Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 9 Oct 2023 8:05 AM GMT

ഫലസ്തീന്‍: ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകള്‍

അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശിക്കപ്പെട്ട ദ്വിരാഷ്ട്രമെന്ന പരിഹാരത്തില്‍ രാഷ്ട്രീയപരമായി ഏറെ സാധ്യകളുണ്ട്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും ഉചിതമായ ബദലാണ് ദ്വിരാഷ്ട്ര പരിഹാരം.

ഫലസ്തീന്‍: ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകള്‍
X

ഇസ്രായേല്‍ ഫലസ്തീന്‍ തര്‍ക്കത്തിനു ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിച്ച ഓസ്ലോ കരാറിനു 30 വര്‍ഷം പ്രായമായി. യുദ്ധങ്ങള്‍ പെരുകുകയും പരിഹാരം കാല്‍പനിക വിഭാവനയായി തുടരുകയും ചെയ്യുന്നു. ഇസ്രായേല്‍ ഒരിക്കല്‍കൂടി ഫലസ്തീനില്‍ നരമേധം നടത്തുകയാണ്. രക്തരൂക്ഷിത പോരാട്ടത്തിനു ശേഷം ഇരുപക്ഷത്തും എന്നും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം ബാക്കിയാവുന്നു. ഫലസ്തീന്‍ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യം വീണ്ടും ചൂടേറിയ ചര്‍ച്ചക്ക് വിഷയമാവുകയാണ്. ഇസ്രായേലിന്റെ നിയമസാധുത ആരും ചോദ്യം ചെയ്യുന്നില്ല. അവരുടെ അധിനിവേശ ത്വരക്ക് വിലങ്ങിടേണ്ടതിന്റെ ആവശ്യം ചുരുക്കം ചിലരെങ്കിലും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ദ്വിരാഷ്ട്രപരിഹാരം വ്യാപകമായല്ലെങ്കിലും വീണ്ടും ഉയര്‍ന്നുകേള്‍ക്കുകയാണ്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ എത്രയും പെട്ടെന്ന് മുന്നോട്ട് വരേണ്ടത് അനിവാര്യമാവുകയാണ്. ഫലസ്തീന്‍ എന്ന ഏക രാഷ്ട്രത്തിലേക്കുള്ള മടക്കയാത്ര എളുപ്പമല്ലെന്നിരിക്കെ ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് എന്നും വിഘാതമാകുന്ന ഇസ്രായേല്‍ തന്നെയാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന നിര്‍ദേശത്തിനും പൂട്ടിട്ടത്. അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശിക്കപ്പെട്ട ദ്വിരാഷ്ട്രമെന്ന പരിഹാരത്തില്‍ രാഷ്ട്രീയപരമായി ഏറെ സാധ്യകളുണ്ട്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും ഉചിതമായ ബദലാണ് ദ്വിരാഷ്ട്ര പരിഹാരം. എന്നാല്‍, അത്തരത്തിലുള്ള പരിഹാരം സാധ്യമാകുന്നതിനു വ്യാപകമായ സംവാദങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശം ഇപ്പോഴും തുടരുകയാണ്. മുപ്പത് വര്‍ഷം മുമ്പ് രണ്ടര ലക്ഷം മാത്രമായിരുന്നു കുടിയേറ്റക്കാരെങ്കില്‍ ഇന്നത് ഏഴ് ലക്ഷമായി വര്‍ധിച്ചിരിക്കുന്നു. രാഷ്ടീയപരമായി നേരിട്ടും തുടര്‍ച്ചയായ അക്രമങ്ങള്‍ നടത്തിയും ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്നും തുരത്തുന്നത് തുടര്‍ക്കഥയാവുകയാണ്. രാമല്ലയിലും ടെല്‍അവീവിലും സ്ഥിതിഗതികള്‍ എന്നും സംഘര്‍ഷഭരിതമാണ്.

