Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 26 Nov 2022 11:37 AM GMT

തരൂരിന്റെ ടികി ടാക

പെനാല്‍റ്റി ബോക്‌സിലാണ് തരൂര്‍ ഇപ്പോള്‍, ഗോള്‍ കീപ്പര്‍ മാത്രം വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇല്ലെങ്കില്‍ പഴയകാല കഥകള്‍ ചൊല്ലി കട്ട് ഔട്ടുകള്‍ വെച്ചു അഭിരമിച്ചവരുടെ മുന്നില്‍ പുതിയ പുതിയ ഫ്‌ളെക്‌സുകള്‍ പൊങ്ങാന്‍ അധികം സമയമൊന്നും വേണ്ട. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഗോളുകളുടെ കണക്ക് ആര്‍ക്ക് അനുകൂലമായാലും, തരൂര്‍ ശൈലിയും, ബ്രാന്‍ഡും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു തന്നെ നില്‍ക്കും എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. | LookingAround

തരൂരിന്റെ ടികി ടാക
X

കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ അങ്കലാപ്പിലാണ്, എതിരാളിയെ എങ്ങനെ നേരിടണം എന്ന സംശയത്തിലാണ്. പറഞ്ഞു വരുന്നത് സി.പി.എമ്മിനെയോ സംഘ്പരിവാറിനെയോ കുറിച്ചല്ല, ശശി തരൂരിനെ കുറിച്ചാണ്. ആ ആശയക്കുഴപ്പത്തില്‍ അവര്‍ അദ്ദേഹത്തെ പറപ്പിക്കാന്‍ ഊതിയ കാറ്റില്‍, തരൂര്‍ സ്വയം വീര്‍ത്ത കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയായി നമ്മള്‍ കണ്ടത്. ഡല്‍ഹിയില്‍ നിന്നുള്ള നോമിനി എന്ന നിലക്ക് തരൂരിനെതിരെ നീങ്ങുന്നതില്‍ സതീശനും സുധാകരനും മുമ്പുള്ളവര്‍ പാലിച്ച നിശബ്ദത ഇപ്പോള്‍ പാലിക്കാത്തതിന് കാരണമുണ്ട്. തരൂര്‍ ഡല്‍ഹി നോമിനിയായ മല്ലികാര്‍ജ്ജുന ഖര്‍ഗെക്കെതിരെ കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്നത് കൊണ്ട്, ഡല്‍ഹി ദര്‍ബാറില്‍ അദ്ദേഹത്തിന്റെ വിലയിടിഞ്ഞു എന്ന മിഥ്യാധാരണയിലാണത്.

ശശി തരൂരിന് പാര്‍ട്ടിയുടെ സെമി കാഡര്‍ സംവിധാനത്തിലോ, പാര്‍ട്ടി അനുബന്ധ സംഘടനയിലോ പ്രവര്‍ത്തിച്ച പരിചയമില്ല എന്നത് ചൂണ്ടി കാണിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവജ്ഞാനക്കുറവ് ഉയര്‍ത്തിക്കാട്ടാന്‍ പാരമ്പര്യ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നും ശ്രമിച്ചിരുന്നു. ഈ ആരോപണം മറികടക്കാന്‍ തരൂര്‍ നടത്തിയ ബുദ്ധിപരമായ നീക്കമാണ്, പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ്. സാധാരണ പാര്‍ട്ടിയുമായി പിണങ്ങുമ്പോള്‍, ചില നേതാക്കള്‍ തട്ടിക്കൂട്ടുന്ന ഒരു സാംസ്‌കാരിക കൂട്ടം ആയിട്ട് മാത്രമാണ് കേരളത്തിലെ സാധാരണ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിനെ ആദ്യം കണ്ടിരുന്നുള്ളൂ.

