കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യൻ അംബാസഡർ
കോവിഡ്19 വ്യാപനം തടയാനുള്ള കുവൈത്ത് ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് ഇന്ത്യൻ സമൂഹത്തിന്റെ പൂർണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരും ആരോഗ്യമന്ത്രാലയം നിർദേശിച്ച മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ. കോവിഡ്19 വ്യാപനം തടയാനുള്ള കുവൈത്ത് ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് ഇന്ത്യൻ സമൂഹത്തിന്റെ പൂർണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
കോവിഡ് വ്യാപനം തടയാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം കൈക്കൊണ്ടു വരുന്ന നടപടികളെ അംബാസഡർ പ്രകീർത്തിച്ചു. പ്രതിരോധ നടപടികൾ ഫലപ്രദമാകാൻ മുഴുവൻ ഇന്ത്യക്കാരും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ സന്നദ്ധരാകണം. സാമൂഹികമായ ഒത്തുചേരലുകൾ ഒഴിവാക്കിയും വ്യക്തി ശുചിത്വം പാലിച്ചും രോഗത്തെ ചെറുക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാകണം. അത്യാവശ്യ കാര്യത്തിനായല്ലാതെ എംബസിയിലേക്കു നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. എംബസ്സിയുമായുള്ള ആശയവിനിമയത്തിന് വെബ്‌സൈറ്റ്, ട്വിറ്റർ ഫെയിസ്‍ബുക്ക് എന്നിവ ഉപയോഗിക്കാമെന്നും എംബസ്സി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു . അതിനിടെ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അഭയകേന്ദ്രങ്ങളിലുള്ളവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതായി എംബസ്സി അറിയിച്ചു. 50 സ്ത്രീകളും 16 പുരുഷന്മാരും ആണ് ക്യാമ്പിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16