ഭാഷക്കായി ഓണമുണ്ണാതെ സാംസ്കാരിക പ്രവര്‍ത്തകര്‍; പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂര്‍
മലയാളം സുരക്ഷിതമല്ലെന്ന് പറയുന്ന പി.എസ്.സിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷക്കായി തിരുവോണനാളിലും ഉപവാസ സമരം. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യവുമായി പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായി കവികളും കഥാകൃത്തുകളും സാംസ്കാരിക പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി ഉപവസിച്ചു. ആവശ്യം അംഗീകരിക്കാത്ത പി.എസ്.സിയെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മലയാളമില്ലാതെ ഓണമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തിരുവോണ നാളിലെ ഉപവാസ സമരം. കെ.എ.എസ് ഉൾപ്പെടെ പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം രണ്ടാഴ്ച പൂര്‍ത്തിയാകുന്ന വേളയിലാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാഷാ സ്നേഹികള്‍ സംസ്ഥാന വ്യാപക സമരം നടത്തിയത്. പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ ഉപവസിക്കാനെത്തിയവരില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കവയിത്രി സുഗതകുമാരിയും.
ഐക്യദാര്‍ഢ്യമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി. സംസ്ഥാനത്തെ 17 കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സമരം നടന്നു. എം.ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ സാംസ്കാരിക നായകര്‍ പങ്കെടുത്തു. വിഷയത്തില്‍ 16ന് പി.എസ്.സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
Adjust Story Font
16