യു ട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം
ദിയ സന, ശ്രീലക്ഷ്മി എന്നിവർക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
യു ടൂബിൽ സ്ത്രീകളെ അപമാനിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാളെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സ്ത്രീകളെ അശ്ലീലം പറഞ്ഞ് വീഡിയോ സന്ദേശമിട്ടതിന് വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ സെപ്തംബർ 26ന് വീട്ടിൽ അതിക്രമിച്ചു കയറി ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ മർദിച്ചുവെന്നാണ് കേസ്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് മൂവരും ഹൈകോടതിയെ സമീപിച്ചത്. യു ട്യൂബർ മോശമായ വീഡിയോയാണ് പോസ്റ്റ് ചെയ്തതെങ്കിൽ പോലും നിയമം കയ്യിലെടുക്കാൻ ഒരാൾക്കും അവകാശമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വാദത്തിനിടെ ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിജയ്. പി.നായർ ഒത്തു തീർപ്പു ചർച്ചയ്ക്കു വിളിച്ചതിനാലാണ് വീട്ടില്‍ പോയതെന്നും അവിടെ വച്ച് തങ്ങളെയാണ് അയാൾ ആക്രമിച്ചതെന്നുമായിരുന്നു ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ വാദം. ഇതിനിടെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത മർദ്ദനമേറ്റ വിജയ്. പി. നായര്‍ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാണെന്നും ഹരജിക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് മൂന്നുപേര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Adjust Story Font
16