ലോകകപ്പ് യോഗ്യത: ഇന്നെങ്കിലും ഇന്ത്യ ജയിക്കുമോ? എതിരാളി ബംഗ്ലാദേശ്, അവസാനം ജയിച്ചത് 2001ൽ
ഇന്ത്യക്ക് പുറത്ത് നടന്നൊരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അവസാനമായി വിജയിച്ചത് 2001ല്‍ ബ്രൂണയ്‌ക്കെതിരെയാണ്.
ലോകകപ്പ്, ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ബംഗ്ലദേശിനെ നേരിടും. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഏഷ്യന്‍ കപ്പാണ്. രാത്രി 7.30നാണ് മത്സരം. ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പ് 'ഇ'യില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏഷ്യന്‍ കപ്പിലേക്കുള്ള യോഗ്യത സജീവമായി നിലനിര്‍ത്തണമെങ്കില്‍ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.
ഇത് രണ്ടാം തവണയാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ ഒരോ ഗോള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. അതിനാല്‍ തന്നെ 2023 എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യക്ക് യോഗ്യത നേടണമെങ്കില്‍ ബംഗ്ലാദേശിനെ വിലകുറച്ച് കാണാനാവില്ല. ഖത്തറിനെതിരായ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ഇന്ത്യയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു.
പ്രത്യേകിച്ച് പ്രതിരോധ നിരക്ക്. ഈ ആത്മവിശ്വാസവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരം. ഈ രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പില്‍ മൂന്നാമത് എത്താനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യക്ക് പുറത്ത് നടന്നൊരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അവസാനമായി വിജയിച്ചത് 2001ല്‍ ബ്രൂണയ്‌ക്കെതിരെയാണ്. അതായാത് 7332 ദിവസങ്ങള്‍ കഴിഞ്ഞു ഇന്ത്യയുടെ ഒരു ലോകകപ്പ് യോഗ്യതാ വിജയത്തിന്. ബംഗ്ലാദേശിനെതിരായ മത്സരം വിജയിച്ചാല്‍ കാത്തുകാത്തിരുന്നൊരു വിജയമാകുമത്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഛേത്രിക്കൊപ്പം മന്‍വീര്‍ സിങ്ങും മുന്‍നിരയില്‍ ഇറങ്ങും. കോവിഡ് ബാധിച്ച അനിരുദ്ധ് ഥാപ്പ ഇന്ന് കളിക്കില്ല. മലയാളി താരം അബ്ദുല്‍ സഹല്‍ ഇന്ന് ടീമില്‍ ഇടം പിടിച്ചേക്കും.
Adjust Story Font
16