ഫലസ്തീന്‍ ജനതയെ സംബന്ധിച്ചേടത്തോളം പരമാധികാരമുള്ള ഒരു സ്വതന്ത്രരാജ്യം അവരുടെ ചിരകാല സ്വപ്നമാണ്. അതുകൊണ്ട് തന്നെ ദ്വിരാഷ്ട്ര പരിഹാരത്തിന് ഫലസ്തീന്‍ പൂര്‍ണ്ണമായും എതിരായിരുന്നില്ല. എന്നാല്‍, നിര്‍ദ്ദിഷ്ട ദ്വിരാഷ്ട്രം സാധ്യമാകുന്നതിലേക്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നുവെന്ന് മാത്രം. അതേസമയം, ഫലസ്തീനെ സ്വതന്ത്രമാക്കുന്ന ദ്വിരാഷ്ട്ര പരിഹാരം ഇസ്രായേലിന് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. പകരം, ഫലസ്തീനുമേല്‍ പരമാധികാരമുള്ള വിശാല ഇസ്രായേല്‍ രാഷ്ട്രം അടിച്ചേല്‍പിക്കാനുള്ള ശ്രമം നടത്തുകയാണ് ഇസ്രായേല്‍ ചെയ്തത്. ഭൂമിശാസ്ത്രപരമായി നിലവിലുള്ള അവസ്ഥകളെ റദ്ദ് ചെയ്യുന്ന ഒരു നടപടിക്കും ഇസ്രായേല്‍ തയ്യാറുമല്ല.


1993-സെപ്തംബര്‍ മാസത്തില്‍ ഒപ്പുവെച്ച ഓസ്ലോ കരാറിലാണ് പശ്ചിമേഷ്യയില്‍ ശാശ്വതസമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുല രൂപപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമാധാനം സ്ഥാപിക്കുക്കുമെന്ന് പരസ്പരം അംഗീകരിച്ച് അന്നത്തെ പി.എല്‍.ഒ പ്രസിഡന്റ് യാസര്‍ അറഫാത്തും ഇസ്രായേല്‍ പ്രസിഡന്റ് യിഷാഖ് റബീനും ഒപ്പുവെച്ച കരാര്‍ എവിടെയുമെത്തിയില്ല. സംഘര്‍ഷങ്ങള്‍ അനുദിനം വര്‍ധിക്കുകയല്ലാതെ സമാധാനത്തിനുള്ള ശ്രമങ്ങള്‍ പോലുമുണ്ടായില്ല. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശം ഇപ്പോഴും തുടരുകയാണ്. മുപ്പത് വര്‍ഷം മുമ്പ് രണ്ടര ലക്ഷം മാത്രമായിരുന്നു കുടിയേറ്റക്കാരെങ്കില്‍ ഇന്നത് ഏഴ് ലക്ഷമായി വര്‍ധിച്ചിരിക്കുന്നു. രാഷ്ടീയപരമായി നേരിട്ടും തുടര്‍ച്ചയായ അക്രമങ്ങള്‍ നടത്തിയും ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്നും തുരത്തുന്നത് തുടര്‍ക്കഥയാവുകയാണ്. രാമല്ലയിലും ടെല്‍അവീവിലും സ്ഥിതിഗതികള്‍ എന്നും സംഘര്‍ഷഭരിതമാണ്.

ഇസ്രായേലിനും ഫലസ്തീനും ഭൂമിശാസ്ത്രപ്രരമായ അതിരുകള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി 1967-ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കും ഗസ്സയുമുള്‍പ്പെടെയുള്ള മേഖലകള്‍ ഉള്‍കൊള്ളുന്ന സ്വതന്ത്രരാഷ്ട്രം വേണമെന്നാണ് ഫലസ്തീന്‍ ആഗ്രഹിക്കുന്നത്. അഥവാ, സ്വതന്ത്ര ജനാധിപത്യ പരമാധികാരമുള്ള ഒരു രാജ്യം മാത്രമാണവരുടെ സ്വപ്നം. അധിനിവിഷ്ട പ്രദേശങ്ങള്‍ വിട്ടുകൊടുത്ത് ഒരു ഫോര്‍മുല യാഥാര്‍ഥ്യമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ഇനി ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലാതാകുമ്പോള്‍ മാത്രമാകും ഇസ്രായേല്‍ കണ്ണ് തുറക്കുന്നത്. സമാധാനം എന്നത് ഫലസ്തീനിന്റെ മാത്രം വിഷയമല്ലെന്നതാണ് ഹമാസിന്റെ ഏറ്റവും പുതിയ നീക്കങ്ങള്‍ വ്യകതമാക്കുന്നത്. ചെറുത്തു നില്‍പ്പില്‍ നിന്നും ഒരു പടികൂടി കടന്ന് ഇസ്രായേല്‍ മണ്ണിലേക്ക് ഇറങ്ങിനിന്നു പോരാട്ടം നടത്തുകയാണവര്‍. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഇഞ്ചിഞ്ചായി കൊന്നു കൊലവിളിക്കുമ്പോള്‍ അരുതെന്ന് പറയാന്‍ ആരുമില്ലെന്നത് ഏറെ വിചിത്രമാണ്. അത്‌കൊണ്ടുതന്നെ യു.എന്‍ പോലുള്ള അന്താരാഷ്ട്ര ശക്തികള്‍ സമാധാനം പുനഃസ്ഥാപിക്കാനും ഏറ്റവും ഉചിതമായ പരിഹാരത്തിനും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ പുതിയ ലോക യുദ്ധങ്ങള്‍ക്ക് ഇത് കാരണമായേക്കും.

