പ്രകൃതി ദുരന്തത്തില്‍ പെടുന്നവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍; നിര്‍മാണം തുടങ്ങി
മൂന്ന് പുനരധിവാസ കേന്ദ്രങ്ങളാണ് കാസർകോട് ഒരുങ്ങുന്നത്.
പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങൾക്ക് തണലാകാന്‍ പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണം കാസർകോട് ജില്ലയിൽ പുരോഗമിക്കുന്നു. മൂന്ന് പുനരധിവാസ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഒരുങ്ങുന്നത്. ലോകബാങ്കിന്റെ സഹായത്തോടെയാണ് ജില്ലയിലെ മൂന്ന് പുനരധിവാസ കേന്ദ്രങ്ങളും നിർമ്മിക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവരെ താത്കാലികമായി മാറ്റിപാര്‍പ്പിക്കുന്നതിനുള്ള അഭയ കേന്ദ്രങ്ങളാണ് കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കുന്നത്. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍, കോയിപ്പാടി , കുഡ്‌ലു എന്നിവിടങ്ങളിലായി 10 കോടി രൂപ ചിലവില്‍ മൂന്ന് അഭയ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇതില്‍ പുല്ലൂരെ അഭയ കേന്ദ്രം നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. 10000 സ്ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായാണ് അഭയ കേന്ദ്രം നിര്‍മിക്കുന്നത്. 2020 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
75 ശതമാനം ലോകബാങ്ക് സഹായത്തോടെയാണ് കെട്ടിടമൊരുക്കുന്നത്. 2021ഓടെ കെട്ടിടം പണി പൂര്‍ത്തിയായില്ലെങ്കില്‍ കെട്ടിട നിര്‍മാണത്തിനുള്ള ലോക ബാങ്ക് സഹായം നഷ്ടമാകും. പ്രളയ സമയത്ത് ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഖനന നിരോധനം കെട്ടിട നിര്‍മാണത്തെ ബാധിച്ചിരുന്നു. ഖനന നിരോധനം നീങ്ങിയതോടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Adjust Story Font
16