കവളപ്പാറയിൽ ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു
കവളപ്പാറയിൽ നിന്ന് ഇന്ന് അഞ്ചു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥ കാരണം ഇന്നത്തെ തെരച്ചിൽ നേരത്തെ അവസാനിപ്പിച്ചു. 21 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചില്‍ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
കവളപ്പാറയിൽ ഉച്ചവരെ അനുകൂലമായ കാലവസ്ഥയായിരുന്നു. ഉച്ചയോടെ മഴയെത്തി. ഇതേ തുടർന്ന് തെരച്ചിൽ 15 മിനിട്ട് നിർത്തിവെച്ചു. രണ്ട് കുട്ടികളുടെയടക്കം അഞ്ച് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. 38 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്താനായി. ബന്ധുക്കളും നാട്ടുക്കാരും ആവശ്യപ്പെടുന്നതുവരെ തെരച്ചിൽ തുടരുമെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ദുരിതബാധിത മേഖല മന്ത്രി സന്ദർശിച്ചു.
ഒരാഴ്ച പിന്നിട്ടിട്ടും മണ്ണിനടിയിൽപെട്ടവരെ മുഴുവനായി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ആധുനിക സംവിധാനങ്ങളുടെ സഹായം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗ്രൗണ്ട് പെനി ട്രേറ്റിംഗ് റഡാർ ഹൈദരാബാദിൽ നിന്നും എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. നിലവിൽ ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ഇപ്പോഴും തിരച്ചിൽ നടക്കുന്നത്.
Adjust Story Font
16