സ്വര്‍ണക്കടത്ത് കേസ്: രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സന്ദീപ് നായരുടെ അപേക്ഷ ഇന്ന് പരിഗണിക്കും
രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി
സ്വര്‍ണക്കടത്ത് കേസിൽ രഹസ്യമൊഴി നല്‍കാൻ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ സമർപ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയതിനെ തുടർന്നാണ് സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.
ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എൻഐഎ കോടതിയെ സമീപിച്ചത്. കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഭാവിയില്‍ ഈമൊഴി തനിക്കെതിരായ തെളിവാകുമെന്ന ബോധ്യത്താലെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച കോടതി സിആര്‍പിസി 164 പ്രകാരം സന്ദീപിൻറെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു. തുടർന്നാണ് രഹസ്യമൊഴി രേഖപ്പടുത്തേണ്ടത് മജിസ്ട്രേറ്റായതിനാൽ സിജെഎം കോടതിയിൽ ഇന്ന് അപേക്ഷ നൽകുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനായ കെ.ടി റമീസ്, സ്വപ്ന സുരേഷ് എന്നിവരുമായി അടുത്ത ബന്ധമുളളയാളു കൂടിയാണ് സന്ദീപ് നായര്‍.
Adjust Story Font
16