Quantcast
MediaOne Logo

ഷബീർ പാലോട്

Published: 28 Jan 2024 6:44 AM GMT

വാലിബനെ തകര്‍ക്കുന്നതാരാണ്? മലയാള സിനിമയിലെ 'അധോലോകങ്ങളി' ലേക്കൊരു സഞ്ചാരം

എന്താണ് യഥാര്‍ഥത്തില്‍ വാലിബന് സംവിച്ചത്. വാലിബനെതിരേ നടക്കുന്നത് റിവ്യൂ ബോംബിങ് ആണോ? ഏതെങ്കിലും സംഘം ആസൂത്രിതമായി സിനിമക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടോ? ഇത്തരം ചില അന്വേഷണങ്ങളാണ് ലേഖകന്‍ നടത്തുന്നത്.

മലൈക്കോട്ടൈ വാലിബന്‍ നിരൂപണം, മലൈക്കോട്ടൈ വാലിബന്‍ റിവ്യൂ, റിവ്യു ബോംബിങ്‌
X

ഒരു സിനിമയും അതിനെച്ചൊല്ലിയുള്ള പുകിലുകളുമാണിപ്പോ മലയാള ചലച്ചിത്ര ലോകത്തെ ചര്‍ച്ചാവിഷയം. സിനിമയുടെ പേര് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിലെ നായകന്‍ നടന്‍ മോഹന്‍ലാലാണ്. സിനിമ ഇറങ്ങിയതുമുതല്‍ സോഷ്യല്‍മീഡിയില്‍ ചേരിതിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങളാണ്. സിനിമ കൊള്ളാമെന്നും അല്ലെന്നും വിവിധ വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവസാനം, 'ഈ സിനിമയോട് എന്തിനിത്ര വിദ്വേഷം' എന്ന് ചോദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തുവന്നു. സിനിമക്ക് എതിരായി മനപ്പൂര്‍വ്വമുള്ള വിദ്വേഷപ്രചരണം നടക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. എന്താണ് യഥാര്‍ഥത്തില്‍ വാലിബന് സംവിച്ചത്. വാലിബനെതിരേ നടക്കുന്നത് റിവ്യൂ ബോംബിങ് ആണോ. ഏതെങ്കിലും സംഘം ആസൂത്രിതമായി സിനിമക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടോ. ഇത്തരം ചില അന്വേഷണങ്ങളാണിവിടെ നടത്തുന്നത്.

സിനിമക്കെതിരേ വിദ്വേഷ പ്രചരണമുണ്ട് എന്ന് ലിജോ പറയുന്നതിനുമുമ്പ് മോഹന്‍ലാല്‍ തന്നെയും, ഒപ്പം അദ്ദേഹത്തിന്റെ അടുപ്പക്കാരും നേരത്തേ ഇത്തരം ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മോഹന്‍ലാലിനെതിരേ 'ചില കേന്ദ്രങ്ങള്‍' വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാണതിലെ ധ്വനി. നടന്റെ സംഘപരിവാര്‍ ബന്ധമാണ ഈ വിദ്വേഷത്തിന് കാരണമെന്നും അവര്‍ പറയാതെ പറയുന്നുണ്ട്.

