ഗള്‍ഫില്‍ രണ്ടായിരത്തിലേറ പുതിയ കോവിഡ് കേസുകള്‍
കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച തൊഴിൽ വിസകൾ വീണ്ടും അനുവദിക്കാൻ യു.എ.ഇ തീരുമാനിച്ചു
ഗൾഫിൽ 39 കോവിഡ് മരണം കൂടി. ഇതോടെ മൊത്തം മരണസംഖ്യ 7,417 ആയി. 2968 ആണ് പുതിയ കോവിഡ് കേസുകൾ. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തി നാൽപത്തി അയ്യായിരമായി ഉയർന്നു. മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി.
സൗദിയിൽ 23ഉം ഒമാനിൽ എട്ടുമാണ് മരണം. കുവൈത്തിൽ നാലും യു.എ.ഇയിൽ മൂന്നും ബഹ്റൈനിൽ ഒരാളും കോവിഡ് ബാധിച്ചു മരിച്ചു. ഖത്തറിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല.
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യു.എ.ഇയിൽ നിന്ന് ഫെെൻ കൂടാതെ മടങ്ങാനുള്ള അവസാന സമയം ഈമാസം 11 ന് അവസാനിക്കും. പിന്നീട് യു.എ.ഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും ഫൈൻ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച തൊഴിൽ വിസകൾ വീണ്ടും അനുവദിക്കാൻ യു.എ.ഇ തീരുമാനിച്ചു. ഇതോടെ, യു.എ.ഇയിലേക്ക് ജോലിക്കായി വരാൻ കാത്തിരിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് എൻട്രി പെർമിറ്റ് ലഭിക്കും.
ഖത്തറില്‍ പ്രവാസി കോവിഡ് ബാധിതര്‍ക്കായി തുടങ്ങിയ മറ്റൊരു ഹോസ്പിറ്റലിൽ നിന്ന് അവസാന രോഗിയും മടങ്ങി. ലെബ്സിയര്‍ ഫീല്‍ഡ് ആശുപത്രിയാണ് എല്ലാവരെയും രോഗമുക്തരാക്കി തിരിച്ചയച്ചത്.
സൗദിയിൽ ആഭ്യന്തര ഉംറ തീർത്ഥാടകർക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത് വരെ ഉംറക്ക് അപേക്ഷിച്ചവർക്കെല്ലാം അനുമതി പത്രം അനുവദിച്ചിട്ടുണ്ട്.