തരൂരിനെ ഇവിടുള്ളവര്‍ക്കു ഇനിയും മനസ്സിലായിട്ടില്ല എന്നത് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. ചരിത്രം എഴുതാന്‍ മാത്രമല്ല, ചരിത്രം സൃഷിക്കാനും തനിക്ക് സാധിക്കും എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് തരൂര്‍. തന്റെ ഇലക്ഷന്‍ പ്രചാരണമകട്ടെ, എം.പിയായ ശേഷം മണ്ഡലത്തിലുള്ള പ്രവര്‍ത്തനമാകട്ടെ, കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തി മാത്രമാണ് ശശി തരൂര്‍ നടത്താറുള്ളത്. കേരളത്തിലെ എം.പിമാരില്‍, പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളും, കൃത്യമായ ഡാറ്റയുടെ ഉപയോഗവും തന്റെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന മറ്റൊരാളില്ല. തിരുവനന്തപുരത്ത് എത്ര സ്വീകാര്യനാണോ, അത്ര തന്നെ ദേശീയ തലത്തിലും വാര്‍ത്തകളില്‍ നിറയാന്‍ തരൂരിനെ പോലെ മറ്റാര്‍ക്കും സാധിക്കുന്നില്ല എന്നത് ഒരു പരമാര്‍ഥമാണ്. ഇതെല്ലാം വെറുതെ സംഭവിക്കുന്നതല്ല, മറിച്ച് ടീം തരൂരിന്റെ മികച്ച നീക്കങ്ങളാണ് എന്നു അദ്ദേഹത്തെ പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.


തരൂര്‍ യു.എന്‍ സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റതിന് ശേഷം അവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ല എന്ന് മനസ്സിലാക്കി, അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആയിരുന്ന സോണിയ ഗാന്ധിയില്‍ നിന്നും താക്കോല്‍ സ്ഥാനം കിട്ടും എന്ന ഉറപ്പിലാണ് ഇന്ത്യയിലേക്ക് ചുവട് മാറ്റിയത്. ആ വരവില്‍ രാഹുലിനും പങ്കുണ്ടായിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധിയുള്ള നയതന്ത്രജ്ഞനും, സാംസ്‌കാരിക നായകനും, എഴുത്തുകാരനുമായ തരൂര്‍, പാര്‍ട്ടിക്കും മന്ത്രിസഭക്കും ഒരു മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷെ, ഇന്ത്യന്‍ സമ്പ്രദായങ്ങളെ കുറച്ചു കണ്ടതും, ഇവിടത്തെ രാഷ്ട്രീയത്തെക്കുറിച്ച് പ്രകടിപ്പിച്ച ഗൗരവക്കുറവും തുടക്കം തന്നെ തരൂരിന് തിരിച്ചടിയായി. പക്ഷെ, ഒരു ഡല്‍ഹി നായര്‍ എന്ന കുറവുണ്ടായിട്ടു കൂടി തിരുവനന്തപുരത്ത് നിന്നും തുടര്‍ച്ചയായ ജയം തരൂരിന് കരുത്തേകി. ലോക്‌സഭയില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മോദി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ആഞ്ഞടിച്ചതും തരൂരിന്റെ പാര്‍ട്ടിയിലെയും പുറത്തെയും ഇമേജ് വര്‍ധിപ്പിച്ചു. തന്റെ ഭാഷാ പരിജ്ഞാനം കൊണ്ട് മറ്റ് കോണ്‍ഗ്രസ്സ് എം.പിമാരെക്കാള്‍ ലോക്‌സഭയില്‍ തിളങ്ങാന്‍ കിട്ടിയ അവസരങ്ങളെല്ലാം തരൂര്‍ ഭംഗിയായി ഉപയോഗപ്പെടുത്തിയപ്പോള്‍ വെറുതെ കാഴ്ചക്കാരായി ഇരിക്കാന്‍ മാത്രമേ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സാധിച്ചുള്ളൂ. അങ്ങനെ, പാര്‍ലമെന്ററി രംഗത്ത് താന്‍ എന്തു കൊണ്ടും പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണ് എന്ന് ശശി തരൂര്‍ തന്റെ പ്രകടനത്തിലൂടെ അടിവരയിട്ട് തെളിയിച്ചു.