അല്‍പ്പം ചരിത്രം

വാലിബ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ അല്‍പ്പം ചരിത്രം പറയാതിരിക്കാനാവില്ല. ആ ചരിത്രമറിയാതെ കാര്യങ്ങള്‍ മനസിലാക്കാനുമാവില്ല. മലൈക്കോട്ടൈ വാലിബന്‍ എന്ന മോഹന്‍ലാല്‍ ചിത്രം മലയാള സിനിമയിലെ വലിയ ഈവന്റുകളില്‍ ഒന്നായിരുന്നു. അതിന് കാരണം മലയാള സിനിമ സംവിധായകരില്‍ ഏറ്റവും പ്രതിഭാധനനായ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാല്‍ എന്ന അതുല്യകലാകാരനും ഒന്നിക്കുന്നതായിരുന്നു. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്‌ശേഷം ലിജോ ബിഗ് എമ്മുകളില്‍ രണ്ടാമനുമായി ഒന്നിച്ചൊരു സിനിമ ചെയ്യുന്നു എന്നത് വലിയ സംഭവം തന്നെയായിരുന്നു. ഒരാളും പറയാതെതന്നെ ഇത്തരമൊരു സാഹചര്യം വലിയ പ്രതീക്ഷയും ആവേശവും ആരാധകരില്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഹൈപ്പിന്റെ മറ്റൊരു കാരണം ആമേന്‍ എന്ന കള്‍ട്ട് ക്ലാസിക് സിനിമയിലെ അണിയറക്കാര്‍ വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു. ലിജോ-പി.എസ് റഫീഖ്-പ്രശാന്ത് പിള്ള ത്രയങ്ങള്‍ ഒന്നിച്ചാണ് ആമേന്‍ ഒരുക്കിയത്. ഇവര്‍ തന്നെയാണ് മലൈക്കൊൈട്ട വാലിബനുപിന്നിലും പ്രവര്‍ത്തിച്ചത്. ലിജോ സംവിധാനവും പി.എസ്.റഫീഖ് എഴുത്തും പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിച്ച വാലിബന്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. കുറച്ച് നാളുകളായി ലിജോയുടെ സിനിമകള്‍ ആസ്വാദകരെ രസിപ്പിക്കുന്നതിനൊപ്പം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത്? മയക്കം' വലിയ രീതിയില്‍ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ നിരവധി ഘടകങ്ങള്‍ മലൈക്കോട്ടൈ വാലിബനെ 2024ലെ ഏറ്റവുംവലിയ റിലീസുകളില്‍ ഒന്നാക്കിമാറ്റിയിരുന്നു.

പ്രതീക്ഷകള്‍ പാളിച്ചകള്‍

ഈ മാസം 25ാം തീയതിയാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്. പതിവുപോലെ മികച്ച പ്രീബുക്കിങ് സിനിമക്ക് ലഭിച്ചിരുന്നു. പക്ഷെ, ആദ്യ ഷോ മുതല്‍ സിനിമ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. സിനിമ കണ്ടതില്‍ 60 ശതമാനവും അത്രനല്ല അഭിപ്രായമല്ല പങ്കുവച്ചത്. എന്നാല്‍, 40 ശതമാനം പ്രേക്ഷകര്‍ സിനിമ നന്നായെന്നും പറഞ്ഞിരുന്നു. പതിവുപോലെ മോശം അഭിപ്രായമാണ് നന്നായി പ്രചരിച്ചത്. ഇതോടെ കാണാനിരിക്കുന്ന പ്രേക്ഷകര്‍ ആശയക്കുഴപ്പത്തിലായി. ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ പ്രകാരം ഒരു സിനിമയുടെ ഫസ്റ്റ് ഡെ റിപ്പോര്‍ട്ട് ആ സിനിമയുടെ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ തന്നെ പോന്നതാണ്.


അപകടം തിരിച്ചറിഞ്ഞ് സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രമോഷനായി രംഗത്തിറങ്ങുകയായിരുന്നു. പതിവില്ലാത്തവിധം വികാരാധീനനായാണ് ലിജോ ഇത്തവണ പ്രതികരിച്ചത്. തന്റെ സിനിമാ പരാജയങ്ങളെ ഇതുവരേയും ലാഘവത്തോടെ നേരിട്ടിരുന്ന, 'നോ പ്ലാന്‍ന്‍സ് ടു ചെയിഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്സ്' എന്ന് നിവര്‍ന്ന് നിന്ന് പറഞ്ഞിരുന്ന ആരാധകരുടെ എല്‍.ജെ.പി ഇത്തവണ അങ്ങിനെയല്ലായിരുന്നു. സിനിമക്കെതിരായി വിദ്വേഷ പ്രചരണം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. അതില്‍ കടുത്ത അമര്‍ഷവും സങ്കടവും അദ്ദേഹം പങ്കുവച്ചു. 'സ്റ്റില്‍ നോ പ്ലാന്‍സ് ടു ചെയിഞ്ച്, സ്റ്റില്‍ നോ പ്ലാന്‍സ് ടു ഇംപ്രസ്സ്' എന്ന്? അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും നിരാശ പ്രകടമായിരുന്നു. വാലിബന്റെ സീക്വല്‍ ഇനി ആലോചിക്കാന്‍ കഴിയില്ലെന്നും ലിജോ പറഞ്ഞു. സിനിമക്കെതിരേ വിദ്വേഷ പ്രചരണമുണ്ട് എന്ന് ലിജോ പറയുന്നതിനുമുമ്പ് മോഹന്‍ലാല്‍ തന്നെയും, ഒപ്പം അദ്ദേഹത്തിന്റെ അടുപ്പക്കാരും നേരത്തേ ഇത്തരം ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മോഹന്‍ലാലിനെതിരേ 'ചില കേന്ദ്രങ്ങള്‍' വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാണതിലെ ധ്വനി. നടന്റെ സംഘപരിവാര്‍ ബന്ധമാണ ഈ വിദ്വേഷത്തിന് കാരണമെന്നും അവര്‍ പറയാതെ പറയുന്നുണ്ട്.

