കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് ഹൈക്കമാന്‍റിന് എം.പിമാരുടെ പരാതി
കെ സുധാകരന്‍, ടി.എന്‍ പ്രതാപന്‍, ആന്‍റോ ആന്‍റണി, എന്നിവരാണ് പരാതി നല്‍കിയത്.
കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് എം. പിമാര്‍ ഹൈക്കമാന്‍റിന് പരാതി നല്‍കി. കെ. സുധാകരന്‍, ടി.എന്‍ പ്രതാപന്‍, ആന്‍റോ ആന്‍റണി എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന എം. പിമാരുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് പരാതി. പുനഃസംഘടനയില്‍ ദലിത് പ്രാതിനിധ്യം കുറഞ്ഞെന്ന് കൊടിക്കുന്നിലും പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെയാണ് അതൃപ്തി പ്രകടമാക്കി കെ.മുരളീധരന്‍ എം.പി, കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ. മുരളീധരന്‍ അറിയിച്ചത്. സംസ്ഥാന നേതൃത്വത്തോടുള്ള ഉള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി എന്നാണ് മുരളീധരന്‍ സൂചിപ്പിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ. മുരളീധരന്‍, സോണിയാഗാന്ധിക്ക് കത്ത് നല്‍കിയത്.
സംസ്ഥാനതലത്തില്‍ എടുക്കുന്ന പല തീരുമാനങ്ങള്‍ പലതും മറ്റ് നേതാക്കളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നില്ല, ചില നേതാക്കള്‍ മാത്രമായി തീരുമാനമെടുക്കുന്നു. മാധ്യമങ്ങളില്‍ വരുമ്പോഴാണ് ഇക്കാര്യം പലനേതാക്കളും അറിയുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ചര്‍ച്ച നടന്നില്ല തുടങ്ങിയ പരാതികള്‍ സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുന്‍പുള്ള ഉപതിരഞ്ഞെടുപ്പുകളിലും കെ മുരളീധരനായിരുന്നു പ്രചരണത്തിന്റെ ചുമതല.
കെ മുരളീധരൻ ഉന്നയിച്ച പരാതിയും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. തുടര്‍ന്നാണ് കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് എം.പിമാരായ കെ. സുധാകരന്‍, ടി.എന്‍ പ്രതാപന്‍, ആന്‍റോ ആന്‍റണി എന്നിവര്‍ ഹൈക്കമാന്‍റിന് പരാതി നല്‍കിയിരിക്കുന്നത്.
Adjust Story Font
16