Quantcast
MediaOne Logo

ഡോ. ഹഫീദ് നദ്‌വി

Published: 14 Feb 2026 9:18 PM IST

അറബി സഞ്ചാരസാഹിത്യത്തിന് ഇന്ത്യയിൽ നിന്നൊരു കയ്യൊപ്പ്

അറബി സഞ്ചാരസാഹിത്യം അതിന്റെ ക്ലാസിക്കൽ വേരുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ലോകത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമാണെന്ന് ഡോ. സുമാമ ഫൈസലിനെപ്പോലുള്ളവരുടെ ഇടപെടലുകൾ തെളിയിക്കുന്നു. കേവലം വിവരങ്ങൾ നൽകുന്നതിൽ നിന്ന് വിവേകത്തിലേക്ക് നയിക്കുന്ന ദാർശനിക ശാഖയായി അറബി സഞ്ചാരസാഹിത്യം ഇന്ന് വളർന്നു പന്തലിച്ചിട്ടുണ്ടെങ്കിൽ, അതിൽ ഇന്ത്യക്കാരനായ ഡോ. സുമാമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്

അറബി സഞ്ചാരസാഹിത്യത്തിന് ഇന്ത്യയിൽ നിന്നൊരു കയ്യൊപ്പ്
X

അറബി സാഹിത്യത്തിലെ അതിപുരാതനവും വിജ്ഞാനപ്രദവുമായ സാഹിത്യശാഖയാണ് 'അദബുർരിഹ്‌ല' എന്ന സഞ്ചാരസാഹിത്യം. കേവലം ഭൂമിശാസ്ത്രപരമായ വിവരങ്ങൾക്കപ്പുറം, ഒരു പ്രദേശത്തിന്റെ ചരിത്രം, സംസ്‌കാരം, നരവംശശാസ്ത്രം എന്നിവയെ സാഹിത്യപരമായ ചാരുതയോടെ കോർത്തിണക്കുന്ന ഈ കലാരൂപം നൂറ്റാണ്ടുകളിലൂടെ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഇതിഹാസ സഞ്ചാരി ഇബ്നു ബത്തൂത്ത മുതൽ ആധുനിക പണ്ഡിതനും ലഖ്നൗവിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിലെ അസോസിയറ്റ് പ്രൊഫസറുമായ ഡോ. സുമാമ ഫൈസൽ വരെയുള്ളവരുടെ കൃതികൾ പരിശോധിക്കുമ്പോൾ, ഈ സാഹിത്യശാഖ കൈവരിച്ച ദാർശനികവും ശൈലീപരവുമായ പരിണാമം വ്യക്തമാകും.

ക്ലാസിക്കൽ യുഗവും ഇബ്നു ബത്തൂത്തയുടെ വിസ്മയങ്ങളും

അറബി സഞ്ചാരസാഹിത്യത്തിന്റെ സുവർണ കാലഘട്ടത്തിന് അടിത്തറ പാകിയത് ശൈഖ് മുഹമ്മദ് ഇബ്നു ബത്തൂത്തയാണ്. അദേഹത്തിന്റെ വിഖ്യാതമായ 'തുഹ്ഫത്തുന്നുള്ളാർ' (ഇബ്നു ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പുകൾ) ലോകസാഹിത്യത്തിലെ തന്നെ എക്കാലത്തെയും മികച്ച കൃതികളിലൊന്നായി പരിഗണിക്കപ്പെടുന്നു. മൊറോക്കോയിൽ നിന്ന് ആരംഭിച്ച് ചൈന വരെയും കേരളത്തിലെ കോഴിക്കോട് അടക്കമുള്ള മലബാർ തീരങ്ങളിലും നീണ്ട അദേഹത്തിന്റെ യാത്രകൾ അന്നത്തെ ലോകത്തിന്റെ ഭൗതികമായ ഭൂപടമായിരുന്നു. ഇബ്നു ബത്തൂത്തയുടെ വിവരണങ്ങൾ പ്രധാനമായും കഥാകഥന ശൈലിയിലുള്ളതായിരുന്നു. അക്കാലത്ത് വിവരശേഖരണത്തിനുള്ള ഏക മാർഗം യാത്രകളായിരുന്നു എന്നതിനാൽ, അറിവിന്റെ വലിയൊരു കലവറയായിരുന്നു അത്തരം കൃതികൾ. ഭൗതികമായ കാഴ്ചകളെയും അത്ഭുതങ്ങളെയും - ഒരു പരിധി വരെ - വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ക്ലാസിക്കൽ കാലഘട്ടത്തിൽ പ്രാധാന്യം നൽകിയിരുന്നത്.

