Quantcast

മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നതായി രേഖകള്‍

വിദേശ വിപണയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ മസാല ബോണ്ടിന് നിരക്ക് കൂടുതലാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പിനുള്ള കാരണം.

MediaOne Logo

  • Published:

    17 Nov 2020 7:22 AM GMT

മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നതായി രേഖകള്‍
X

മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. വിദേശ വിപണയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ മസാല ബോണ്ടിന് നിരക്ക് കൂടുതലാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പിനുള്ള കാരണം. രാജ്യത്തിനകത്ത് ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കാനാകുമെന്നായിരുന്നു ധനകാര്യ സെക്രട്ടറിയുടെ നിലപാട്. ഈ എതിര്‍പ്പുകളെ മറികടന്നത് ധനമന്ത്രിയുടെ അനുകൂല നിലപാടിലൂടെയാണെന്ന് തെളിയിക്കുന്ന മിനിട്സ് മീഡിയവണിന് ലഭിച്ചു.

2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മസാല ബോണ്ട് ഇറക്കി പണം സമാഹരിക്കാനുള്ള ചര്‍ച്ച നടന്നത്. കിഫ്ബി സി.ഇ.ഒയാണ് ബോര്‍ഡിന്‍റെ അനുമതി തേടിയത്. യോഗത്തില്‍ എതിര്‍ ചോദ്യവുമായി ആദ്യം രംഗത്ത് വന്നത് ധനസെക്രട്ടറി മനോജ് ജോഷിയാണ്. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ കൂടിയ പലിശക്ക് എന്തിന് മസാല ബോണ്ടിന് ശ്രമിക്കണമെന്നായിരുന്നു മനോജ് ജോഷിയുടെ ചോദ്യം.

പിന്നാലെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും എതിര്‍പ്പ് ഉന്നയിച്ചു. പൊതുവെ വിദേശ വിപണയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് മസാല ബോണ്ടിന്‍റെ പലിശ ഉയര്‍ന്ന് നില്‍ക്കുന്നുവെന്നായിരുന്നു ടോം ജോസിന്‍റെ സംശയം. നാണയ നിരക്കുകളുടെ പഴയ ഡേറ്റ പരിശോധിച്ചാല്‍ മെച്ചപ്പെട്ട പലിശ നിരക്ക് കണ്ടെത്താന്‍ കഴിയുമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചു.

മറ്റ് അംഗങ്ങളെല്ലാം മസാല ബോണ്ടിനായി വാദിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി മൌനം പാലിച്ചപ്പോള്‍ പലിശ നിരക്ക് കൂടിയാലും രാജ്യന്തര വിപണയില്‍ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന് പറഞ്ഞ ധനമന്ത്രി ചര്‍ച്ച ഉപസംഹരിച്ചു. ഈ ചുവട് വെയ്പ് കിഫ്ബി ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുമെന്ന് കൂടി ധനമന്ത്രി പറഞ്ഞതായി മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story