ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഘാന താൽക്കാലികമായി നിർത്തി
ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഘാന താൽക്കാലികമായി നിർത്തി
ഘാന തൊഴിൽ മന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയാണിക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഫ്രിക്കൻ രാജ്യമായ ഘാന ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തി. ഘാന തൊഴിൽ മന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയാണിക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാർഹിക ജോലിക്കാരുടെ ക്ഷാമം നേരിടുന്ന കുവൈത്തിന് തിരിച്ചടിയാണ് ഘാനയുടെ തീരുമാനം .
2000ത്തിലേറെ ഘാനക്കാരായ ഗാർഹികത്തൊഴിലാളികളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. തൊഴിലാളികൾ ശാരീരിക പീഡനങ്ങൾക്കും തൊഴിൽ ചൂഷണത്തിനും വിധേയമാവുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഇതേ കാരണത്താൽ ഇന്തോനേഷ്യയും , ശ്രീലങ്കയും കുവൈത്തിലേക്കുള്ള ഹൗസ്‌മൈഡ് റിക്രൂട്ട്മെന്റ് നിർത്തിവെച്ചിരിക്കുകയാണ്. ജോലിക്കാർ ക്രിമിനൽ സ്വഭാവം കാണിക്കുന്നു എന്ന കാരണം മുൻനിർത്തി ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്മെന്റ് കുവൈത്ത് തന്നെ നിർത്തിയിട്ടുമുണ്ട്. ഇന്ത്യയിൽനിന്നും നിലവിൽ കുവൈത്തിലേക്ക് വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് നടക്കുന്നില്ല. ഇതെല്ലാം ഗാർഹിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാമാകാൻ കാരണമായിട്ടുണ്ട് . നിലവിൽ ഫിലിപ്പൈൻസിൽ നിന്നാണ് കൂടുതൽ ഗാർഹിക ജോലിക്കാർ എത്തുന്നത്. കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയക്കുന്നത് നിർത്തിവെക്കാൻ ഫിലിപ്പൈൻസ് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ കുവൈത്ത് ചർച്ചകൾ നടത്തിവരികയാണ്. 2016 ജൂലൈയിൽ പുതിയ ഗാർഹികത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് 1,800 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 148 കേസുകളാണ് കോടതിയിലെത്തിയത്. ഇവയിൽ ഭൂരിഭാഗത്തിലും തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്.
Adjust Story Font
16