വിദ്വേഷത്തിലെ രാഷ്ട്രീയം

വിഭജന, കലാപ യുക്തികള്‍ ഭരിക്കുന്ന ഒരു നാട്ടിലിരുന്നാണ് നാമൊരു സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് എന്നതാണ് ഇവിടെ ഏറെ ശ്രദ്ധിക്കേണ്ടത. മനുഷ്യര്‍ കുറഞ്ഞപക്ഷം മാനസികമായെങ്കിലും വിവിധ ചേരികളായി വേര്‍തിരിഞ്ഞിട്ടുണ്ട്, എല്ലാവരും അത് പ്രകടിപ്പിക്കുന്നില്ലെങ്കിലും. നാട്ടിലെ ജനസ്വാധീനമുള്ള എല്ലാ മനുഷ്യരേയും ഫാഷിസ്റ്റ് പക്ഷവും എതിര്‍ചേരിയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ പൊതുസ്വത്തിനെ അങ്ങിനെ സ്വന്തമാക്കാന്‍ സംഘപരിവാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്.

അടുത്തിടെ പരാജയപ്പെട്ട മോഹന്‍ലാല്‍ സിനിമകളൊന്നും ഏതെങ്കിലുംതരം വിദ്വേഷത്തിന്റെ ഇരകളല്ലെന്ന് പരിശോധിച്ചാല്‍ മനസിലാകും. ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ തുടങ്ങിയ സിനിമകള്‍ ഒരിക്കല്‍ക്കൂടി കണ്ടാല്‍ മോഹന്‍ലാല്‍ തന്നെ കൂവാനിടയുള്ളതുമാണ്. വാലിബന് മുമ്പിറങ്ങിയ 'നേര്' എന്ന ശരാശരി സിനിമ തിയറ്ററില്‍ വലിയ വിജയമായിരുന്നു. അപ്പോ വാലിബനോടുള്ളത് വിദ്വേഷമല്ല എന്ന് ഉറപ്പിക്കാവുന്നതാണ്.

അതിന് പ്രധാന കാരണം മലയാള സിനിമ ഇന്ന് അടക്കിവാഴുന്ന രണ്ട് അതികായര്‍ രണ്ട് മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ് എന്നതാണ്. അതില്‍ തങ്ങളുടെ സ്വത്വമുള്ളയാളെ സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുക സ്വാഭാവികം. അത് മോഹന്‍ലാലിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമല്ല അപ്പുറത്തുള്ള നടനേടടുള്ള വെറുപ്പുകൊണ്ടുകൂടിയാണ്.