1947-ല്‍ ഫലസ്തീനിലെ മുസ്‌ലിം ജനസംഖ്യ ഏകദേശം 1.2 മില്യണ്‍ മാത്രമായിരുന്നു എന്നത് മനസ്സിലാക്കുമ്പോളാണ് ഇത് ഒരു വലിയ സംഖ്യയാണ് എന്ന് ബോധ്യമാകുന്നത്. കുഞ്ഞു മക്കളെ കൊന്നു തള്ളുന്നതിനു പകരം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്തരാണെന്ന ബോധ്യം ഇസ്രായേലിനും ഉണ്ടാകാണം.

ഫലസ്തീനിന്റെ സമാധാനത്തിനു വേണ്ടി ഇക്കഴിഞ്ഞ അറബ് ലീഗിനോടനുബന്ധിച്ച് ദ്വിരാഷ്ട്രം എന്ന ചര്‍ച്ച വീണ്ടും ഉയര്‍ന്നു വരികയുണ്ടായി. 2002 ലെ സമാധാന ഉടമ്പടിക്ക് തുല്യമായി ഒരു നീക്കം സാധ്യമാകുമെന്ന് കണക്ക് കൂട്ടിയായിരുന്നു ഈ ശ്രമം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് 50 ഓളം രാഷ്ട്രങ്ങളുടെ പിന്തുണയോടെ ന്യൂയോര്‍ക്കില്‍ ആദ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകളുമായി മുന്നോട്ട് പോകാനും ആലോചിച്ചിരുന്നു. വരുന്ന നവംബര്‍ മാസത്തില്‍ ബ്രസല്‍സില്‍ വീണ്ടും ചേരുമെന്നും ഈ രാജ്യങ്ങള്‍ അറിയിച്ചിരുന്നു. അത് നടക്കുകയാണെങ്കില്‍ തീരെ നിലച്ചുവെന്ന് കരുതിയ ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഒരു തുടക്കമായേക്കും.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948 ലാണ് ഫലസ്തീന്‍ മണ്ണില്‍ പശ്ചാത്യരാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപീകരിക്കുന്നത്. അന്നുമുതല്‍ മിഡില്‍ ഈസ്റ്റില്‍ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് അവര്‍ തുടക്കമിടുകയായിരുന്നു. സമാധാന കരാറുകള്‍ ഒട്ടേറെ തവണ ലംഘിച്ചുവെന്ന ഖ്യാതിയും ഇസ്രായേലിനു തന്നെയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഉപരോധം നേരിടുന്ന ഫലസ്തീനികള്‍ അവരുടെ രാജ്യത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിലാണ്. ഫലസ്തീനികളുടെ എല്ലാ അവകാശവും കവര്‍ന്നെടുത്തിരിക്കുന്നു. സ്വന്തം രാജ്യത്ത് ജീവിക്കാനും സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും ആദ്യം വിലങ്ങിട്ടു. കുടിയേറ്റം നടത്തി, രാജ്യത്തിനുള്ളില്‍ അതിരുകളിട്ട്, സ്വന്തം നാട്ടില്‍ സ്വതന്ത്രമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കത്തിവെച്ചു. സമാധാനത്തോടെ സംഘം ചേരാനും രാഷ്ടീയമായി ഒന്നിക്കാനും ഉള്ള അവസരങ്ങളും അവര്‍ മുടക്കി. സ്വന്തം മതമനുശാസിക്കുന്ന രീതിയില്‍ ആരാധനകള്‍ അനുഷ്ടിക്കാനും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള സ്വാതന്ത്യത്തിനും കൂച്ച് വിലങ്ങിട്ടു. ഫലസ്തീനിലെ മക്കളൂടെ വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും അവര്‍ ദുഷ്‌കരമാക്കി. ഫലസ്തീന്‍ ജനതയെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്നും എന്നന്നേക്കുമായി ഓടിച്ചു. വെള്ളവും വെളിച്ചവും അവരുടെ വരുതിയില്‍ നിന്നും വളച്ചുകെട്ടി. സമാധാനം എന്നെന്നേക്കുമായി നിഷേധിക്കപ്പെട്ടു. എന്നിട്ടും ചിലര്‍ ചോദിക്കുകയാണ്. ഇസ്രായേല്‍ എന്ത് ചെയ്തിട്ടാണെന്ന്.

