ഒമാൻ-യു.എ.ഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി സഈദ് അൽ മവാലി
മൂന്ന് ശതകോടി ഡോളറിന്റെ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു
ഒമാൻ-യു.എ.ഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് അൽ മവാലി പറഞ്ഞു. മൂന്ന് ശതകോടി ഡോളറിന്റെ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾക്ക് 'ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി' ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കൻ ബാത്തിനയിലും ബുറൈമിയിലെയും 521 കേസുകൾക്ക് സർക്കാർ അംഗീകരിച്ച സംവിധാനങ്ങൾ അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് ഭവന, നഗര വികസന മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു.
303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ട വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബുദബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശ്രംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയത്. ഒമാനിലെ തുറമുഖ നഗരമായ സുറഹാറിനെ യു.എ.ഇ തലസ്ഥാനമായ അബുദാബിയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
Adjust Story Font
16