ആധുനികതയുടെ ദാർശനിക മുഖം: ഡോ. സുമാമ ഫൈസൽ

കാലം മാറുന്നതിനനുസരിച്ച് സഞ്ചാരസാഹിത്യത്തിന്റെ സ്വഭാവത്തിലും ലക്ഷ്യത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. അറിവിന്റെ സ്രോതസുകൾ വിരൽത്തുമ്പിലായ ഇക്കാലത്ത്, ഒരു പ്രദേശത്തെ ഭൗതികമായി പരിചയപ്പെടുത്തുന്നതിനേക്കാൾ ആ പ്രദേശത്തിന്റെ ആത്മാവിനെ തൊട്ടറിയാനാണ് ആധുനിക സഞ്ചാരികൾ ശ്രമിക്കുന്നത്. ഈ മാറ്റത്തിന്റെ സമകാലിക മുഖമാണ് ഇന്ത്യക്കാരനായ ഡോ. സുമാമ ഫൈസൽ. അറബി ഭാഷാ പാണ്ഡിത്യത്തിലും വിവർത്തന ശാസ്ത്രത്തിലും ഒരുപോലെ പ്രശസ്തനാണ് അദേഹം.

സഞ്ചാരസാഹിത്യത്തിലെ ഡോ. സുമാമയുടെ സംഭാവനകൾ

ഡോ. സുമാമ ഫൈസൽ വലിയ സഞ്ചാരിയല്ലെങ്കിലും അദേഹത്തിന്റെ സഞ്ചാരസാഹിത്യ കൃതികൾ കേവലം സ്ഥലവിവരണങ്ങളല്ല, മറിച്ച് മനുഷ്യവംശത്തിന്റെ സാംസ്കാരിക വിനിമയങ്ങളെ (Cultural exchange) വിശകലനം ചെയ്യുന്ന ഗഹനമായ പഠനങ്ങളാണ്. അദേഹത്തിന്റെ രചനകളിൽ യാത്ര എന്നത് ഒരേസമയം പുറത്തേക്കും ഉള്ളിലേക്കുമുള്ള ഒരു പുറപ്പെടലാണ് (External and Internal Journey).

സഞ്ചാരസാഹിത്യ മേഖലയിൽ ഡോ. സുമാമയുടെ പ്രധാന പഠനങ്ങൾ ഇവയാണ്:

1- സഞ്ചാരസാഹിത്യത്തിലെ ഹാസ്യം: ഇബ്നു ബത്തൂത്തയുടെയും മറ്റു സഞ്ചാര സാഹിത്യകാരന്മാരുടെയും യാത്രകളെ മുൻനിർത്തി സഞ്ചാരസാഹിത്യത്തിലെ ഹാസ്യത്തിന്റെ (Humor in Travelogue) പ്രസക്തിയെക്കുറിച്ച് അദ്ദേഹം ആഴത്തിലുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.

2- ചരിത്ര വിവർത്തനങ്ങൾ: ഭോപ്പാൽ നവാബിൻ്റെ ഭാര്യ സിക്കന്ദർ ബീഗത്തിന്റെ മക്കയിലേക്കുള്ള ചരിത്രപ്രധാനമായ ഹജ്ജ് യാത്രയെക്കുറിച്ചുള്ള കുറിപ്പുകൾ (Pilgrimage to Mecca) ഇംഗ്ലീഷിൽ നിന്ന് അറബിയിലേക്ക് അദേഹം വിവർത്തനം ചെയ്തു. ഇത് ചരിത്രവും സഞ്ചാരസാഹിത്യവും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്.

