‘ബിഷപ്പ് ഫ്രാങ്കോ സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണ് കന്യാസ്ത്രീ പരാതി നല്‍കാത്തത്’
ഫ്രാങ്കോക്കെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്ന് സിസ്റ്റര്‍ ലൂസി
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പുതിയ ലൈംഗിക ആരോപണത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിരുന്നുവെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. സാക്ഷിയായ കന്യാസ്ത്രീ തയ്യാറാകാത്തതിനാൽ ആണ് പൊലീസ് കേസെടുക്കാതിരുന്നത്. ഫ്രാങ്കോ കന്യാസ്ത്രീക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു. ഫ്രാങ്കോക്കെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തൽ അതിന്റെ തെളിവാണെന്നും കോടതിയിൽ നിന്നും നീതി വൈകരുതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
നേരത്തയുള്ള കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചത്. 2017ല്‍ മഠത്തില്‍വെച്ച് ബിഷപ്പ് കടന്നു പിടിച്ചു, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തി, ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചു എന്നിങ്ങനെയാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
അതിനിടെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്കിയ വിടുതൽ ഹരജിയിൽ ഇന്നത്തെ വാദം പൂര്‍ത്തിയായി. കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രഹസ്യ വാദമാണ് നടന്നത്. സാക്ഷിമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഫ്രാങ്കോയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് വാദിച്ചത്. ഈ മാസം 29ന് കേസിലെ വാദം തുടരും.
Adjust Story Font
16