നാട്ടില്‍ പട്ടിയെ കല്ലെടുത്ത് എറഞ്ഞവന്റെ പോലും മതംപരതുന്ന സംഘ്പരിവാര്‍ മോഹന്‍ലാലിനെപ്പോലൊരു നടന്റെ അനുഭാവത്തിനുവേണ്ടി ഏതറ്റംവരേയും പോകും. മോഹന്‍ലാല്‍ കുറച്ചൊക്കെ അവരോട് അടുപ്പം കാണുക്കുന്നു എന്ന വിലയിരത്തലുകളുമുണ്ട്. എന്നാല്‍, അയോധ്യ ക്ഷേത്ര പ്രതിഷഠയിലേക്ക് ക്ഷണം ലഭിച്ചിട്ടും നടന്‍ പോകാതിരുന്നതും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിന്റെ പരിതസ്ഥിതിയില്‍ അദ്ദേഹം എടുത്ത തീരുമാനമാകാമത്. ഇത് സംഘപരിവാറുകാരെ കുറച്ചൊക്കെ പ്രകോപിപ്പിച്ചിരുന്നു.


അടുത്തിടെ പരാജയപ്പെട്ട മോഹന്‍ലാല്‍ സിനിമകളൊന്നും ഏതെങ്കിലുംതരം വിദ്വേഷത്തിന്റെ ഇരകളല്ലെന്ന് പരിശോധിച്ചാല്‍ മനസിലാകും. ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ തുടങ്ങിയ സിനിമകള്‍ ഒരിക്കല്‍ക്കൂടി കണ്ടാല്‍ മോഹന്‍ലാല്‍ തന്നെ കൂവാനിടയുള്ളതുമാണ്. വാലിബന് മുമ്പിറങ്ങിയ 'നേര്' എന്ന ശരാശരി സിനിമ തിയറ്ററില്‍ വലിയ വിജയമായിരുന്നു. അപ്പോ വാലിബനോടുള്ളത് വിദ്വേഷമല്ല എന്ന് ഉറപ്പിക്കാവുന്നതാണ്. അല്ലെങ്കിലും സിനിമകള്‍ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും ചില സംഘങ്ങള്‍ വിചാരിച്ചാല്‍ അത്ര എളുപ്പത്തില്‍ സാധ്യമാവുകയില്ല. അല്ലെങ്കില്‍ അതിന് അത്ര നിശ്ചയദാര്‍ഡ്യത്തോടെ ഇറങ്ങിത്തിരിക്കണം.

സംഘ്പരിവാര്‍ അങ്ങിനെ വിജയിപ്പിച്ച സിനിമകളുണ്ട്. കേരള സ്‌റ്റോറി, കാശ്മീര്‍ ഫയല്‍സ്, മലയാളത്തില്‍ മാളികപ്പുറം തുടങ്ങിയവ അതിന് ഉദാഹരണമാണ്. എന്നാല്‍, ഒരു നല്ല സിനിമ പരാജയപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അവര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. 'ജവാന്‍' അതിന് നല്ല ഉദാഹരണമാണ്. കങ്കണ രണാവതും അക്ഷയ് കുമാറുമൊക്കെ സംഘപരിവാറിന്റെ പോസ്റ്റര്‍ ബോയും ഗേളും ആയിരുന്ന സമയത്താണ് അവരുടെ കരിയറിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. അവരെ രക്ഷിക്കാന്‍ ഒരു മോദിയും അമിത്ഷായും വന്നിരുന്നില്ല.

