Quantcast
MediaOne Logo

ഹാരിസ് നെന്മാറ

Published: 15 Nov 2022 5:57 AM GMT

സാദിയോ മാനെ സെനഗലിന്റെ മാനസപുത്രനായ കഥ

സെനഗലിന്റെ തലസ്ഥാന നഗരിയായ ധാക്കറില്‍ അവിടുത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ജനറേഷന്‍ എഫ്.സിയുടെ സെലക്ഷന്‍ ട്രയല്‍സ് നടക്കുകയാണ്. കീറിപ്പറിഞ്ഞൊരു ബൂട്ടിന്റെ ലേസുകള്‍ പരസ്പരം കൂട്ടിക്കെട്ടി അവ കഴുത്തിലണിഞ്ഞ് ഒരു കൊച്ചു പയ്യന്‍ ട്രയല്‍സിനായി തടിച്ചു കൂടിയവര്‍ക്കിടയില്‍ നില്‍ക്കുന്നുണ്ട്. തന്റെ പതിനഞ്ചാം വയസ്സില്‍ ചളിപുരണ്ടൊരു ജഴ്സിയുമണിഞ്ഞ് ഫുട്ബോളെന്ന സ്വപ്നവും ഹൃദയത്തിലിട്ട് ബാംബാലിയില്‍ നിന്ന് നാടുവിട്ടു വന്നതാണവന്‍. കീറിയ ബൂട്ടുമണിഞ്ഞ് ആ കൊച്ചു പയ്യന്‍ ജനറേഷന്‍ എഫ്.സിയുടെ മൈതാനത്ത് കാല്‍പന്തിനെ കാലില്‍ കൊരുത്ത് കുതിച്ചു പാഞ്ഞു.

സാദിയോ മാനെ സെനഗലിന്റെ മാനസപുത്രനായ കഥ
X

പാരീസിലെ തിയേറ്റര്‍ ഡു ഷാറ്റല്ലെയില്‍ ബാലന്‍ ഡി ഓര്‍ പ്രഖ്യാപിക്കവെ എല്ലാ കണ്ണുകളും കരീം ബെന്‍സേമയിലേക്കായിരുന്നു നീണ്ടത്. ബെന്‍സേമയല്ലാതെ മറ്റാര് എന്ന് ഫുട്ബോള്‍ ലോകത്തിന്റെ മനസപ്പോള്‍ മന്ത്രിച്ചു കാണണം. കാത്തിരിപ്പിനൊടുവില്‍ ആ പ്രഖ്യാപനമെത്തി. 1998ന് ശേഷം ആദ്യമായി ഒരു ഫ്രഞ്ച് ഫുട്ബോള്‍ താരം കാല്‍പ്പന്തു കളിയുടെ പരമോന്നത വ്യക്തിഗത ബഹുമതിയായ ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുന്നു. 1998 ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിലൂടെ ബാലന്‍ ഡി ഓറില്‍ മുത്തമിട്ട സിനദിന്‍ സിദാന് ശേഷം രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു അള്‍ജീരിയന്‍ വംശജനായ ബെന്‍സേമ ആ ബഹുമതിക്കര്‍ഹനായിരിക്കുന്നു. ചരിത്രനിയോഗമെന്നവണ്ണം ആ പുരസ്‌കാരം പ്രഖ്യാപിച്ചതാകട്ടെ സാക്ഷാല്‍ സിനദിന്‍ സിദാനും.

ദാരിദ്ര്യത്തില്‍ ജീവിതമുരുട്ടി ജീവിക്കുന്ന സെനഗലിലെ ഒരു പറ്റം മനുഷ്യര്‍ക്ക് സാദിയോ മാനെ എന്ന മനുഷ്യ സ്നേഹി പ്രതീക്ഷയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു. ഫുട്ബോളില്‍ നിന്ന് താന്‍ നേടിയതൊക്കെ പിറന്ന മണ്ണിനായി സമര്‍പ്പിച്ചൊരാള്‍. ഒരു ക്യാമറക്കും പിടികൊടുക്കാതെ സെനഗലിന്റെ തെരുവുകളില്‍ ഇടക്കിടെ വന്നു പോകുന്നൊരാള്‍. അതെ, സെനഗലിലെ മനുഷ്യര്‍ക്ക് സാദിയോ മാനേ അങ്ങനെ പലതുമാണ്.

