മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സഹായം സർക്കാർ തടഞ്ഞെന്ന് എന്‍.എസ്.എസ്
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് ലഭിച്ചിരുന്ന സഹായങ്ങൾ തടഞ്ഞുവെക്കുകയാണ് എല്‍.ഡി.എഫ് സർക്കാർ ചെയ്തതെന്ന് എന്‍.എസ്.എസ്. സർക്കാർ മുന്നാക്ക സമുദായങ്ങൾക്ക് എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ ഇടപെട്ട ചരിത്രമുള്ള എൻ.എസ്.എസ് അതിലേക്ക് മടങ്ങുകയാണോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് സ്വീകരിക്കണമെന്നതായിരുന്നു എൻ.എസ്.എസിന്റെ ആഹ്വാനം. ഈ തീരുമാനം പുനപരിശോധിക്കണമെന്നും എൻ.എസ്.എസിന്റെ പ്രശ്നങ്ങൾക്ക് സർക്കാർ ആവശ്യമായ പരിഗണന നൽകുന്നുമെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതിനെ തള്ളിയാണ് ഇന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവന ഇറക്കിയത്. സർക്കാർ മുന്നാക്ക സമുദായങ്ങൾക്ക് എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെടുന്നു.
സർക്കാരിനോട് സഹകരിച്ചിരുന്ന എൻ.എസ്.എസിന് വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് എതിർപ്പുള്ളതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്ന സാഹചര്യം എന്തെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നാടിൻറെ നന്മയ്ക്ക് വേണ്ടിയാണ് ഈ നിലപാടെന്നും പ്രസ്താവനയിൽ ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Adjust Story Font
16