വാലിബന്‍ ആസ്വാദകന്റെ കണ്ണില്‍

വാലിബന്‍ ഏറെ പ്രതീക്ഷയോടെ കണ്ട സിനിമയായിരുന്നു. പക്ഷെ, ഒരു പ്രേക്ഷകനെന്ന നിലയില്‍ സിനിമ അത്ര നല്ല അനുഭവമായിരുന്നില്ല. സിനിമയില്‍ എഴുത്ത് എന്ന സ്‌കില്‍ ഇല്ലാത്തയാളാണ്, അല്ലെങ്കില്‍ പ്രകടിപ്പിച്ചിട്ടില്ലാത്തയാളാണ് ലിജോ. അയാളുടെ സിനിമകളുടെ റൈറ്റര്‍മാര്‍ മറ്റൊരാളായിരിക്കും. മറ്റൊരാളുടെ എഴുത്തിനെ ആശ്രയിക്കുമ്പോഴും ക്രാഫ്റ്റിലെ അപാരമായ സ്വാധീനംകൊണ്ട് സിനിമ തന്റേതാക്കുകയാണ് ലിജോ ചെയ്യുന്നത്. ലിജോയുടെ ഈ ശൈലി അദ്ദേഹത്തിന് വിനയാകുന്നുണ്ട് എന്നാണ് വ്യക്തിപരമായി കരുതുന്നത്. ലിജോ നടത്തുന്ന ക്രാഫ്റ്റിലെ പരീക്ഷണങ്ങള്‍ ഗിമ്മിക് ആണ് എന്ന വിമര്‍ശനം ഉണ്ട്. ഈ മ യൗ വിന് ശേഷം ഇത് കൂടുതല്‍ രൂക്ഷമാണ്. കാര്യമായ പഠനങ്ങളില്ലാതെ ഇത് ചെയ്യുന്നതും വേണ്ടിടത്തും വേണ്ടാത്തയിടത്തും ക്രാഫ്റ്റ് കയറ്റുന്നതും മടുപ്പിക്കുന്നതാണ്.

അതിഗംഭീരമായ ദൃശ്യങ്ങളാണ് വാലിബനിലേത്. മലയാളത്തിലെ ഏറ്റവും ദൃശ്യഭംഗിയുള്ള സിനിമ കുട്ടിസ്രാങ്ക് ആണെന്നാണ് കരുതുന്നത്. അതിനും ഒരുപടി മുകളിലാണീ സിനിമ. ഗംഭീരമായ വിഷ്വല്‍ കോറിയോഗ്രാഫിയാണ് സിനിമക്ക്. നിറങ്ങളുടെ സങ്കലനവും ഫ്രെയിമുകളുടെ കോമ്പിനേഷനും അപാരം. പക്ഷെ, അപ്പോഴും പ്രേക്ഷകനില്‍ ഒരു സിനിമാറ്റിക് അനുഭവം കൊണ്ടുവരാന്‍ വാലിബന് ആകുന്നില്ല.

ഒരു സിനിമയില്‍ പലതരം ക്രാഫ്റ്റുകളാണുള്ളത്. അതില്‍ പ്രധാനപ്പെട്ടതിലെല്ലാം സമ്പൂര്‍ണ്ണ ആധിപത്യമുള്ള സംവിധായകനാണ് ലിജോ. സംവിധാനം കൂടാതെ സിനിമാട്ടോഗ്രാഫി, തിരക്കഥ, സംഭാഷണം, കലാസംവിധാനം, സംഗീതം, പശ്ചാത്തല സംഗീതം, കാസ്റ്റിങ, എഡിറ്റിങ്, കോറിയോഗ്രാഫി തുടങ്ങിയവയിലെല്ലാം ലിജോ തന്നെയാണ് തന്റെ സിനിമയിലെ സര്‍വ്വാധിപതി. ഈ പ്രവണത സിനിമ എന്ന കൂട്ടായ്മയുടെ കലയില്‍ അത്ര നല്ലതല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഒരാള്‍ എല്ലാം തീരുമാനിക്കുമ്പോള്‍ ആവര്‍ത്തനവിരസത എന്ന പ്രശ്‌നം വരാം. മാത്രമല്ല ഒരാളുടെ പിഴവുകള്‍ക്ക് വലിയൊരുകൂട്ടം ആളുകള്‍ വിലകൊടുക്കേണ്ടിവരുമെന്നതും പ്രശ്‌നമാണ്. വാലിബനില്‍ ഈ രണ്ട് പ്രശ്‌നങ്ങളും ഉണ്ട്. എന്നാലിവിടെ കുറച്ച് പൂക്കള്‍ വച്ചേക്കാം എന്ന ശൈലിയിലുള്ള ബേബിച്ചേട്ടന്‍ പരീക്ഷണങ്ങള്‍ ലിജോ നടത്തുന്നുണ്ട്. വൃത്തികേട് ചെയ്യരുത് എന്ന് പറയാന്‍ തരമുള്ള ക്രിസ്പിമാര്‍ ഇല്ലാത്തതിനാല്‍ അദ്ദേഹമത് തുടരുകയാണ്. പക്ഷെയത് ബോറാകുന്നുണ്ട് എന്നതാണ് സത്യം. സിനിമക്കുമേല്‍ വളര്‍ന്നുനില്‍ക്കുന്ന ലില്ലി പൂക്കളായി ലിജോയുടെ ക്രാഫ്റ്റ് ഭ്രമം മാറുന്നുണ്ട്.