ഇക്കുറി ബാലന്‍ ഡി ഓര്‍ പുരസ്‌കാരവേളയില്‍ ബെന്‍സേമക്കൊപ്പം ശ്രദ്ധ നേടിയ മറ്റൊരു പേര് സെനഗല്‍ ഫുട്ബോള്‍ ഇതിഹാസം സാദിയോ മാനെയുടേതാണ്. ഏറ്റവും മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പ്രഖ്യാപിക്കുമ്പോള്‍ ബെന്‍സേമക്ക് പിറകില്‍ രണ്ടാമനായി സാദിയോ മാനേയുണ്ടായിരുന്നു. എന്നാല്‍, മാനേ ശ്രദ്ധിക്കപ്പെട്ടത് ഫുട്ബോള്‍ ലോകത്തെ രണ്ടാമനായല്ല. ബാലന്‍ ഡി ഓറിന്റെ ചരിത്രത്തില്‍ ആദ്യമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തിനകത്തും പുറത്തുമായി നിറഞ്ഞു നിന്ന താരത്തിനുള്ള സോക്രട്ടീസ് അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സാദിയോ മാനെ എന്ന പേര് തിയേറ്റര്‍ ഡു ഷാറ്റല്ലെയില്‍ മുഴങ്ങിക്കേട്ടു. ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ താനിരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നു കയറി. സാദിയോയോട് അവതാരകയുടെ ആദ്യ ചോദ്യം ഇതായിരുന്നു.


''സാദിയോ പണവും പ്രശസ്തിയുമൊന്നും താങ്കള്‍ക്ക് ഒരു പ്രശ്നമേ അല്ലെന്ന് പറയുന്നു. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും താങ്കള്‍ ജന്മനാടിനായി സമര്‍പ്പിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിങ്ങള്‍ സെനഗലിലെ മനുഷ്യര്‍ക്കായി സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുന്നു. ഇതു സംബന്ധിച്ച് ഇനിയുമൊരുപാട് ഞങ്ങള്‍ക്കറിയണമെന്നുണ്ട്''

മാനെ മറുപടി പറഞ്ഞു തുടങ്ങി: ''നിങ്ങള്‍ പറഞ്ഞത് ശരിയാകണം. പക്ഷേ, നോക്കൂ ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് അധികമൊന്നും പറയാനില്ല. എന്റെ ജന്മനാടിന് വേണ്ടി ചിലതൊക്കെ എനിക്ക് ചെയ്യാനാകുന്നുണ്ട്, അത്രമാത്രം'' കുറഞ്ഞ വാക്കുകളില്‍ അയാള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിതമുരുട്ടി ജീവിക്കുന്ന സെനഗലിലെ ഒരു പറ്റം മനുഷ്യര്‍ക്ക് സാദിയോ മാനെ എന്ന മനുഷ്യ സ്നേഹി പ്രതീക്ഷയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു. ഫുട്ബോളില്‍ നിന്ന് താന്‍ നേടിയതൊക്കെ പിറന്ന മണ്ണിനായി സമര്‍പ്പിച്ചൊരാള്‍. ഒരു ക്യാമറക്കും പിടികൊടുക്കാതെ സെനഗലിന്റെ തെരുവുകളില്‍ ഇടക്കിടെ വന്നു പോകുന്നൊരാള്‍. അതെ, സെനഗലിലെ മനുഷ്യര്‍ക്ക് സാദിയോ മാനേ അങ്ങനെ പലതുമാണ്.

2019 ല്‍ സെനഗലില്‍ ഒരു ആശുപത്രി നിര്‍മാണത്തിനായി അഞ്ചുകോടി രൂപ നല്‍കിയ വാര്‍ത്ത പുറംലോകമറിഞ്ഞതോടെയാണ് മാനെ എന്ന മനുഷ്യ സ്‌നേഹിയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. സെനഗലില്‍ ചികിത്സ കിട്ടാതെ മരിക്കുന്ന നിരവധി മനുഷ്യരുടെ കഥകള്‍ മാനെക്കറിയാമായിരുന്നു. മാനെക്ക് തന്റെ അച്ഛനെ നഷ്ടമായത് പോലും അങ്ങനെയാണ്.

