Quantcast

'ഭരണഘടന സത്യപ്രതിജ്ഞാവേളയിലെ അലങ്കാര പുസ്തകമാക്കി'; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ അതിരൂപതാ മുഖപത്രം

നവംബർ 26ന് ഭരണഘടനാദിനം നടക്കുന്ന പശ്ചാത്തലത്തിൽ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാജീവിതം വിചാരണ ചെയ്ത് തയാറാക്കിയതാണ് എഡിറ്റോറിയൽ

MediaOne Logo

Web Desk

  • Updated:

    2021-11-25 13:16:58.0

Published:

25 Nov 2021 12:47 PM GMT

ഭരണഘടന സത്യപ്രതിജ്ഞാവേളയിലെ അലങ്കാര പുസ്തകമാക്കി; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ അതിരൂപതാ മുഖപത്രം
X

മതവിവേചനത്തെ വ്യവഹാര രീതിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതത്തിൽ ഭരണഘടന സത്യപ്രതിജ്ഞാവേളയിലെ അലങ്കാര പുസ്തകം മാത്രമായി പരിഹസിക്കപ്പെടുകയാണെന്നും മോദി സർക്കാർ 'ഭരണഘടനാനുസരണം' കാശ്മീർ വധവും പൗരത്വനിയമവും നടപ്പാക്കിയപ്പോഴാണ് ഭരണഘടനാനുഭവം അതിമനോഹരമായ നുണയാണെന്ന് ബോധ്യപ്പെട്ടതെന്നതടക്കം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം മാസികയിൽ എഡിറ്റോറിയൽ. 2021 ഡിസംബറിലെ പുസ്തകം 95, ലക്കം 18ലെ 'നടപ്പവകാശം തിരിച്ചു നല്കുമോ?' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് കേന്ദ്രത്തിലെ ബിജെപി സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

നവംബർ 26ന് ഭരണഘടനാദിനം നടക്കുന്ന പശ്ചാത്തലത്തിൽ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാജീവിതം വിചാരണ ചെയ്ത് തയാറാക്കിയതാണ് എഡിറ്റോറിയൽ. നാളിതുവരെ 127 ഭേദഗതികൾ വിവിധ കാലങ്ങളിൽ ഭരണഘടനയിൽ തിരുത്തിച്ചേർക്കപ്പെട്ടിട്ടുണ്ടെന്നും ഇത്ര എളുപ്പത്തിൽ എഴുതിച്ചേർക്കാൻ മാത്രം ദുർബലമാണോ ഇതിന്റെ ആന്തരിക ഘടനൈക്യം എന്ന സംശയം നേരത്തെയുണ്ടെങ്കിലും അത് ബലപ്പെട്ടത് അടുത്തകാലത്താണെന്നും എഡിറ്റോറിയലിൽ പറഞ്ഞു.

പൗരത്വം തെളിയിക്കാൻ മതത്തെ അടിസ്ഥാന കാരണമാക്കിയ പൗരത്വനിയമം ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്നും ജനാധിപത്യ ഇന്ത്യയിൽ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതും ജനാധിപത്യ രീതിയിലാണെന്നും മാസിക കുറ്റപ്പെടുത്തി. കാർഷിക ബിൽ നരേന്ദ്ര മോദി പിൻവലിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണെന്നും പാർലമെന്റിൽ നഷ്ടമായ ജനാധിപത്യത്തെ പാർലമെന്റിന് പുറത്ത് തിരിച്ചുപിടിച്ച സംഭവമായി കർഷകപോരാട്ട വിജയത്തെ കാണണമെന്നും എഡിറ്റോറിയൽ വിലയിരുത്തി. ഒരു ജനതയെ മുഴുവൻ രാജ്യം ശത്രുപക്ഷത്ത് നിറുത്തുന്നത് ആസൂത്രിതാപകടമാണെന്നും അയോധ്യാവിധി വേളയിൽ സുപ്രീം കോടതി പോലും വ്യാഖ്യാന വഴക്കത്തിലൂടെ ഭൂരിപക്ഷത്തിന് വഴങ്ങിയെന്നും സത്യദീപം കുറ്റപ്പെടുത്തി. രാജ്യസുരക്ഷയും കാശ്മീരിന്റെ സമഗ്ര വികസനവും എന്ന ജനക്ഷേമതാല്പര്യത്തിൽപ്പൊതിഞ്ഞ് പ്രദർശിപ്പിച്ചതിനാൽ അതിന്റെ ജനാധിപത്യ വിരുദ്ധ ഉള്ളടക്കം വേണ്ടവിധം വെളിവാക്കപ്പെട്ടില്ലെന്നും വിമർശിച്ചു.