വാലിബനിലെ തീയറ്റര്‍ ആര്‍ട്ടിസ്റ്റ്

ലിജോ തന്റെ സിനിമകളില്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത് ഒരു സ്‌റ്റേജ് ഡയറക്ടറെപ്പോലെയാണ്. തീയറ്റര്‍ പശ്ചാത്തലത്തില്‍നിന്നുവരുന്ന ലിജോക്ക് അത്തരമൊരു സ്വാധീനമുള്ളതൊരു മോശം കാര്യവുമല്ല. എന്നാല്‍, വാലിബന്‍ പോലുള്ളൊരു സിനിമയില്‍ ഈ നാടക ഭ്രമം മുഴച്ചുനില്‍ക്കുന്നുണ്ട്. അതിവിദഗ്ധമായി ഒരുക്കിയ ത്രീഡി സ്‌റ്റേജുകളില്‍ നടക്കുന്ന ഒരു നാടകംപോലെയാണ് വാലിബന്‍. അതിഗംഭീരമായ ദൃശ്യങ്ങളാണ് വാലിബനിലേത്. മലയാളത്തിലെ ഏറ്റവും ദൃശ്യഭംഗിയുള്ള സിനിമ കുട്ടിസ്രാങ്ക് ആണെന്നാണ് കരുതുന്നത്. അതിനും ഒരുപടി മുകളിലാണീ സിനിമ. ഗംഭീരമായ വിഷ്വല്‍ കോറിയോഗ്രാഫിയാണ് സിനിമക്ക്. നിറങ്ങളുടെ സങ്കലനവും ഫ്രെയിമുകളുടെ കോമ്പിനേഷനും അപാരം. പക്ഷെ, അപ്പോഴും പ്രേക്ഷകനില്‍ ഒരു സിനിമാറ്റിക് അനുഭവം കൊണ്ടുവരാന്‍ വാലിബന് ആകുന്നില്ല.

നല്ല സൗണ്ട് പാറ്റേണാണ് സിനിമ പിന്‍തുടരുന്നത്. ഒട്ടും ഒറിജിനലല്ല ഈ സിനിമയിലെ ശബ്ദങ്ങള്‍. പ്രത്യേകം പ്രത്യേകം ചേര്‍ത്തിരിക്കുന്ന ശബ്ദങ്ങള്‍ ലിജോയുടെ പതിവ് ശബ്ദാഭിമുഖ്യമാണ് കാണിക്കുന്നത്. ശബ്ദങ്ങള്‍ ദൃശ്യങ്ങളുമായി ചേരുന്നില്ല എന്ന പ്രശ്‌നമുണ്ട്. ഇവിടേയും നാടകങ്ങളുടെ ട്രീറ്റ്‌മെന്റ് കാണാം. ക്ലൈമാക്‌സിലൊക്കെ ആരവങ്ങള്‍ ഉണ്ടാക്കുന്നതൊക്കെ മടുപ്പിക്കുന്നതാണ്. വാലിബനിലെ ഭാഷയും സംഭാഷണവും വിചിത്ര സ്വഭാവമുള്ളതാണ്. തിരുവനന്തപുരം മുതല്‍ വള്ളുവനാടും നാടക ഭാഷയും തമിഴ് മലയാളവും ഒക്കെച്ചേര്‍ന്ന അവിയല്‍ ഭാഷയാണിതില്‍. അതില്‍പ്പോലും ഒരു ഏകീകരണമോ ഐക്യമോ കൊണ്ടുവരാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ അല്‍പ്പം സോഫിസ്റ്റിക്കേറ്റഡ് ആയ നാടകങ്ങളോടാണ് വാലിബന് കൂടുതല്‍ സാമ്യം. പശ്ചാത്തലത്തില്‍നിന്ന് മുഴക്കുന്ന ശബ്ദങ്ങളും രംഗസജ്ജീകരണവും ക്രിത്രിമമായ ഡയലോഗുകളും സിനിമ എന്നതിനേക്കാള്‍ നാടകമെന്ന തോന്നലുണ്ടാക്കും.