സെനഗലിന്റെ തലസ്ഥാനനഗരിയായ ധാക്കറില്‍ അവിടുത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ജനറേഷന്‍ എഫ്.സിയുടെ സെലക്ഷന്‍ ട്രയല്‍സ് നടക്കുകയാണ്. കീറിപ്പറിഞ്ഞൊരു ബൂട്ടിന്റെ ലേസുകള്‍ പരസ്പരം കൂട്ടിക്കെട്ടി അവ കഴുത്തിലണിഞ്ഞ് ഒരു കൊച്ചു പയ്യന്‍ ട്രയല്‍സിനായി തടിച്ചു കൂടിയവര്‍ക്കിടയില്‍ നില്‍ക്കുന്നുണ്ട്. തന്റെ പതിനഞ്ചാം വയസ്സില്‍ ചളിപുരണ്ടൊരു ജഴ്സിയുമണിഞ്ഞ് ഫുട്ബോളെന്ന സ്വപ്നവും ഹൃദയത്തിലിട്ട് ബാംബാലിയില്‍ നിന്ന് നാടുവിട്ടു വന്നതാണവന്‍. കീറിയ ബൂട്ടുമണിഞ്ഞ് ആ കൊച്ചു പയ്യന്‍ ജനറേഷന്‍ എഫ്.സിയുടെ മൈതാനത്ത് കാല്‍പന്തിനെ കാലില്‍ കൊരുത്ത് കുതിച്ചു പാഞ്ഞു.

അതൊരു പ്രതിഭയുടെ തുടക്കമായിരുന്നു. പാപ്പാദിയോപ്പിന് ശേഷം സെനഗല്‍ ഫുട്ബോള്‍ പിന്നീട് ഉയിര്‍ത്തെഴുന്നേറ്റത് ഈ കൊച്ചു പയ്യന്റെ ചിറകിലേറിയാണ്. സാദിയോ മാനെ എന്നവനെ ഫുട്ബോള്‍ ലോകം സ്നേഹത്തോടെ വിളിച്ചു. പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച നിരവധി ക്ലബ്ബുകളുടെ മധ്യനിരയെ അയാള്‍ അടക്കിവാണു. മൈതാനങ്ങള്‍ക്കൊപ്പം അയാള്‍ മനസ്സകങ്ങളും കീഴടക്കുകയായിരുന്നു.


ബാംബാലിയിലെ ചെളി നിറഞ്ഞൊരു മൈതാനം. മൈതാനത്തിന് ചുറ്റും അന്ന് എന്നത്തേതിനേക്കാളും വലിയൊരാള്‍ക്കൂട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ മധ്യനിരയെ അടക്കി വാഴുന്ന ആ മുപ്പതുകാരന്‍ താരജാഡകളൊന്നുമില്ലാതെ ജന്മനാട്ടിലെ ഒരു പ്രാദേശിക ക്ലബ്ബിനായി പന്ത് തട്ടുകയാണ്. ചെളിനിറഞ്ഞ മൈതാനത്ത് കൂടെ അയാള്‍ പന്തുമായി കുതിച്ചു പാഞ്ഞു. ആന്‍ഫീല്‍ഡ് ഗാലറികളിലെ ആരവങ്ങളില്‍ നിന്ന് പിറന്നമണ്ണിന്റെ ആരവങ്ങളിലേക്ക് അയാള്‍ ഇങ്ങനെ ഇടക്കിടക്കിടക്ക് ഇറങ്ങി വരാറുണ്ട്.

പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിട്ടും ലോകത്ത് എന്തിനേക്കാളും ജന്മനാടിനെ അയാള്‍ സ്‌നേഹിച്ചിരുന്നു. സമ്പത്ത് എന്റെ മനസ്സിനെ കീഴടക്കുമ്പോഴൊക്കെ സെനഗലിലെ പട്ടിണിക്കോലങ്ങള്‍ എനിക്കോര്‍മ വരും. അങ്ങനെ ഞാനെന്റെ രാജ്യത്തേക്ക് വണ്ടി കയറും. എനിക്കുള്ളതെല്ലാം എന്റെ രാജ്യത്തിനുമുള്ളതാണ്. മാനെ പറഞ്ഞുവക്കുന്നതിങ്ങനെയാണ്. 2019 ല്‍ സെനഗലില്‍ ഒരു ആശുപത്രി നിര്‍മാണത്തിനായി അഞ്ചുകോടി രൂപ നല്‍കിയ വാര്‍ത്ത പുറംലോകമറിഞ്ഞതോടെയാണ് മാനെ എന്ന മനുഷ്യ സ്‌നേഹിയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. സെനഗലില്‍ ചികിത്സ കിട്ടാതെ മരിക്കുന്ന നിരവധി മനുഷ്യരുടെ കഥകള്‍ മാനെക്കറിയാമായിരുന്നു. മാനെക്ക് തന്റെ അച്ഛനെ നഷ്ടമായത് പോലും അങ്ങനെയാണ്.

സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6,000 രൂപ വീതമാണ് മാനെയുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് ലഭിക്കുന്നത്. ഒപ്പം സെനഗലിലെ ഒരു ദരിദ്ര ഗ്രാമത്തെ പൂര്‍ണമായും ദത്തെടുത്തിട്ടുമുണ്ട്. കൂടാതെ സെനഗലിലെ നിരവധി ദരിദ്ര കുടുംബങ്ങളിലേക്ക് മാനെ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്.

ഏഴാം വയസ്സില്‍ ഗ്രൗണ്ടില്‍ പന്ത് തട്ടിക്കൊണ്ടിരിക്കെയാണ് മാനെയെ തേടി അച്ഛന്റെ മരണ വാര്‍ത്തയെത്തുന്നത്. തന്റെ സഹോദരന്‍ തമാശ പറയുകയാണ് എന്നാണ് കുട്ടിയായ മാനെ ആദ്യം കരുതിയത്. പക്ഷെ, അതൊരു യാഥാര്‍ഥ്യമായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാനെയുടെ ജന്മനാടായ ബാംബാലിയില്‍ അന്ന് ഒരു ആശുപത്രി പോലുമുണ്ടായിരുന്നില്ല. രോഗം മൂര്‍ച്ഛിച്ച് അവശനിലയിലായ അച്ഛനെ ചികിത്സക്കായി കിലോമീറ്ററുകള്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള സാമ്പത്തിക സ്ഥിതി മാനെയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. അങ്ങനെ തങ്ങളുടെ അച്ഛന്‍ മരണത്തിന് കീഴടങ്ങുന്നത് നിസ്സഹായമായി നോക്കി നില്‍ക്കാനേ ആ കുടുബത്തിന് കഴിഞ്ഞുള്ളൂ. ആശുപത്രി സൗകര്യങ്ങളില്ലാത്തതിനാല്‍ മാനേക്കും സഹോദരങ്ങള്‍ക്കുമൊക്കെ അമ്മ ജന്മം നല്‍കിയത് വീട്ടില്‍ വച്ചു തന്നെയായിരുന്നു. സെനഗലിലെ മിക്ക കുടുംബങ്ങളിലും ഇതേ അവസ്ഥയായിരിക്കുമെന്ന് മാനേക്ക് അറിയാമായിരുന്നു. ബാംബാലിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി നിര്‍മിക്കാന്‍ മാനേ കാരണമായി പറഞ്ഞതും ഇതു തന്നെയായിരുന്നു.

2019ല്‍ ലിവര്‍പൂളിനായി പന്ത് തട്ടിക്കൊണ്ടിരിക്കേ ഒരു മത്സരത്തിനായി സ്റ്റേഡിയത്തില്‍ എത്തുന്ന സാദിയോ മാനെയുടെ കയ്യിലെ പൊട്ടിയ ഫോണ്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രതിവര്‍ഷം 10 മില്യണ്‍ ഡോളര്‍ വരുമാനമുള്ള താരത്തിന്റെ ഫോണ്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി. ഇതിനെക്കുറിച്ച് ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മാനെയുടെ മറുപടി ഇങ്ങിനെയായിരുന്നു: ''നിങ്ങളെനിക്ക് പത്ത് ഫെരാരി കാറുകളും, 20 ഡയമണ്ട് വാച്ചുകളും രണ്ട് വിമാനങ്ങളും നല്‍കാമെന്ന് പറയുന്നു. നോക്കൂ ഇതൊക്കെ എനിക്കെന്തിനാണ്. ഇവയൊക്കെ കയ്യിലുണ്ടെങ്കില്‍ അതുകൊണ്ട് എന്ത് ചെയ്യാനാവും എന്ന് എനിക്കറിയില്ല. സെനഗലിലെ വയറൊട്ടിയ മനുഷ്യരാണ് എപ്പോഴും എന്റെ മനസ്സില്‍. വിശപ്പടക്കാന്‍ സ്‌കൂള്‍ വിട്ട് വന്നയുടന്‍ വയലില്‍ പണിയെടുക്കാനായി ഓടിയിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്. ഒരു ബൂട്ട് പോലുമില്ലാതെയാണ് ഞാന്‍ മൈതാനങ്ങളില്‍ ഓടിത്തുടങ്ങിയത്. ചെറുപ്രായത്തില്‍ തന്നെ സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഞാന്‍. ദാരിദ്ര്യം മൂലം അങ്ങനെ പലതും ഉപേക്ഷിക്കേണ്ടി വരുന്ന ഒരുപാട് മനുഷ്യര്‍ ഇപ്പോഴും സെനഗലില്‍ ജീവിക്കുന്നുണ്ട്. നോക്കൂ, ഇപ്പോള്‍ ഞാന്‍ ഉയരങ്ങളിലാണ്. ഫുട്ബോളിന് നന്ദി. എന്റെ സമ്പാദ്യം കൊണ്ട് എനിക്ക് എന്റെ നാട്ടിലെ മനുഷ്യരെ കൈപിടിച്ചുയര്‍ത്താനാവുന്നുണ്ട്''.

