അധ്യാപകരുടെ അവസരോചിതമായ ഇടപെടൽ; പാമ്പുകടിയേറ്റ കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
ക്ലാസ് അധ്യാപകനായ ഗോപകുമാർ ഉടൻ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു.
അധ്യാപകരുടെ കൃത്യമായ ഇടപെടൽ കാരണം പാമ്പുകടിയേറ്റ വിദ്യാര്‍ഥി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വയനാട് സുൽത്താൻ ബത്തേരിയിൽ സ്കൂൾ വിദ്യാർഥിക്ക് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം കാരണം ജീവൻ നഷ്ടപ്പെട്ട വിവാദങ്ങൾക്കിടയിലാണ് അധ്യാപകരുടെ പ്രശംസനീയമായ മാതൃക.
കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം തരം ഇ ക്ലാസിൽ പഠിക്കുന്ന കൃതിക് എന്ന കുട്ടിയാണ് ശരിയായ സമയത്ത് ചികിത്സ കിട്ടിയതിനെ തുടർന്ന് രക്ഷപ്പെട്ടത്. രാവിലെ സ്കൂളിൽ എത്തിയ കുട്ടി താൻ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലിൽ തട്ടിയപോലെ തോന്നിയതായും കാലിൽ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു. ക്ലാസ് അധ്യാപകനായ ഗോപകുമാർ ഉടൻ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. പ്രധാനാധ്യാപിക ആശയും സീനിയർ അസിസ്റ്റൻറായ രാജീവും ചേർന്ന് പരിശോധിച്ചപ്പോൾ കാലിൽ വളരെ ചെറിയൊരടയാളം കണ്ടു. ഉടൻതന്നെ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. രക്തപരിശോധനയിൽ പാമ്പിൻ വിഷബാധയേറ്റതായി വ്യക്തമായതായും ഉടൻ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാർഥി ഇപ്പോൾ മെഡിക്കൽ കോളജിൽ സുഖം പ്രാപിച്ചു വരുകയാണ്.
Adjust Story Font
16