Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 27 Sep 2023 12:49 PM GMT

എന്‍.ഡി.എ: കൊഴിഞ്ഞുപോകുന്ന താമര ഇതളുകള്‍

പാര്‍ട്ടികള്‍ എന്‍.ഡി.എ മുന്നണി വിടുന്നു
X

തങ്ങള്‍ക്ക് അത്ര സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി അവരുടെ വിഭവങ്ങളെല്ലാം മുതലെടുത്ത് ഭരണത്തിലേറി, ഒടുക്കം ആ കക്ഷികള്‍ 'മെലിഞ്ഞൊട്ടുന്ന' അവസ്ഥയാണ് പൊതുവെ ബി.ജെ.പി സഖ്യത്തില്‍ കാണാറുള്ളത്. 'ഹിന്ദി ഹൃദയ ഭൂമി' പാര്‍ട്ടിയായ ബി.ജെ.പിക്ക്, ട്രൈബല്‍-ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് സ്വാധീനമേറെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുന്നേറാനും ഭരണത്തിലേറാനും സഹായിച്ചത് അവിടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയാലാണ്. അവിടങ്ങളിലൊക്കെയും ബിജെപി നേട്ടമുണ്ടാക്കുമ്പോള്‍ ഒപ്പമുള്ള കക്ഷികള്‍ ചിത്രത്തില്‍ നിന്നും മായുന്നതായാണ് കാണുന്നത്. തെരഞ്ഞെടുപ്പിലൂടെയും അല്ലാതെയും ദക്ഷിണേന്ത്യയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ തമിഴകത്തില്‍ നിന്നാണ് ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി ബന്ധം വേര്‍പ്പെട്ടു കഴിഞ്ഞു.

യഥാര്‍ഥത്തില്‍, ബി.ജെ.പി ബന്ധം നേട്ടമുണ്ടാക്കുന്നതിനു പകരം പാര്‍ട്ടിക്ക് കോട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലാണ് നിര്‍ണായക നീക്കത്തിന്റെ പിന്നില്‍. പുതിയ മുന്നണി രൂപീകരിക്കുമെന്നാണ് പളനിസാമി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ ഈ നിര്‍ണായക നീക്കം ബി.ജെ.പിയുടെ പദ്ധതികള്‍ക്ക് തിരിച്ചടി തന്നെയാണ്.

രാജ്യത്തിന്റെ മറ്റു മേഖലകളില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി ക്കും എന്‍.ഡി.എ ക്കും സാധിച്ചപ്പോഴും ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ അവര്‍ക്കായില്ല എന്നതാണ് വാസ്തവം. കര്‍ണാടകം മാത്രമായിരുന്നു ഒരപവാദം, കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പോടെ അവിടെയും നഷ്ടമായി. പ്രതിപക്ഷ കക്ഷികളിലൊന്നായ ജെ.ഡി.എസിനെ മുന്നണിയിലേക്കടുപ്പിക്കാനുള്ള ബി.ജെ.പി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ ജെ.ഡി.എസ്സിലെ സെക്കുലര്‍ വിഭാഗം പാര്‍ട്ടി വിടുമെന്ന ഭീഷണി ജെ.ഡി.എസ്സും നേരിടുന്നുണ്ട്. തമിഴകത്തില്‍ ബി.ജെ.പിക്ക് ഒരുനിലക്കും മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല സംഘ്പരിവാര്‍ ആശയങ്ങളെ തമിഴര്‍ ശക്തമായി പ്രതിരോധിക്കുന്നുമുണ്ട്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെ യുമായായിരുന്നു ബി.ജെ.പി യുടെ ചങ്ങാത്തം. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട മുന്നണി ബന്ധമാണ് അവസാനിപ്പിക്കാന്‍ എ.ഐ.എ.ഡി.എം.കെ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

തമിഴ് രാഷ്ട്രീയത്തിലെ അതികായകനും, സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ അണ്ണാദുരൈയെയും, മുന്‍ മുഖ്യമന്ത്രി ജയലളിതയെ സംബന്ധിച്ചും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ നടത്തിയ വിവാദ പ്രസ്താവനയാണ് ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് എടപ്പാടി പളനിസാമിയെയും പാര്‍ട്ടിയെയും എത്തിച്ചത്. യഥാര്‍ഥത്തില്‍, ബി.ജെ.പി ബന്ധം നേട്ടമുണ്ടാക്കുന്നതിനു പകരം പാര്‍ട്ടിക്ക് കോട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലാണ് നിര്‍ണായക നീക്കത്തിന്റെ പിന്നില്‍. പുതിയ മുന്നണി രൂപീകരിക്കുമെന്നാണ് പളനിസാമി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ ഈ നിര്‍ണായക നീക്കം ബി.ജെ.പിയുടെ പദ്ധതികള്‍ക്ക് തിരിച്ചടി തന്നെയാണ്.

ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) കൊഴിഞ്ഞു പോക്കാണ് എന്‍.ഡി.എക്ക് ഏറെ പ്രതികൂലമായി ഭവിച്ചത്. ആന്ധ്രാ പ്രാദേശിന് പ്രത്യേക പദവി വേണമെന്ന നായിഡുവിന്റെ ആവശ്യം പരിഗണിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തെലുഗു മണ്ണില്‍ ആധിപത്യമുറപ്പിക്കാനുള്ള എന്‍.ഡി.എയുടെ നീക്കങ്ങള്‍ക്ക് അത് വലിയ തിരിച്ചടി തന്നെയായിരുന്നു.

2014 മുതല്‍ നിരവധി കക്ഷികള്‍ എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് പുറത്തു പോയിട്ടുണ്ട്. 334 എന്ന വലിയ അക്കത്തിലായിരുന്നു 2014 ല്‍ എന്‍.ഡി.എ സഖ്യം അധികാരത്തിലേറുന്നത്. 28 പാര്‍ട്ടികളായിരുന്നു അന്ന് സഖ്യത്തിലുണ്ടായിരുന്നത്. ബി.ജെ.പിയുടെ 282 സീറ്റുകള്‍ക്ക് പുറമെ, 54 സീറ്റുകളായിരുന്നു മറ്റു കക്ഷികള്‍ നേടിയത്. ഈ വര്‍ഷം 16 പാര്‍ട്ടികളാണ് സഖ്യം വിട്ട് പുറത്തു പോയിട്ടുള്ളത്. 2014 ല്‍ ഹരിയാനയിലെ ജനഹിത് കോണ്‍ഗ്രസ് ആയിരുന്നു ആദ്യമായി കൊഴിഞ്ഞു പോയത്. മുന്നണി പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കുന്നുവെന്ന കഴമ്പുള്ള ആരോപണം ഉന്നയിച്ചാണ് അവര്‍ മുന്നണി വിട്ടത്. പിന്നീട് 2016 ല്‍ ജനഹിത് കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിക്കുകയാണുണ്ടായത്.

വൈകോയുടെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകവും (എം.ഡി.എം.കെ) അതേ വര്‍ഷം മുന്നണി വിട്ടു. ബി.ജെ.പിയും എന്‍.ഡി.എയും തമിഴ് വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് അവര്‍ ബന്ധമുപേക്ഷിച്ചത്. മറ്റൊരു തമിഴ് കക്ഷി, നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയും അതേ വര്‍ഷം ന്‍.ഡി.എ വിട്ടു. അടുത്ത വര്‍ഷം രാമദാസിന്റെ പാട്ടാളി മക്കള്‍ കച്ചിയും (പി.എം.കെ) എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചു.

ബീഹാര്‍ രാഷ്ട്രീയത്തിലെ തഴക്കമുള്ള നേതാവായ ജിതന്‍ റാം മാഞ്ചി 2018 ല്‍ എന്‍.ഡി.എ യുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. 2015 ല്‍ ജെ.ഡി.യു പുറത്താക്കിയതിനെത്തുടര്‍ന്ന് മാഞ്ചി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്ന പേരില്‍ പുതുതായി പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുടെ ഭാഗമായത്. പിന്നീട് രാജ്യസഭാ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് എന്‍.ഡി.എ മുന്നണി വിടുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) കൊഴിഞ്ഞു പോക്കാണ് എന്‍.ഡി.എക്ക് ഏറെ പ്രതികൂലമായി ഭവിച്ചത്. ആന്ധ്രാ പ്രാദേശിന് പ്രത്യേക പദവി വേണമെന്ന നായിഡുവിന്റെ ആവശ്യം പരിഗണിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തെലുഗു മണ്ണില്‍ ആധിപത്യമുറപ്പിക്കാനുള്ള എന്‍.ഡി.എയുടെ നീക്കങ്ങള്‍ക്ക് അത് വലിയ തിരിച്ചടി തന്നെയായിരുന്നു. പശ്ചിമ ബംഗാളിലെ പ്രാദേശിക ചെറു പാര്‍ട്ടിയായ ഗോര്‍ഖ ജനമുക്ത്തി മോര്‍ച്ചയും ( ജി.ജെ.എം) എന്‍.ഡി.എ മുന്നണി വിട്ടിരുന്നു.


