ചാരവൃത്തിക്കായി അമേരിക്ക അയച്ച മറ്റൊരു ആളില്ലാ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ
സൈനിക സ്വഭാവത്തിലുള്ള ഉപകരണങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഇറാൻ ഒന്നും വ്യക്തമാക്കിയിട്ടില്ല.
ചാരവൃത്തിക്കായി അമേരിക്ക അയച്ച മറ്റൊരു ആളില്ലാ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ. രാജ്യത്തിന്‍റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഇറാൻ വ്യോമസേന യു.എസ് ഡ്രോൺ വീഴ്ത്തിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വാർത്ത അമേരിക്ക നിഷേധിച്ചു.
വെളുപ്പിനാണ് ഇറാൻ ആകാശത്തു പ്രത്യക്ഷപ്പെട്ട യു.എസിെൻറ ആളില്ലാ വിമാനം തകർത്തത്. എന്നാൽ സൈനിക സ്വഭാവത്തിലുള്ള ഉപകരണങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഇറാൻ ഒന്നും വ്യക്തമാക്കിയിട്ടില്ല. തകർന്ന ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി കുശിസ്താൻ പ്രവിശ്യാ ഗവർണർ അറിയിച്ചു. ഇറാന്‍റെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ഡ്രോൺ തകർത്തതെന്നും ഇറാൻ വിശദീകരിച്ചു. എന്നാൽ തങ്ങളുടെ ആളില്ലാവിമാനം തകർത്തുവെന്ന ഇറാന്‍റ അവകാശവാദം അമേരിക്ക തള്ളി. വാർത്ത വസ്തുതാവിരുദ്ധമാണെന്ന് യു.എസ് സെൻട്രൽ കമാൻറ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിനു മുകളിലായി അമേരിക്കയുടെ ആളില്ലാവിമാനം ജൂണിൽ ഇറാൻ വെടിവെച്ചിട്ടത് ഗുരുതരമായ രാഷ്ട്രീയ സംഘർഷം രൂപപ്പെടുത്തിയിരുന്നു. മിസൈൽ ആക്രമണത്തിലൂടെ ഡ്രോൺ തകർത്ത ഇറാൻ നടപടിയെ യു.എസ് നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. വൻശക്തികളുമായി ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയതോടെയാണ് ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായത്.
Adjust Story Font
16