(തുടരും)


TAGS :