യമനില്‍ പുതിയ ഭരണകൂടം; തെക്കന്‍ വിഭജനവാദികള്‍ക്ക് പ്രാതിനിധ്യം
സൗദി അറേബ്യയുടെ മധ്യസ്ഥതയിലാണ് ഇരു വിഭാഗവും ധാരണയിലെത്തിയത്.
യമന്‍ ഭരണകൂടവും തെക്കന്‍ വിഭജനവാദികളും ചേര്‍ന്നുള്ള ഭരണം സ്ഥാപിക്കുന്നതിന് സൌദി നേതൃത്വത്തില്‍ സമാധാന കരാറായി. റിയാദില്‍ വെച്ച് ഇരു വിഭാഗവും കരാര്‍ ഒപ്പു വെച്ചേക്കും. കരാര്‍ ഒപ്പു വെച്ചാല്‍ സഖ്യസേനയാകും അത് നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക.
സൗദി അറേബ്യയുടെ മധ്യസ്ഥതയിലാണ് ഇരു വിഭാഗവും ധാരണയിലെത്തിയത്. റിയാദിൽ ഇരു വിഭാഗവും സമാധാന കരാർ ഒപ്പുവെക്കും. ഇതിന് മുന്നോടിയായുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും റിയാദില്‍ തുടരുകയാണ്. കരാർ നടപ്പാക്കുന്നതിന് യമന്‍ സൌദി സംയുക്ത കമ്മിറ്റിയുണ്ടാകും. ഇതിന് സൌദി സഖ്യസേനയാകും മേൽനോട്ടം വഹിക്കുക. തെക്കന്‍ വടക്കന്‍ യമന്‍ ഭാഗങ്ങളില്‍ നിന്നായി 24 പേരെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നതാണ് പ്രധാന നിര്‍ദേശം. സൌദിയിലെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കായി സുപ്രീം ഇക്കണോമിക് കൗൺസിൽ പുനഃസംഘടനയും കരാറിന്റെ ഭാഗമാകും. ഇതിന്റെയെല്ലാം ഭാഗമായി തെക്കന്‍ വിഭജനവാദികള്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും അവര്‍ പിന്മാറും. ഇവിടെ യമന്‍ സൈനിക വിന്യാസവുമുണ്ടാകും. സൈനികരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ശമ്പളവും കരാര്‍ പ്രകാരം കൊടുത്തു തീര്‍ക്കും. ഹൂതികളുമായുള്ള ചര്‍ച്ചക്ക് യു.എന്‍ നേതൃത്വത്തിലും ശ്രമം നടക്കുന്നുണ്ട്.