ജർമൻ ഫുട്ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു
1970 ലോകകപ്പില്‍ 10 ഗോളുകള്‍ നേടി ടോപ്‍സ്കോററായിരുന്നു മുള്ളര്‍
ജർമൻ ഫുട്ബോൾ ഇതിഹാസവും ബയേൺ മ്യൂണിക് താരവുമായ ഗെർഡ് മുള്ളർ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുൾപ്പടെ നേടിയ മുള്ളറുടെ മരണ വാർത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനായ മുള്ളര്‍, 2015 മുതൽ അൽഷൈമസ് ബാധിതനായിരുന്നു.
1970 ലോകകപ്പില്‍ 10 ഗോള്‍ നേടി ടോപ്‍സ്കോററായിരുന്നു ഗെര്‍ഡ് മുള്ളര്‍. ജർമനി ചാമ്പ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്. 2006 വരെ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോർഡ് മുള്ളറുടെ പേരിലായിരുന്നു.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് മുള്ളർ എണ്ണപ്പെടുന്നത്. ജർമനിക്കായി 62 മത്സരങ്ങളിൽ നിന്നും 68 ഗോളുകളാണ് മുള്ളർ നേടിയത്. ബുണ്ടസ് ലീഗയിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ മുള്ളർക്കു കീഴിൽ നാലു തവണയാണ് ബയേൺ ചാമ്പ്യൻമാരായത്. ക്ലബ് ഫുട്ബോളില്‍ 487 ഗോളുകള്‍ നേടിയിട്ടുണ്ട്.