ജമ്മു കാശ്മീരില്‍ മെഹ്ബൂബ മുഫ്തിക്ക് നല്‍കിയിരുന്ന പിന്തുണ ബി.ജെ.പി പിന്‍വലിച്ചാണ് പി.ഡി.പി - എന്‍.ഡി.എ ബന്ധം അവസാനിക്കുന്നത്. 2014 അസംബ്ലി തെരഞ്ഞെടുപ്പില്‍ പി.ഡി.പി. 28, ബി.ജെ.പി 25, എന്‍.സി 15, കോണ്‍ഗ്രസ് 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ബി.ജെ.പി സഖ്യത്തില്‍ മുഫ്തി മുഹമ്മദ് സഈദും അദ്ദേഹത്തിന്റെ മരണ ശേഷം മെഹ്ബൂബ മുഫ്തിയും മുഖ്യമന്ത്രിയായി. രാഷ്ട്രീയ പ്രതിസന്ധികളും ഗവര്‍ണ്ണര്‍ ഭരണവുമൊക്കെയായി കലുഷിതമായ അന്തരീക്ഷം തന്നെയായിരുന്നു 2018 വരെ.

2019 ല്‍ അസം ഗണം പരിഷത്തും, ശിവസേനയും മുന്നണി വിടുകയുണ്ടായി. മുന്നണിയിലെ സുപ്രധാന കക്ഷിയായിരുന്ന ശിവസേന, മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി തര്‍ക്കവും ഒപ്പം ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍.ഡി.എ വിട്ടത്. എന്‍.സി.പിക്കും കോണ്‍ഗ്രസ്സിനുമൊപ്പം പുതിയ മുന്നണി രൂപീകരിച്ചു ഭരണം നിലനിര്‍ത്തുകയായിരുന്നു പിന്നീട് ശിവസേന ചെയ്തത്. എന്നാല്‍, 'ഓപ്പറേഷന്‍ താമര' യിലൂടെ ബി.ജെ.പി ഭരണം അട്ടിമറിക്കുന്നതും ശിവസേനയെത്തന്നെ പിളര്‍ത്തുന്നതുമൊക്കെയാണ് പിന്നീട് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ നാം കണ്ടത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസം ഗണ പരിഷത്ത് മുന്നണി ബന്ധമുപേക്ഷിക്കാന്‍ കാരണമായത്.

ഒടുവില്‍ 'ടെന്റില്‍' സ്ഥലമില്ലാതാവുമെന്ന ബോധ്യത്തില്‍ നിന്നാണ് ചെറുകക്ഷികളൊക്കെയും എന്‍.ഡി.എ പാളയം വിടുന്നത് എന്നതാണ് യാഥാര്‍ഥ്യം. എന്‍.ഡി.എ എന്ന 'തൊഴുത്തില്‍' ബി.ജെ.പി തടിച്ചു കൊഴുക്കുമ്പോള്‍, മറ്റു കക്ഷികള്‍ മെലിഞ്ഞൊട്ടുന്നുവെന്നതാണ് വസ്തുത.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ 2020 ല്‍ എന്‍.ഡി.എ വിട്ടു. എന്‍.ഡി.എയുമായി വാജ്പേയി സര്‍ക്കാര്‍ മുതല്‍ ബന്ധമുള്ളവരായിരുന്നു പഞ്ചാബ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള അകാലി ദള്‍. എന്‍.ഡി.എക്ക് ചെറുതല്ലാത്ത തിരിച്ചടി തന്നെയായിരുന്നു അത്. കഴിഞ്ഞ വര്‍ഷം നിതീഷ്‌കുമാറിന്റെ ജനതാദള്‍ (യു) എന്‍.ഡി.എ യുമായുള്ള ബന്ധം 'ഒരിക്കല്‍ കൂടെ' അവസാനിപ്പിച്ചത് മുന്നണിയെ സംബന്ധിച്ചടത്തോളം വലിയ പ്രഹരം തന്നെയായിരുന്നു. മാത്രമല്ല, 'ഇന്‍ഡ്യ' സഖ്യ രൂപീകരണത്തില്‍ നിതീഷിനുള്ള പങ്കും ചെറുതല്ല.

എ.ഐ.എ.ഡി.എം.കെയും ബന്ധമവസാനിപ്പിക്കുന്നതോടെ, ബി.ജെ.പി യുടെ പല കണക്കു കൂട്ടലുകളും പിഴച്ചുവെന്നു വേണം വിലയിരുത്താന്‍. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നത് 'ഒട്ടകത്തിന് ഇടം കൊടുക്കുന്ന പോലെയാണെന്ന'കപില്‍ സിബലിന്റെ അഭിപ്രായ പ്രകടനം ഏറെ അര്‍ഥവത്തായതാണ്. ഒടുവില്‍ 'ടെന്റില്‍' സ്ഥലമില്ലാതാവുമെന്ന ബോധ്യത്തില്‍ നിന്നാണ് ചെറുകക്ഷികളൊക്കെയും എന്‍.ഡി.എ പാളയം വിടുന്നത് എന്നതാണ് യാഥാര്‍ഥ്യം. എന്‍.ഡി.എ എന്ന 'തൊഴുത്തില്‍' ബി.ജെ.പി തടിച്ചു കൊഴുക്കുമ്പോള്‍, മറ്റു കക്ഷികള്‍ മെലിഞ്ഞൊട്ടുന്നുവെന്നതാണ് വസ്തുത.

TAGS :