ഇസ്രായേല്‍ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ഫലസ്തീന്‍ ജൂത അഭയാര്‍ഥികളുടെ സങ്കേതമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്നും ഹോളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട ഏകദേശം 700,000 ജൂത അഭയാര്‍ഥികളെ ഫലസ്തീനികളാണ് തങ്ങളുടെ നാട്ടിലേക്ക് സ്വീകരിച്ചത്. ആദ്യം അവര്‍ക്ക് ബ്രിട്ടീഷുകാര്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലം ആഫ്രിക്കയിലെ ഉഗാണ്ടയായിരുന്നുവെന്നും ചരിത്രമുണ്ട്. 1947-ല്‍ ഫലസ്തീനിലെ മുസ്‌ലിം ജനസംഖ്യ ഏകദേശം 1.2 മില്യണ്‍ മാത്രമായിരുന്നു എന്നത് മനസ്സിലാക്കുമ്പോളാണ് ഇത് ഒരു വലിയ സംഖ്യയാണ് എന്ന് ബോധ്യമാകുന്നത്. കുഞ്ഞു മക്കളെ കൊന്നു തള്ളുന്നതിനു പകരം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്തരാണെന്ന ബോധ്യം ഇസ്രായേലിനും ഉണ്ടാകാണം.


പോരാട്ട പ്രസ്ഥാനമെന്ന നിലയില്‍ ഫലസ്തീനില്‍ ഇസ്രായേലിനോട് ചെറുത്തുനില്‍പ്പു നടത്തുന്ന ഹമാസ് ഇക്കുറിയും ഇസ്രായേലിനെ ഞെട്ടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പാശ്ചാത്യമാധ്യമങ്ങള്‍ എന്നും ഇസ്രായേലിനോടു ചേര്‍ന്നുനിന്ന് ഹമാസിനെ ഫോക്കസ് ചെയ്യുന്നത്. അതേറ്റുപിടിക്കുകയാണ് മൂന്നാം ലോകരാജ്യങ്ങളൂം അവരുടെ മാധ്യമങ്ങളും. പ്രശ്‌നങ്ങളുടെ കാരണക്കാരെന്നും തീവ്രവാദികള്‍ എന്നും ഹമാസ് പോരാളികളെ മുദ്രകുത്തുന്നു. എന്നാല്‍, ഇസ്രായേലിന്റെ അധിനിവേശത്തിന് 75 വര്‍ഷത്തെ പഴക്കമുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1987 ലാണു ഹമാസ് രൂപീകരിക്കുന്നത്. ഹമാസിനു കേവലം മുപ്പത്താറു വര്‍ഷത്തെ ചരിത്രമേ ആയിട്ടുള്ളൂ. എന്നിട്ടും ഹമാസിനെ ഭീകരവാദിയാക്കുന്ന തിരക്കിലാണു വിവരമുണ്ടെന്ന് ധരിക്കുന്നവര്‍ പോലും.

മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം

അറബ് രാജ്യങ്ങള്‍ തങ്ങളോടൊപ്പം ഇല്ലെന്നത് ഇത്തവണ ഇസ്രായേലിനു കാര്യങ്ങള്‍ മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടിലാക്കിയേക്കും. ഇറാന്‍ തുര്‍ക്കിയും അറബ് മുസ്‌ലിം രാജ്യങ്ങളും ഒന്നിച്ച് നിന്നുകൊണ്ട് അന്താരാഷ്ട്ര ശക്തികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ തീര്‍ച്ചയായും ഒരു പരിഹാരത്തിനു മുമ്പില്‍ ഇസ്രായേല്‍ കീഴടങ്ങുമെന്നാണു വിലയിരുത്തുന്നത്. ഇസ്രായേലിനെ നിര്‍ബാധം പിന്തുണക്കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്ന അമേരിക്കയെ പിടിച്ച് കെട്ടാന്‍ ചൈനയും റഷ്യയും മുന്നോട്ട് വന്നാല്‍ പരിഹാരം എളുപ്പമാവുകയും ചെയ്യും. പക്ഷെ, ആയുധക്കച്ചവടക്കാര്‍ അവരുടെ ആയുധങ്ങള്‍ വിറ്റഴിക്കാനാണു മുന്‍ഗണന നല്‍കുക. വീണുകിട്ടിയതൊ നിര്‍മിച്ചെടുത്തതോ ആയ യുദ്ധവേളയെ തങ്ങളുടെ രാഷ്ട്രീയഭാവി ഉറപ്പിക്കുന്നതിനു ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ യുദ്ധം നീണ്ട് പോവുകയാകും ഫലം.

TAGS :