അപ്പോഴും, ശശി തരൂരിന് പാര്‍ട്ടിയുടെ സെമി കാഡര്‍ സംവിധാനത്തിലോ, പാര്‍ട്ടി അനുബന്ധ സംഘടനയിലോ പ്രവര്‍ത്തിച്ച പരിചയമില്ല എന്നത് ചൂണ്ടി കാണിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവജ്ഞാനക്കുറവ് ഉയര്‍ത്തിക്കാട്ടാന്‍ പാരമ്പര്യ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നും ശ്രമിച്ചിരുന്നു. ഈ ആരോപണം മറികടക്കാന്‍ തരൂര്‍ നടത്തിയ ബുദ്ധിപരമായ നീക്കമാണ്, പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ്. സാധാരണ പാര്‍ട്ടിയുമായി പിണങ്ങുമ്പോള്‍, ചില നേതാക്കള്‍ തട്ടിക്കൂട്ടുന്ന ഒരു സാംസ്‌കാരിക കൂട്ടം ആയിട്ട് മാത്രമാണ് കേരളത്തിലെ സാധാരണ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിനെ ആദ്യം കണ്ടിരുന്നുള്ളൂ. പക്ഷെ, അഭ്യസ്തവിദ്യരും, ഉയര്‍ന്ന തൊഴില്‍സ്ഥാനങ്ങളില്‍ ഉള്ളവരുമായ കോണ്‍ഗ്രസ്സ് അംഗങ്ങളെയും, അനുഭാവികളെയും ഇതിലേക്ക് കൊണ്ടുവരാന്‍ തരൂരിന്റെ വ്യക്തിപ്രഭാവത്തിലൂടെ അതിവേഗം സാധിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അടിസ്ഥാനപരമായ ശക്തിപ്രകടന മാര്‍ഗങ്ങള്ളായ റാലികളും പത്രസമ്മേളനങ്ങളും മറ്റും ഒഴിവാക്കി, പാശ്ചാത്യ രീതിയായയ ടൗണ്‍ ഹാള്‍ മീറ്റിങ്ങുകള്‍ കൂടിയപ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ ആരും തന്നെ ഈ നീക്കങ്ങളെ കാര്യമായിട്ടെടുത്തില്ല. പക്ഷെ, ഗാന്ധി കുടുംബത്തിന്റെ, പ്രത്യേകിച്ചു രാഹുലിന്റെ നിശബ്ദ പിന്തുണ തരൂരിന്റെ ഈ നീക്കങ്ങള്‍ക്ക് ഉണ്ടായിരിന്നു. പാര്‍ട്ടിയെ നവീകരിക്കുന്നതില്‍ എന്നും ഉത്സാഹം കാണിച്ചിരുന്ന, രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിരുന്ന, ചെറുപ്പക്കാരായ ആളുകളാണ് കൂടുതലായും പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിലേക്ക് വന്നത് എന്നതും കാര്യങ്ങള്‍ എളുപ്പമാക്കി. അളന്നു മുറിച്ച നീക്കങ്ങളിലൂടെ, സംസ്ഥാനങ്ങളില്‍ ഇപ്പോഴുള്ള പാര്‍ട്ടിയുടെ അധികാരക്രമങ്ങളെ അസ്വസ്ഥപ്പെടുത്താതിരിക്കാന്‍ തരൂരും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്ള തരൂരിന്റെ കയ്യടക്കവും ഇതിനായി ഉപകാരപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കൂട്ടം ആളുകളുടെ നേരംപോക്കായി മാത്രമായാണ് പലയിടങ്ങളിലും മുതിര്‍ന്ന പരമ്പരാഗത നേതാക്കള്‍ ഇതിനെ കണ്ടിരുന്നുള്ളൂ എന്നത് പ്രഫഷണല്‍ കോണ്‍ഗ്രസ്സ് കെട്ടിപ്പടുക്കുന്നത് എളുപ്പമാക്കി. എന്നാല്‍, അവരാരും അറിയാതെ, മീഡിയയില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പാര്‍ട്ടി സംവിധാനമായി മാറാന്‍ ഈ പ്രൊഫഷണല്‍ കൂട്ടായ്മക്ക് അധികം സമയം വേണ്ടി വന്നില്ല.