3- സാംസ്കാരിക വിശകലനങ്ങൾ: ഈജിപ്ഷ്യൻ എഴുത്തുകാരനായ അബ്ദുൽ വഹാബ് അസ്സാം തന്റെ യാത്രകളിൽ ഇന്ത്യയെ എങ്ങനെ ചിത്രീകരിച്ചു എന്നതിനെക്കുറിച്ച് ഡോ. സുമാമ നടത്തിയ സ്വതന്ത്ര വിശകലനം, സഞ്ചാരസാഹിത്യത്തിലൂടെയുള്ള സാംസ്കാരിക പഠനങ്ങൾക്ക് പുതിയൊരു മാനമാണ് നൽകിയത്.

4- ഇംഗ്ലണ്ടുകാരായ വിൽഫ്രിഡ് സ്പാർവേയും ഹാജി ഖാനും ചേർന്നെഴുതിയ മക്കാ യാത്രയുടെ അറബി വിവർത്തനം ഈ സാഹിത്യ ശാഖക്ക് തന്നെ ഏറ്റവും വലിയ സംഭാവനയാണ്.

സഞ്ചാരസാഹിത്യത്തിലെ പരിണാമം: ഒരു താരതമ്യം

ഇബ്നു ബത്തൂത്തയിൽ നിന്ന് ഡോ. സുമാമ ഫൈസലിലേക്കുള്ള ദൂരം സഞ്ചാരസാഹിത്യത്തിന്റെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയെ അടയാളപ്പെടുത്തുന്നു. ഇബ്നു ബത്തൂത്ത നാം കാണാത്ത കാഴ്ചകളുടെ വിസ്മയ ലോകം തുറന്നുതന്നപ്പോൾ, ഡോ. സുമാമ നാം കണ്ടതും കേട്ടതുമായ കാഴ്ചകൾക്ക് ആധുനികവും ദാർശനികവുമായ അർഥങ്ങൾ നൽകി. പഴയകാല സഞ്ചാരികൾ 'അപരനെ' (The Other) അഥവാ അന്യദേശക്കാരെ അത്ഭുതത്തോടെ നോക്കിക്കണ്ടപ്പോൾ, ഡോ. സുമാമയെപ്പോലുള്ള ആധുനിക എഴുത്തുകാർ ലോകത്തിന്റെ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ ഏകത്വം (Unity of Humanity) കണ്ടെത്താൻ ശ്രമിക്കുന്നു. പണ്ഡിതോചിതമായ ഗാംഭീര്യവും സർഗാത്മകമായ ആർദ്രതയും അദേഹത്തിന്റെ ശൈലിയുടെ സവിശേഷതയാണ്.

അറബി സഞ്ചാരസാഹിത്യം അതിന്റെ ക്ലാസിക്കൽ വേരുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ലോകത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമാണെന്ന് ഡോ. സുമാമ ഫൈസലിനെപ്പോലുള്ളവരുടെ ഇടപെടലുകൾ തെളിയിക്കുന്നു. കേവലം വിവരങ്ങൾ നൽകുന്നതിൽ നിന്ന് വിവേകത്തിലേക്ക് നയിക്കുന്ന ദാർശനിക ശാഖയായി അറബി സഞ്ചാരസാഹിത്യം ഇന്ന് വളർന്നു പന്തലിച്ചിട്ടുണ്ടെങ്കിൽ, അതിൽ ഇന്ത്യക്കാരനായ ഡോ. സുമാമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വിവർത്തനത്തെയും ഭാഷാശാസ്ത്രത്തെയും സാംസ്കാരിക വിനിമയത്തിനുള്ള ഉപകരണങ്ങളായി മാറ്റുന്നതോടൊപ്പം അദ്ദേഹം സഞ്ചാരസാഹിത്യത്തിന് പുതിയൊരു കയ്യൊപ്പ് ചാർത്തിയിരിക്കുന്നു.

TAGS :