Quantcast

ഭരണം കിട്ടിയാലല്ലേ 'ന്യായ്' പദ്ധതി നടപ്പാക്കുന്ന പ്രശ്‌നമുള്ളൂ-മുഖ്യമന്ത്രി

ഞങ്ങള്‍ പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നതേ പറയൂ എന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ട്.

MediaOne Logo

Web Desk

  • Published:

    4 April 2021 1:55 PM GMT

ഭരണം കിട്ടിയാലല്ലേ ന്യായ് പദ്ധതി നടപ്പാക്കുന്ന പ്രശ്‌നമുള്ളൂ-മുഖ്യമന്ത്രി
X

യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ ന്യായ് പദ്ധതി തട്ടിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് ഇതെന്നും കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും അത് ഇതുവരെ നടപ്പാക്കിയില്ലെന്നു പിണറായി ഫേസ്ബുക്കിൽ കുറിച്ചു. ഭരണം കിട്ടുമെന്ന് വിദൂര സ്വപ്‌നം പോലും കോൺഗ്രസിനില്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ നടപ്പിലാക്കുമെന്ന് പറയുന്നതെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പദ്ധതിയാണ് ന്യായ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മാസം 6,000 രൂപ വച്ച് നല്‍കുന്നതാണ് പദ്ധതി. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പദ്ധതി ഭാഗികമായി നടപ്പിലാക്കിയെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്. ന്യായ് എന്ന അന്യായം!

കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോള്‍ കേരളത്തില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്?

600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ഒന്നര വര്‍ഷം കുടിശ്ശികയാക്കി അഞ്ചു വര്‍ഷം കൊണ്ട് ആറര വര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ നിർബന്ധിതമാക്കിയവരാണ് 6000 രൂപയുടെ കഥയുമായി ഇറങ്ങിയിട്ടുള്ളത്. ഇത്തരമൊരു വ്യാജ വാഗ്ദാനം കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാമെന്നും മലയാളികളെ വിഡ്ഢികളാക്കാം എന്നുമാണോ ഈ അവസാന നിമിഷത്തില്‍ കോണ്‍ഗ്രസ് കരുതുന്നത്?

ജനങ്ങള്‍ നിങ്ങളുടെ വാഗ്ദാനങ്ങളെക്കുറിച്ച് ഒന്നും മിണ്ടാത്തതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയോടെ സംസാരിക്കുന്നതും എന്തുകൊണ്ടാണ് എന്ന് യുഡിഎഫ് ചിന്തിച്ചിട്ടുണ്ടോ? ഞങ്ങള്‍ പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നതേ പറയൂ എന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ട്. കോണ്‍ഗ്രസിന്‍റേത് ജലരേഖകളുടെ ജലാശയമാണ് എന്ന കാര്യത്തിൽ ആര്‍ക്കും ഒരു സംശയവുമില്ല.

പഞ്ചാബിലും ഛത്തിസ്ഗഢിലുമൊക്കെ സമാനമായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ച കോണ്‍ഗ്രസിന്‍റെ മാതൃക നമ്മുടെ മുമ്പിലുണ്ട്. പൊതുജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ ഒരു വാഗ്ദാനം നൽകുന്നതിനു മുമ്പ് അവിടെ അത് നടപ്പാക്കാന്‍ ഒരു ശ്രമം നടത്തുകയെങ്കിലും ചെയ്യണമായിരുന്നു. അത് ചെയ്യാതെ ഇവിടെ എന്തു മല മറിക്കുമെന്നാണ് പറയുന്നത്?

കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോണ്‍ഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. ഭരണം കിട്ടിയാല്‍ അല്ലേ നടപ്പാക്കുന്ന പ്രശ്നം ഉദിക്കൂ. ഭരണം കിട്ടാന്‍ സാധ്യത ഇല്ലാത്തിടത്ത് എന്തും പറയാമല്ലോ. വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇവിടുത്തെ ജനങ്ങള്‍ ഏപ്രില്‍ 6ന് ശക്തമായ മറുപടി നല്‍കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story