ഓർമയില്ലെ അമ്പയർ ആസാദിനെ? ഇപ്പോൾ ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ്....
2013ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയർന്ന ഒത്തുകളി ആരോപണങ്ങൾ റൗഫിനെ ബി.സി.സി.ഐയുടെ വിലക്കിലേക്ക് എത്തിക്കുകയായിരുന്നു
ലാഹോര്‍: ഐ.സി.സിയുടെ എലൈറ്റ് പാനല്‍ അമ്പയറായിരുന്ന പാക്കിസ്ഥാന്‍റെ ആസാദ് റൗഫ് ഇന്ന് തുണിക്കട ഉടമ. 2000 മുതല്‍ 2013 വരെ ഐസിസിയുടെ എലൈറ്റ് പാനലിലുണ്ടായിരുന്ന അമ്പയറാണ് റൗഫ്. 170 അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ 2013ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയർന്ന ഒത്തുകളി ആരോപണങ്ങൾ റൗഫിനെ ബി.സി.സി.ഐയുടെ വിലക്കിലേക്ക് എത്തിക്കുകയായിരുന്നു
ലാഹോറിലുള്ള ലാന്ദാ ബസാറില്‍, വസ്ത്രങ്ങളും ഷൂവും വില്‍ക്കുന്ന കട നടത്തുകയാണിപ്പോള്‍ ആസാദ് റൗഫ്. 2013നുശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ റൗഫ് പാക്‌ടിവി ഡോട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഞാനൊരു കാര്യം ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ ഉപേക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ 2013നുശേഷം ക്രിക്കറ്റില്‍ എന്തു നടക്കുന്നു എന്ന് ശ്രദ്ധിക്കാറേയില്ലെന്നും റൗഫ് പറഞ്ഞു.
2012ല്‍ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലും റൗഫ് ആരോപണവിധേയനായിരുന്നു. അന്താരാഷ്ട്ര അമ്പയറായിരുന്നുവെങ്കിലും വിരമിച്ചശേഷം ജീവിക്കാന്‍ ഈ രീതിയിലുള്ള തൊഴില്‍ ഇല്ലാതെ പറ്റില്ലെന്നും റൗഫ് പറഞ്ഞു. 'ഞാൻ എന്റെ ജീവിതത്തിൽ ഒരുപാടു ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കാണേണ്ടവർ അതൊക്കെ കണ്ടു കഴിഞ്ഞു റൗഫ് വ്യക്തമാക്കി. അച്ചടക്ക സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ആസാദ് റൗഫിനെ ബിസിസിഐ 2016ൽ 5 വർഷത്തേക്കു വിലക്കിയിരുന്നത്.
'വിവാദങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ എനിക്കു യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ബിസിസിഐയുടെ ഭാഗത്തുനിന്നു തന്നെയാണ് ആരോപണങ്ങൾ ഉയർന്നു വന്നത്. തീരുമാനങ്ങൾ എടുത്തതും അവർതന്നെ. എനിക്ക് ആർത്തിയില്ല. ധാരാളം പണം കണ്ടിട്ടുണ്ട് ഞാൻ. അടുക്കും ചിട്ടയുമുള്ള ലോകവും ഞാൻ കണ്ടിട്ടുണ്ട്. ഈ കട നടത്തുന്നതു പോലും എനിക്കു വേണ്ടിയല്ല. ഇവിടെ ജോലി ചെയ്യുന്നവരുടെ ദിവസ വേതനം ഉറപ്പാക്കാനാണിത്'- റൗഫ് പറഞ്ഞു.
s-From ICC elite umpire panel to a shop owner, Asad Rauf has stories to tell
Adjust Story Font
16