പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നൊരാൾ ലോക്സഭയിലേക്ക് മത്സരിക്കാൻ നോമിനേഷൻ നൽകിയിട്ടുണ്ട്!
മഞ്ചേരി എം.പിയായിരുന്ന മുസ്ലീംലീഗ് ദേശീയ അധ്യക്ഷന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വിയോഗത്തെതുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ്.
1973 ലെ മഞ്ചേരി ലോക്സഭാ ഉപതെരഞ്ഞെടുപ്പും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോളെല്ലാം കര്‍ട്ടണ് പുറകില്‍ മാത്രം നില്‍ക്കുന്ന, പാണക്കാട് തങ്ങള്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ അന്ന് കുറച്ച് ദിവസം രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. അതിനുള്ള കാരണം എന്താണെന്ന് നോക്കാം.
മഞ്ചേരി എം.പിയായിരുന്ന മുസ്ലീംലീഗ് ദേശീയ അധ്യക്ഷന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കൊണ്ടോട്ടി എം.എല്‍.എ സി.എച്ച് മുഹമ്മദ് കോയയെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി അധ്യക്ഷന്‍ ബാഫഖി തങ്ങള്‍ പ്രഖ്യാപിച്ചു. സി.എച്ചിനൊപ്പം രണ്ടാം സ്ഥാനാര്‍ത്ഥി അഥവാ ഡമ്മി സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ. നാമനിര്‍ദ്ദേശ പത്രികയില്‍ സി.എച്ചിനെ പൂക്കോയ തങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ യു.എ ബീരാനായിരുന്നു തങ്ങളെ നിര്‍ദ്ദേശിച്ചത്.
അങ്ങനെ 1972 ഡിസംബര്‍ 26ന് അന്ന് മലപ്പുറം കലക്ടറായിരുന്ന കെ.ജെ ജോണിന് മുമ്പാകെ മുഹമ്മദലി ശിഹാബ് തങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. തങ്ങള്‍ പത്രിക നല്‍കിയത് രാഷ്ട്രീയ കേരളത്തിന് കൌതുകവും അണികള്‍ക്ക് ആവേശവുമായി. സി.എച്ചിന്റെ പത്രികക്കൊപ്പം ശിഹാബ് തങ്ങളുടെ പത്രികയും അംഗീകരിച്ചതോടെ തങ്ങള്‍ നോമിനേഷന്‍ പിന്‍വലിച്ചു.അന്ന് സി.എച്ചിന്റെ പത്രിക തള്ളിപ്പോയിരുന്നെങ്കില്‍ ലീഗ് രാഷ്ട്രീയത്തിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു.
Adjust Story Font
16