വിടവാങ്ങിയ ഒമാൻ സുൽത്താന് സ്നേഹസമ്മാനമൊരുക്കി പ്രവാസി മലയാളികൾ
സുൽത്താനോടുള്ള ആദരസൂചകമായി നിർമിച്ച "എ ഹാർട്ട് വാക് ടു സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് " എന്ന മ്യൂസിക്കൽ ആൽബം നാളെ വൈകുന്നേരം റിലീസ് ചെയ്യും.
ഇന്ത്യാക്കാരോട് ഏറെ അനുഭാവം പുലർത്തിയിരുന്ന, വിടവാങ്ങിയ മുൻ ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്ന് സ്നേഹസമ്മാനമായി മ്യൂസിക് ട്രിബ്യൂട്ടൊരുക്കി പ്രവാസി മലയാളികൾ. പ്രിയപ്പെട്ട സുൽത്താനോടുള്ള ആദരസൂചകമായി നിർമിച്ച "എ ഹാർട്ട് വാക് ടു സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് " എന്ന മ്യൂസിക്കൽ ആൽബം ഒമാൻ്റെ നാഷണൽ ഡേയും സുൽത്താൻ്റെ ജന്മദിനവുമായ നവംബർ 18 ബുധനാഴ്ച വൈകുന്നേരം 5ന് റിലീസ് ചെയ്യും. പ്രവാസിയും ഒമാനിൽ നിന്നുള്ള ലോക കേരള സഭ മെമ്പറുമായ തയ്യിൽ ഹബീബ് നിർമ്മിച്ച മ്യൂസിക്കൽ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സുനീർ സിദ്ദഖാണ്. അറബിക് -ഹിന്ദി -മലയാളം എന്നീ ഭാഷകളിൽ കോർത്തിണക്കിയിട്ടുള്ള ഗാനത്തിന്റെ രചയിതാവ് ഷെമീന ബീഗമാണ്. "മൂന്നര" എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ ശ്രീരാഗ് ഡെന്നിസാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും നടനുമായ സലാം ബാപ്പു, സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ, ചലച്ചിത്രതാരം നിയാസ്, പുതു തലമുറയിലെ ശ്രദ്ധേയനായ കേരളത്തിൻ്റെ യുവ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ എന്നിവരാകും നാളെ സോഷ്യൽ മീഡിയ പേജിലൂടെ ആൽബം റിലീസ് ചെയ്യുക. കേരളത്തിലും ഒമാനിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ആൽബം ആലപിച്ചിരിക്കുന്നത് ശ്രീരാഗ് ഡെന്നിസ് ,ടി.വി റിയാലിറ്റി ഷോ ഫെയിം അനസ് മുഹമ്മദ്, ഷാർജയിലെ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ ഷിഹാസ് എന്നിവർ ചേർന്നാണ്.
ഇന്ത്യയിലെ പൂനെയില്‍ വിദ്യാര്‍ഥിയായിരുന്ന സുൽത്താൻ ഖാബൂസ് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയെയും ഇന്ത്യാക്കാരെയും സ്വന്തം ജനതയെപോലെ എന്നും ചേര്‍ത്തു നിര്‍ത്തിയിരുന്നു അദ്ദേഹം.