അമച്വറായ നടീനടന്മാരെയാണ് ലിജോ കുറച്ചുനാളായി സിനിമകളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ക്രിത്രിമത്വം നിറഞ്ഞതും പതര്‍ച്ചയുള്ളതുമായ അഭിനയമാണ് ഇവരുടേത്. ഇവരുടെ പെര്‍ഫെക്ഷനില്ലായ്മ ജല്ലിക്കെട്ടിലും ചുരുളിയിലും ഇപ്പോ വാലിബനിലും ദൃശ്യമാണ്. ഇതും ലിജോ സിനിമകളുടെ നിലവാരത്തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്.

ഇത്രയും പറയുമ്പോള്‍ വാലിബന്‍ ഒന്നിനും കൊള്ളാത്തൊരു സിനിമയാണെന്ന് കരുതേണ്ടതില്ല. തീര്‍ച്ചയായും ലിജോക്ക് മാത്രം സാധ്യമാകുന്ന സിനിമയാണ് മേൈലക്കാട്ടൈ വാലിബന്‍. ഇതൊരു അസാധാരണ സിനിമയാണെന്ന ബോധ്യം കാണുംമുമ്പേ ഉറപ്പിച്ചാല്‍ സിനിമ കുറച്ചെങ്കിലും കണ്ടിരിക്കാം. അതിഗംഭീരമായ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ളാരു സിനിമകൂടിയാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ ക്ലാസ് നമ്മുക്കവിടെ കാണാനാകും. ഒരു യോദ്ധാവിന്റെ ശരീരഭാഷ വഴങ്ങാത്ത നടനാണ് മോഹന്‍ലാല്‍ എന്ന് തോന്നിയിട്ടുണ്ട്. കുസൃതിനിറഞ്ഞ മാനറിസങ്ങളാണ് നാം ലാലിസം എന്ന് പറയുന്നത്. അവിടെ കുഞ്ഞാലി മരയ്ക്കാറിന്റെ വേഷമൊക്കെ ഒരു ബാധ്യതയാണ്. വാലിബനിലും കുസൃതിനിറഞ്ഞൊരു യോദ്ധാവാണുള്ളത്. പക്ഷെ, ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത് കുറച്ചുകൂടി വീരരസംപൂണ്ട പുരുഷനായിരുന്നു എന്ന തോന്നലുണ്ട്. നാമിതുവരെ കാണാത്ത ദേശവും കാലവും ഭാഷയും ഒപ്പം അതിനാടകീയതയുംകൂടി ചേരുന്നതോടെയാണ് വാലിബന്‍ അത്ര രസമില്ലാത്തതായി മാറുന്നത്.


ഉപസംഹാരം

മലൈക്കോട്ടൈ വാലിബന്‍ വിദ്വേഷത്തിന്റെ ഇരയാണെന്ന് കരുതാനുള്ള തെളിവുകള്‍ ലഭ്യമല്ലാത്തതിനാലും ഈ സിനിമ എന്തുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നതിന് കൃത്യമായ കാരണങ്ങള്‍ ഉള്ളതിനാല്‍ ലിജോ ഉള്‍പ്പടെയുള്ളവരുടെ ആരോപണങ്ങള്‍ തള്ളിക്കളയാവുന്നതാണ്. ക്രാഫ്റ്റ് ഭ്രമം നിയന്ത്രിക്കുകയും കൂടുതല്‍ പ്രതിഭകളെ ടീമില്‍ ഉള്‍പ്പെടുത്തുകയും മികച്ച അഭിനേതാക്കളെ കാസ്റ്റ് ചെയ്യുകയും ചെയ്താല്‍ ലിജോ മലയാളത്തില്‍ ഇനിയും ലോക ക്ലാസിക്കുകള്‍ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.

TAGS :