ശശി തരൂര്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മനസിലാക്കാത്ത ചില കാര്യങ്ങളുണ്ട്. അദ്ദേഹം ആ ഇലക്ഷന് നിന്നത് തന്നെ ഗാന്ധി കുടുംബത്തിന്റെ സമ്മതത്തോടെയാണ്. ദേശീയ തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വെല്ലുവിളിയാകില്ല എന്ന് ഉറപ്പുള്ള നേതാവാണ് ശശി തരൂര്‍ എന്ന് അവര്‍ക്കറിയാം. കൂടാതെ ആ തെരഞ്ഞെടുപ്പിന് ഒരു ജനാധിപത്യ മാനം കിട്ടിയത് തന്നെ രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടായത് കൊണ്ടാണ്. ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസ്സിനുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും, പ്രസിഡണ്ട് എന്ന നിലക്കുള്ള ഖര്‍ഗെയുടെ നിലനില്‍പ്പിനും എതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നേനെ.

ഇത്രയൊക്കെ ആണെങ്കിലും സംസ്ഥാനത്തെ കാലങ്ങളായുള്ള പ്രായോഗിക സഖ്യകക്ഷി രാഷ്ട്രീയത്തിന് ഇംഗ്ലീഷും സോഷ്യല്‍ മീഡിയയും പോരെന്നും, അതിന് വേണ്ട പത്തും ഗുസ്തിയും തരൂരിന് വഴങ്ങില്ലെന്നുമായിരിന്നു ഇവിടത്തെ നേതാക്കള്‍ വീമ്പിളക്കിയത്. ആ കളികള്‍ പഠിച്ച്, പതിനെട്ടടവും പയറ്റാന്‍ ഇവിടെ കളിച്ചു വളര്‍ന്നവര്‍ക്കേ കഴിയൂ എന്ന ധൈര്യത്തില്‍ ഇരിക്കുമ്പോഴാണ് തരൂര്‍ തന്റെ മലബാര്‍ മിഷന്‍ പ്രഖ്യാപിക്കുന്നത്. കാറ്റ് മാറി വീശുന്നത് ആരെക്കാളും മുന്നേ കാണാന്‍ മിടുക്കുള്ള ചാണ്ടി സാര്‍ അതറിഞ്ഞു തന്റെ അനുയായികളെ തരൂരിനൊപ്പം നേരത്തെ തന്നെ നിറുത്തിയതും കേരള നേതൃത്വത്തെ ഞെട്ടിച്ചു. മലബാറില്‍ ഒരു കോണ്‍ഗ്രസ്സ് നേതാവ് പരിപാടി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍, അത് പാര്‍ട്ടി പരിപാടി ആണെങ്കില്‍ കൂടി, അതിനു മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ആശീര്‍വാദം ഉണ്ടാകും എന്നറിയാന്‍ പാണക്കാട് പടിപ്പുര വരെ പോകേണ്ട കാര്യമില്ലലോ. ലീഗിലെ പുതുതലമുറ നേതാക്കള്‍ ശശി തരൂരിനെ പിന്തുണക്കുന്ന വാര്‍ത്ത, കേരളത്തിലെ കെ.പി.സി.സി നേതാക്കളെ അങ്കലാപ്പിലാക്കി എന്നതാണ് സത്യം. ലീഗിനെ സംബന്ധിച്ച്, ദേശീയ തലത്തില്‍ മോദി സര്‍ക്കാറിനെതിരെ ശക്തമായി സംസാരിക്കുന്ന തരൂര്‍ തന്നെയാണ്, സംഘപരിവാറിനെതിരെ സംസാരിക്കുമ്പോള്‍ വാക്കുകളില്‍ മൃദുത്വം കടന്നു വരുന്ന കെ.പി.സി.സി പ്രസിഡണ്ടിനെക്കാള്‍ അഭികാമ്യം. മലബാറില്‍ മാത്രമല്ല ശശി തരൂര്‍ പരിപാടി സംഘടിപ്പിച്ചത്, കോട്ടയത്തും പോകുന്നുണ്ട്. ആദ്യ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ സ്ഥാനാര്‍ഥിത്വം തങ്ങളുടെ അക്കൗണ്ടില്‍ കണക്കാക്കണ്ട എന്നു പറഞ്ഞ എന്‍.എസ്.എസ്, ഇപ്പോള്‍ അവരുടെ പരിപാടിയുടെ മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുന്നത് അദ്ദേഹത്തെയാണ്. ഇത് പ്രതിപക്ഷ നേതാവിനുള്ള എന്‍.എസ്.എസിന്റെ ഒരു സന്ദേശമാണെങ്കില്‍ കൂടി, അതിന് അവര്‍ തെരഞ്ഞെടുത്തത് തരൂരിനെയാണ് എന്നത് ശ്രദ്ധിക്കണം. അതായത്, തരൂര്‍ ഓള്‍ കേരള പെര്‍മിറ്റ് കിട്ടാന്‍ തന്നെയാണ് തയ്യാറെടുക്കുന്നത്.


