ഇന്ത്യയെ വീഴ്ത്തി; ലോകകപ്പ് നിലനിര്‍ത്തി ഓസീസ്
നാല് വിക്കറ്റെടുത്ത മേഘൻ ഷട്ട് ആണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്.
വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ആസ്ത്രേലിയക്ക്. ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ചാണ് ആസ്ത്രേലിയ കിരീടം നിലനിർത്തിയത്. ഓസീസ് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 99 റൺസിന് കൂടാരം കയറുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് ഓസീസ് ലോകകിരീടത്തിൽ മുത്തമിടുന്നത്.
നാല് വിക്കറ്റെടുത്ത മേഘൻ ഷട്ട് ആണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. ജെസ് ജൊനാസ്സെൻ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ഓപ്പണർമാരായ അലീസ ഹീലിയും (39 പന്തിൽ 75) ബെത് മൂണിയും (54 പന്തിൽ 78 നോട്ട് ഔട്ട്) ചേർന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് ഒസീസിന് സമ്മാനിച്ചത്. ഇരുവരുടെയും സെഞ്ച്വറി കൂട്ടുക്കെട്ടിൽ, ആദ്യ വിക്കറ്റിൽ പിറന്നത് 115 റൺസ്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആസ്ത്രേലിയ 184 റൺസെടുത്തു. ക്യാപ്റ്റൻ മേഗ് ലാന്നിങ് 16 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി ദീപ്തി ശർമ രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പതർച്ചയോടെ ആയിരുന്നു. രണ്ടു റണ്സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 33 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമാൻപ്രീത് കൗർ നാലു റൺസെടുത്ത് പുറത്തായി. വേദ കൃഷ്ണമൂർത്തി 19ഉം റിച്ച ഘോഷ് 18 റൺസെടുത്തു.