മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്ന് നഗരസഭാ കൗണ്‍സില്‍
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ തിരഞ്ഞെടുത്തതടക്കമുള്ള നടപടികൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയില്ല. അജണ്ടയിലില്ലാത്ത വിഷയത്തിന് അംഗീകാരം നൽകാനാകില്ലെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തു.
കമ്പനികളെ തെരഞ്ഞെടുത്ത ടെണ്ടർ നടപടികൾക്കടക്കം നഗരസഭ കൗൺസിലിന്റെ അംഗീകാരം തേടിയിരുന്നില്ല. ഈ സാഹചര്യത്തിൽ കമ്പനികൾക്ക് ഫ്ലാറ്റുകൾ കൈമാറാനുള്ള തീരുമാനത്തിന് അംഗീകാരം നൽകാനാവില്ലെന്ന് കൗൺസിൽ അംഗങ്ങൾ നിലപാടെടുത്തു. പരിസരവാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷം അജണ്ട തീരുമാനിച്ച് യോഗം വിളിക്കണമെന്ന് കൗൺസിലർമാർ നിലപാടെടുത്തു.
ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തീരുമാനം അറിയിക്കാമെന്ന് സബ് കളക്ടർ കൗൺസിലിനെ അറിയിച്ചു. മരടിലെ അനധികൃത ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ എഡിഫൈസ് എഞ്ചിനീയറിങിനും ഒരെണ്ണം വിജയ് സ്റ്റീൽസിനും കൈമാറാനാണ് തീരുമാനം. പരിസരവാസികളെ കൂടി പരിധിയിൽ ഉൾപ്പെടുത്തി 100 കോടിയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്തും. 500 മീറ്റർ പരിധിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. പദ്ധതി വിഹിതത്തിൽ നിന്ന് എടുക്കില്ലെന്നും ഇതിനായി സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കി.
Adjust Story Font
16