'ഇനിയും സഞ്ചരിക്കാനുണ്ട്': വിരമിക്കൽ വാർത്തകളെ ബൗൾഡാക്കി രവീന്ദ്ര ജഡേജ
ഏകദിന-ടി20 ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഇന്ത്യയടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ന്യൂസിലൻഡ് പരമ്പരയ്ക്കിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ 33കാരനെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് പരിക്കും ജോലിഭാരവും ചൂണ്ടിക്കാട്ടി ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും സജീവമായത്.
എന്നാല്‍ അത്തരത്തിലുള്ള പദ്ധതികളൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ജഡേജ. ഇനിയും ഒരു പാട് സഞ്ചരിക്കാനുണ്ടെന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. ടെസ്റ്റ് ജേഴ്സിയണിഞ്ഞുളള ഫോട്ടോ പങ്കുവെച്ചായിരുന്നു ജഡേജയടെ ഈ ട്വീറ്റ്. ഏകദിന-ടി20 ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഇന്ത്യയടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
പരിക്ക് കാരണം മാസങ്ങളോളം താരത്തിന് വിശ്രമം വേണ്ടിവന്നേക്കും. ഇതെല്ലാമാണ് ജഡേജയെ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 57 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രവീന്ദ്ര ജഡേജ. 33.76 എന്ന ബാറ്റിങ് ശരാശരിയില്‍ 2195 റണ്‍സ് നേടി. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും ജഡേജയുടെ പേരിലുണ്ട്. 232 വിക്കറ്റുകളും ടെസ്റ്റില്‍ ജഡേജ വീഴ്ത്തി. ടെസ്റ്റില്‍ 200 വിക്കറ്റ് വേഗത്തില്‍ വീഴ്ത്തുന്ന ഇടംകയ്യന്‍ ബൗളറാണ് ജഡേജ. ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഐസിസി റാങ്കിങ്ങില്‍ നാലാമതാണ് രവീന്ദ്ര ജഡേജ.
അടുത്തിടെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് വിജയങ്ങളിലൊക്കെ രവിന്ദ്ര ജഡേജക്കും നിർണായകമായ പങ്കുണ്ടായിരുന്നു. 33 വയസ്സുള്ള ജഡേജയ്ക്ക് ഇനി നാലഞ്ച് വർഷം കൂടിയേ കരിയറുണ്ടാവുകയുള്ളൂ. ഇതിനിടയിൽ ടി20യിലും ഏകദിനത്തിലും കൂടുതൽ മികച്ച പ്രകടനമാണ് ജഡേജ ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ എംഎസ് ധോണിയുടെ പിൻഗാമിയായി നായകസ്ഥാനത്തേക്ക് ജഡേജയെ പരിഗണിക്കുന്നുണ്ട്.
Adjust Story Font
16