ശശി തരൂര്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മനസിലാക്കാത്ത ചില കാര്യങ്ങളുണ്ട്. അദ്ദേഹം ആ ഇലക്ഷന് നിന്നത് തന്നെ ഗാന്ധി കുടുംബത്തിന്റെ സമ്മതത്തോടെയാണ്. ദേശീയ തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വെല്ലുവിളിയാകില്ല എന്ന് ഉറപ്പുള്ള നേതാവാണ് ശശി തരൂര്‍ എന്ന് അവര്‍ക്കറിയാം. കൂടാതെ ആ തെരഞ്ഞെടുപ്പിന് ഒരു ജനാധിപത്യ മാനം കിട്ടിയത് തന്നെ രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടായത് കൊണ്ടാണ്. ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസ്സിനുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും, പ്രസിഡണ്ട് എന്ന നിലക്കുള്ള ഖര്‍ഗെയുടെ നിലനില്‍പ്പിനും എതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നേനെ. രാഹുലും പ്രിയങ്കയും ഇത് മനസ്സിലാക്കി തന്നെയാണ് തരൂരിന് തെരഞ്ഞെടുപ്പില്‍ നില്‍ക്കാനുള്ള പച്ച കൊടി വീശിയത്.


കെ.പി.സി.സി നേതൃത്വം ശശി തരൂരിന്റെ ഈ ടികി ടാക രീതിയിലുള്ള നിശ്ശബ്ദമായ ടോട്ടല്‍ പൊളിറ്റിക്‌സ് നീക്കങ്ങള്‍ അറിയാന്‍ വൈകി എന്നതാണ് സത്യം. പെനാല്‍റ്റി ബോക്‌സിലാണ് തരൂര്‍ ഇപ്പോള്‍, ഗോള്‍ കീപ്പര്‍ മാത്രം വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇല്ലെങ്കില്‍ പഴയകാല കഥകള്‍ ചൊല്ലി കട്ട് ഔട്ടുകള്‍ വെച്ചു അഭിരമിച്ചവരുടെ മുന്നില്‍ പുതിയ പുതിയ ഫ്‌ളെക്‌സുകള്‍ പൊങ്ങാന്‍ അധികം സമയമൊന്നും വേണ്ട. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഗോളുകളുടെ കണക്ക് ആര്‍ക്ക് അനുകൂലമായാലും, തരൂര്‍ ശൈലിയും, ബ്രാന്‍ഡും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു തന്നെ നില്‍ക്കും എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല.

TAGS :