റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ഇടമലയാര്‍ ഡാം നാളെ തുറക്കും
നാളെ രാവിലെ എട്ട് മണിക്ക് ഡാം തുറക്കും. ഷട്ടര്‍ തുറന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ വെള്ളം കുട്ടമ്പുഴയിലേക്ക് ഒഴുകിയെത്തും. പിന്നീട് 6 മണിക്കൂറിനകം ആലുവയില്‍ ഒഴുകിയെത്തും.
ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. ഡാമില്‍ നിന്ന് 164 ഘനമീറ്റര്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ഡാമിലെ ജലം ഒഴുകിയെത്തുന്പോള്‍ പെരിയാറിലെ ജലനിരപ്പ് ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരാനാണ് സാധ്യത.
ഇടമലയാര്‍ ഡാം സംഭരണ ശേഷിയായ 169 മീറ്ററിനോട് അടുത്തതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ജലനിരപ്പ് 168.20 പിന്നിട്ടു. നാളെ രാവിലെ എട്ട് മണിക്ക് ഡാം തുറക്കും. ഷട്ടര്‍ തുറന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ വെള്ളം കുട്ടമ്പുഴയിലേക്ക് ഒഴുകിയെത്തും. പിന്നീട് ഭൂതത്താന്‍ കെട്ട്, പെരുമ്പാവൂര്‍, കാലടി വഴി 6 മണിക്കൂറിനകം ആലുവയില്‍ ഒഴുകിയെത്തും. ഡാമിന്റെ നാല് ഷട്ടറുകളില്‍ 2 എണ്ണമാകും തുറക്കുക. 80 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.
നിലവില്‍ പെരിയാറിലുള്ള ജലനിരപ്പില്‍ നിന്ന് ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാറില്‍ നിലവില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. 2013ൽ ഇടമലയാർ ഡാം തുറന്നതിനെ തുടർന്ന് പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. എന്നാല്‍ 2013ല്‍ പുറത്തേക്ക് ഒഴുക്കി വിട്ടത് 900 ഘന മീറ്റര്‍ വെള്ളമായിരുന്നു. തീരപ്രദേശത്തും പെരിയാറിന്റെ സമീപപ്രദേശശങ്ങളിലുള്ളവര്‍ക്കും ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.
Adjust Story Font
16