നളിനി നെറ്റോ ചീഫ് സെക്രട്ടറി
നളിനി നെറ്റോ ചീഫ് സെക്രട്ടറി
സുബ്രതാ ബിശ്വാസ് പുതിയ ആഭ്യന്തര സെക്രട്ടറിയാകും
നളിനെ നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭ തീരുമാനം.
എസ്എം വിജയാനന്ദ് ഈ മാസം 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ നളിനി നെറ്റോക്ക് കാലാവധിയുണ്ട്. കേരളത്തിലെ മൂന്നാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. സര്‍ക്കാറിന്റെ എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയില്‍ നിന്നാണ് ചീഫ് സെക്രട്ടേറിയിലേക്കുള്ള നളിനി നെറ്റോയുടെ സ്ഥാനക്കയറ്റം.
സ്വാധീനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാത്ത ഉദ്യോഗസ്ഥയെന്നാണ് നളിനി നെറ്റോ അറിയപ്പെടുന്നത്. ഗതാഗത സെക്രട്ടറിയായിരിക്കെ മന്ത്രി നീലലോഹിത ദാസനെതിരെ ഉന്നയിച്ച ആരോപണം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടും പരാതിയില്‍ ഉറച്ചുനിന്നതോടെ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിയ നളിനി നെറ്റോയുടെ റിപ്പോര്‍ട്ട് സെന്‍കുമാറിന്റെ ഡിജിപി സ്ഥാനം തെറിപ്പിക്കുന്നതില്‍ നിര്‍ണായകമായി.
സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആയിരുന്നു നളിനി നെറ്റോ. 1981 ല്‍ ഐ.എ.എസ് നേടിയ നളിനി നെറ്റോ സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സുബ്രതാ ബിശ്വാസ് പുതിയ ആഭ്യന്തര സെക്രട്ടറിയാവും, വിഎസ് സെന്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ആശാ തോമസ് പൊതുമരാമത്ത് സെക്രട്ടറി, ഹരിത വി കുമാര്‍ പഞ്ചായത്ത് ഡയറക്ടര്‍, ബാലകിരണ്‍ ടൂറിസം ഡയറക്ടര്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍. പി എച് കുര്യന്‍, ജയിംസ് വര്‍ഗീസ് എന്നിവരെ അഡീ ചീഫ് സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു.
Adjust Story Font
16