കോഹ്‍ലി വീണ്ടും; ഇന്ത്യ സെമിയില്‍
കോഹ്‍ലി വീണ്ടും; ഇന്ത്യ സെമിയില്‍
വ്യാഴാഴ്ച മുംബൈ വാംഖഡെയില്‍ നടക്കുന്ന സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍
ആസ്ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ട്വന്റി20 സെമിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച മുംബൈ വാംഖഡെയില്‍ നടക്കുന്ന സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. ബുധനാഴ്‍ച നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലാന്റിനെ നേരിടും.
51 പന്തില്‍ 82 റണ്‍സെടുത്ത കോഹ്‍ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 12 ബോളില്‍ 13 റണ്‍സെടുത്ത ധവാനെ നൈല്‍ സ്വന്തം ബോളില്‍ പിടിക്കുകയായിരുന്നു.12 റൺസെടുത്ത രോഹിത് ശർമയെയും 10 റൺസെടുത്ത റെയ്നയെയും വാട്സൺ ആണ് പുറത്താക്കിയത്. ശര്‍മ (17 പന്തില്‍ 12), ധവാന്‍ (12 പന്തില്‍ 13), റെയ്‌ന (9 പന്തില്‍ 13) എന്നിവരെ 49 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ശേഷം കോലി-യുവരാജ് സഖ്യമാണ് മധ്യ ഓവറുകളില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്. നാലാം വിക്കറ്റില്‍ ഇവര്‍ 6.2 ഓവറില്‍ 45 റണ്‍സ് ചേര്‍ത്തു. കണങ്കാലിലെ പരിക്ക് യുവരാജിനെ വലച്ചു. 14-ാം ഓവറിന്റെ അവസാന പന്തില്‍ യുവരാജ് (18 പന്തില്‍ 21) പുറത്താകുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 36 പന്തില്‍ 67 റണ്‍സ്.
അവസാന 30 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 25 പന്തില്‍ തന്നെ ഇത്രയും റണ്‍സ് ചേര്‍ത്തത് കോലിയുടെ മികവിലാണ്. പതിനാറാം ഓവറില്‍ 12 റണ്‍സും പതിനേഴാം ഓവറില്‍ എട്ട് റണ്‍സും നേടിയ ഇന്ത്യയുടെ വിധി നിര്‍ണയിച്ചത് ഫോക്ക്‌നര്‍ എറിഞ്ഞ പതിനെട്ടാം ഓവറാണ്.
ഫോക്‍നര്‍ എറിഞ്ഞ 18ാം ഓവറില്‍ ഇന്ത്യ നേടിയത് 19 റണ്‍സാണ്. കോഹ്‍ലിയുടെ രണ്ട് ഫോറും ഒരു സിക്‍സും ആ ഓവറിലുണ്ടായിരുന്നു. 13 മേലെ റണ്‍ റേറ്റ് ആവശ്യമുണ്ടായിരുന്ന ഇന്ത്യയുടെ സമ്മര്‍ദ്ദം കുറച്ചത് ആ ഓവറായിരുന്നു. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 20 റണ്‍സ്. നൈലെറിഞ്ഞ ആ ഓവറില്‍ കോഹ്‍ലിയുടെ നാല് ഫോറിന്റെ അകമ്പടിയോടെ 16 റണ്‍സ്. അവസാന ഓവറില്‍ വേണ്ടിയിരുന്ന നാല് റണ്‍സ് ധോനി ഫോറിലേക്ക് പന്ത് പായിച്ച് നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. ഇന്ത്യൻ ബോളർമാര്‍ക്കെതിരെ ആഞ്ഞടിച്ചാണ് ആസ്ട്രേലിയൻ ഓപ്പണർമാർ ബാറ്റിങ് തുടങ്ങിയത്. ബൂംറയെറിഞ്ഞ രണ്ടാം ഓവറിൽ ഓസീസ് താരങ്ങൾ അടിച്ചു കൂട്ടിയത് 17 റൺസാണ്. അശ്വിൻ എറിഞ്ഞ നാലാം ഓവറിൽ പിറന്നത് 22 റൺസും. ഇത്തവണത്തെ ലോകകപ്പിൽ ആദ്യമായി പന്തെറിഞ്ഞ യുവരാജ് സിങ് ആദ്യ ബോളിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്തനെ (2) ധോണിയുടെ കയ്യിലെത്തിച്ചാണ് യുവി ബോളിങ്ങിൽ തന്റെ വരവറിയിച്ചത്. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. 31 റൺസെടുത്ത മാക്സ്‍വെല്ലിനെ ബുംറ പുറത്താക്കി. 34 പന്തിൽ 43 റൺസെടുത്ത ഫിഞ്ചിനെ ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. 6 റൺസെടുത്ത ഡേവിഡ് വാർണറെ അശ്വിന്റെ പന്തിൽ ധോണി സ്റ്റംപ്ചെയ്തു. 16 പന്തിൽ 26 റൺസെടുത്ത ഖ്വാജയെ നെഹ്റ പുറത്താക്കി. 43 റൺസെടുത്ത ഫിഞ്ചും 31 റൺസെടുത്ത മാക്സ്‍വെല്ലുമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. മൂന്നു പന്തിൽ 10 റൺസ് നേടി അവസാന ഓവറിൽ സ്കോർ ഉയർത്തിയത് നിവീൽ ആണ്.
Adjust Story Font
16