എയര്‍ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ ലൈംഗിക പരാതി, സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ സംരക്ഷിച്ചു: വി.പി സജീന്ദ്രന്‍ എം.എല്‍.എ.
സ്വപ്നയെ വെള്ളപൂശുന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പും വി.പി സജീന്ദ്രന്‍ എം.എല്‍.എ ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു
എയർ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്തിരുന്ന കാലത്ത് എയര്‍ ഇന്ത്യ ഓഫീസറായിരുന്ന സിബുവിനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കിയ കേസില്‍ സ്വപ്നയെ രക്ഷിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചുവെന്ന് വിപി സജീന്ദ്രന്‍ എംഎല്‍എ. വ്യാജ പരാതിക്കെതിരെ സിബു പൊലീസില്‍ പരാതി നല്‍കുകയും ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബിനെ മാത്രം പ്രതി ചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് ശ്രമം നടന്നത്. 2017 ജൂലായ് 6ന് ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എസ് സന്തോഷ് സ്വപ്നയെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും എം.എല്‍.എ ആരോപിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടന്നെങ്കിലും ഡി.വൈ.എസ്.പിയെ സ്വാധീനിച്ച് സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ടുകൊണ്ടു പോയി. സ്വപ്‌നയ്ക്ക് വ്യാജ പരാതിയെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും ഗൂഢാലോചനയില്‍ പങ്കില്ലെന്ന് വരുത്തി തീര്‍ക്കുന്ന തരത്തില്‍ ഹൈക്കോടതിയില്‍ അന്വേഷണസംഘം സത്യവാങ്മൂലം സമര്‍പ്പിച്ചതിന്‍റെ രേഖകളും വി പി സജീന്ദ്രന്‍ പുറത്ത് വിട്ടു.
ഇത്തരത്തില്‍ ആഭ്യന്തരവകുപ്പിന്‍റെ അറിവോടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വപ്‌ന സുരേഷിന്‍റെ ഇടപെടല്‍ വ്യക്തമാകാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആരെല്ലാം സ്വാധീനിച്ചുവെന്നതടക്കം എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും വി.പി സജീന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്കുള്ള പങ്ക് പുറത്ത് വന്നതിന് പിന്നാലെ ജൂലൈ 19 ന് കേസില്‍ സ്വപ്ന സുരേഷിനെ കേസില്‍ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Adjust Story Font
16