ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു
അൽ വുസ്ത ഗവർണറേറ്റിൽ നിന്നും മുസന്ദമിൽ നിന്നുമാണ് ഇക്കാലയളവിൽ കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങിയത്
ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഒന്നര ശതമാനം വിദേശി തൊഴിലാളികളുടെ കുറവാണ് എണ്ണത്തിലുണ്ടായതതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
2.2 ശതമാനം തൊഴിലാളികളും സ്വകാര്യ മേഖലയിൽ നിന്നാണ് കൊഴിഞ്ഞുപോയത്. രണ്ട് ശതമാനം പേർ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമാണ് നാട്ടിലേക്ക് മടങ്ങിയത്. വിദേശികളുടെ എണ്ണത്തിൽ ബംഗ്ലാദേശികളാണ് കൂടുതലും. ബംഗാളികളുടെ എണ്ണത്തിൽ 3.2 ശതമാനത്തിന്റെ കുറവുണ്ടായി. ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായത് 1.6 ശതമാനത്തിന്റെ കുറവാണ്. പാക്കിസ്ഥാനികളുടെ എണ്ണം 3.1 ശതമാനം കുറഞ്ഞപ്പോൾ ഫിലിപ്പിനോകളുടെ എണ്ണം 10.3 ശതമാനം വർധിച്ചു. അൽ വുസ്ത ഗവർണറേറ്റിൽ നിന്നും മുസന്ദമിൽ നിന്നുമാണ് ഇക്കാലയളവിൽ കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങിയത്. ഏറ്റവും കൂടുതൽ വിദേശികൾ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മസ്കത്ത് ഗവർണറേറ്റിൽ നിന്ന് 2.4 ശതമാനം പേർ മാത്രമാണ് ജനുവരി മുതൽ ഏപ്രിൽ വരെ കാലയളവിൽ നാട്ടിലേക്ക് മടങ്ങിയത്. ഏപ്രിൽ അവസാനത്തെ കണക്കനുസരിച്ച് മസ്കത്തിൽ 805,639 ലക്ഷം വിദേശികളാണ് ഉള്ളത്. ഡിസംബറിൽ ഇത് 815,867 ലക്ഷമായിരുന്നു.