ഗള്‍ഫ് പ്രതിസന്ധിയില്‍ ജിസിസിയെ വിമര്‍ശിച്ച് ആംഗല മെര്‍ക്കല്‍
ജിസിസിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്ന് മെർക്കൽ

ഗള്‍ഫ് പ്രതിസന്ധിയില്‍ ജിസിസിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ജിസിസിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്ന് മെർക്കൽ പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ജര്‍മനി എല്ലാ ശ്രമങ്ങളും നടത്തുമെന്ന ചാന്‍സലര്‍ ആംഗല മേര്‍ക്കല്‍ വ്യക്തമാക്കി.
ബര്‍ലിനില്‍ ജര്‍മ്മന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫോറം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മെര്‍ക്കല്‍ നിലപാട് വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ വിയോജിപ്പുകള്‍ എത്രയും പെട്ടെന്ന് ഇല്ലാതാകണം. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ജര്‍മ്മനിയും ഭാഗഭാക്കാക്കുമെന്നും ആംഗല മെർക്കൽ പറഞ്ഞു.
കുവൈത്ത് നടത്തുന്ന പരിഹാരശ്രമങ്ങള്‍ക്ക് നേരത്തെ തന്നെ ജര്‍മ്മനി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ്. ഭാവിയിലും ഇത്തരം പ്രതിസന്ധികള്‍ ഉടലെടുക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി പരിഹാരനീക്കങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്. ജിസിസിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമാക്കിയിട്ടുണ്ടെന്നും ഗള്‍ഫ് മേഖലയില്‍ ശക്തമായ സുരക്ഷാ സംവിധാനം ആവശ്യമാണെന്നും ആംഗല മെർക്കൽ പറഞ്ഞു.
ഖത്തറുമായി ശക്തമായ വ്യാപാര-വാണിജ്യ-വ്യാസായ ബന്ധം സ്ഥാപിക്കുന്നതില്‍ ജര്‍മനിക്ക് സതിയായ സന്തോഷമുണ്ടെന്നും മെര്‍ക്കല്‍ വ്യക്തമാക്കി. ഭൂമി ശാസത്രപരമായി ഖത്തര്‍ ചെറിയ രാജ്യമാണെങ്കിലും സാമ്പത്തികമായി ഖത്തര്‍ വന്‍ രാജ്യങ്ങളെ വെല്ലുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ചടങ്ങില്‍ പങ്കെടുത്തു. പത്ത് ബില്യണ്‍ യൂറോയാണ് ജര്‍മ്മനിയില്‍ നിക്ഷേപമിറക്കുമെന്ന് ഖത്തര്‍ അമീര്‍ ഫോറത്തില്‍ പ്രഖ്യാപിച്ചു
Adjust Story Font
16