കേരളത്തിനുള്ള വിലക്കില്‍ കുവൈത്ത് വിപണി പിടിച്ച് പാകിസ്ഥാന്‍
നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മേയ് 31 മുതലാണ് ഇന്ത്യയിൽനിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയത്
കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്കു കുവൈത്ത് വിലക്കേർപ്പെടുത്തിയതിന്റെ നേട്ടം കൊയ്യുന്നത്പാകിസ്ഥാൻ. പാകിസ്ഥാനിൽ നിന്നും കുവൈത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയിൽ വൻ വര്‍ധനവുണ്ടായതായാണ് റിപ്പോർട്ട്.
റമദാൻ മാസമായതിനാൽ വിപണിയിൽ ഇന്ത്യൻ പച്ചക്കറികൾക്കും പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഈ സാഹചര്യം മുതലെടുത്താണ് പാകിസ്ഥാൻ കയറ്റുമതി വർധിപ്പിച്ചത്. കുവൈത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി ഇരട്ടിയായതായി പാകിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ചു ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മേയ് 31 മുതലാണ് ഇന്ത്യയിൽനിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയത്. താൽക്കാലികമായാണ് നിയന്ത്രണം. വൈറസ് ഭീതി ഒഴിയുന്ന മുറക്ക് നിയന്ത്രണം നീക്കുമെന്നാണ് കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചത്. കുവൈത്തിന് പുറമെ യു.എ.ഇ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളും കേരളത്തിൽനിന്നുള്ള പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കുംവിലക്കേർപ്പെടുത്തിയിട്ടുണ്ട്.