''ബാംബാലിയിലെ കുട്ടികള്‍ മുഴുവന്‍ ഇപ്പോള്‍ മാനെയെ പോലെ ലോകമറിയപ്പെടുന്ന ഫുട്ബോള്‍ താരമാകാന്‍ കൊതിക്കുന്നു. അവര്‍ക്ക് സ്‌കൂളില്‍ പോകേണ്ടെന്നാണ് പറയുന്നത്. എന്നാല്‍, അവരോട് എനിക്ക് പറയാനുള്ളത് വിദ്യാഭ്യാസം ഉപേക്ഷിക്കരുതെന്നാണ്. ചെറു പ്രായത്തില്‍ തന്നെ ദാരിദ്ര്യം മൂലം സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഞാന്‍. അതിലെനിക്കിപ്പോള്‍ ഏറെ ദുഖമുണ്ട്'', മാനെ പറഞ്ഞുവെക്കുന്നു. 2019 ല്‍ തന്നെയാണ് സെനഗലില്‍ ഒരു സ്‌കൂള്‍ നിര്‍മാണത്തിനായി മാനെ രണ്ടര ലക്ഷം ഡോളര്‍ നല്‍കിയത്.


മാനെ എന്ന മനുഷ്യ സ്നേഹിയുടെ കഥകള്‍ അവിടംകൊണ്ടൊന്നും അവസാനിച്ചില്ല. സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6,000 രൂപ വീതമാണ് മാനെയുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് ലഭിക്കുന്നത്. ഒപ്പം സെനഗലിലെ ഒരു ദരിദ്ര ഗ്രാമത്തെ പൂര്‍ണമായും ദത്തെടുത്തിട്ടുമുണ്ട്. കൂടാതെ സെനഗലിലെ നിരവധി ദരിദ്ര കുടുംബങ്ങളിലേക്ക് മാനെ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്.

പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പ്രാധാന്യം പോലും പലപ്പോഴും ഫുട്‌ബോള്‍ ലോകം കൊടുക്കാത്ത ആഫ്രിക്കന്‍സ് നേഷന്‍സ് കപ്പ് ഇക്കുറി ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സെനഗലെന്ന ദരിദ്ര രാജ്യത്തിന്റെ കിരീടനേട്ടമൊന്നുകൊണ്ടുമാത്രമാണ്. ഫുട്‌ബോളിനെ ജീവവായുവായി കൊണ്ടുനടന്നിട്ടും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലോ, ലോക ഫുട്‌ബോളിലോ നാളിതുവരെ ഒരു കിരീടത്തില്‍ പോലും മുത്തമിടാന്‍ കഴിയാതിരുന്ന സെനഗല്‍ സാദിയോ മാനേയുടെ ചിറകിലേറി ഫുട്‌ബോളിന്റെ നെറുകയിലേക്ക് നടന്നു കയറുകയായിരുന്നു. 2019 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് നഷ്ടമായ കിരീടമാണ് മാനെ ഇക്കുറി ഷെല്‍ഫിലെത്തിച്ചത്. കലാശപ്പോരിന്റെയും ടൂര്‍ണമെന്റിന്റെയും താരമായി തെരഞ്ഞെടുക്കപ്പെട്ടതും മാനെ തന്നെയായിരുന്നു. അങ്ങനെ കളിക്കളത്തിനകത്തും പുറത്തും സെനഗലിലെ മനുഷ്യരുടെ പ്രിയ പുത്രനായി അയാള്‍ വിരാജിക്കുന്നു.



TAGS :