ഭാരതത്തിന്റെ തന്നെ ഘടനയെ നിശ്ചയിക്കുന്ന ഭരണഘടന പൂർണ്ണമാകുന്നത് അത് പുസ്തകത്തിലിരിക്കുമ്പോഴല്ലെന്നും പുറത്തിറങ്ങി നടക്കുമ്പോഴാണെന്നും അതിനാൽ ഭരണഘടനയുടെ നടപ്പവകാശം തിരിച്ചു നൽകണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെട്ടു. സാമൂഹ്യനീതിയിലധിഷ്ടിതമായ സാഹോദര്യ ഭാരതത്തെ ഉറപ്പാക്കുംവിധം ഭരണഘടനാ വാഴ്ച്ച സത്യമാകണമെന്നും പറഞ്ഞു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് മാസികയുടെ പാട്രൻ. ഫാ. മാത്യൂ കിലുക്കൻ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമാണ്. ഫാ. ജൂബി ജോയ് കളത്തിപറമ്പിലാണഎ അസിസ്റ്റൻറ് ഡയറക്ടർ. ഫാ. ബിന്റോ കോയിക്കര അസോസിയേറ്റ് എഡിറ്ററാണ്.


എഡിറ്റോറിയലിന്റെ പൂർണ രൂപം:

നടപ്പവകാശം തിരിച്ചു നല്കുമോ?

നവംബർ 26-ന് മറ്റൊരു ഭരണഘടനാദിനം കൂടി നമ്മെ തൊട്ട് കടന്നു പോകുമ്പോൾ രാജ്യത്തെ അടിസ്ഥാന വർഗ്ഗ വിമോചനത്തെ വേണ്ടവിധം തൊടാതെ പോയ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാജീവിതം വിചാ രണയ്ക്ക് വിധേയമാക്കേണ്ടതാണ്. 1950-ൽ നടപ്പാക്കിയതു മുതൽ അന്ധമായി ആഘോഷിക്കപ്പെടുന്ന വിശുദ്ധ പശുവാണ് ഇന്ത്യൻ ഭരണഘടന. ആഗോള ഭൂപടത്തിലെ എഴുതപ്പെട്ട ഏറ്റവും ദൈർഘ്യമുള്ള ഇന്ത്യൻ ഭരണഘടനയിൽ ഒന്നരലക്ഷം പദങ്ങളുണ്ട്. നാളിതുവരെ 127 ഭേദഗതികൾ വിവിധ കാലങ്ങളിൽ തിരുത്തിച്ചേർക്കപ്പെട്ടിട്ടുണ്ട്. എളുപ്പത്തിൽ എഴുതിച്ചേർക്കാൻ മാത്രം ദുർബലമാണോ ഇതിന്റെ ആന്തരിക ഘടനൈക്യം എന്ന സംശയം നേരത്തെയുണ്ടെങ്കിലും അത് ബലപ്പെട്ടത് അടുത്തകാലത്താണ്. മോദി ഭാരതത്തിലെ 'കാശ്മീർ വധവും', 'പൗരത്വനിയമവും', 'ഭരണഘടനാനുസരണം' നടപ്പാക്കിയപ്പോഴാണ് ജനാധിപത്യ ഇന്ത്യയിലെ ഭരണഘടനാനുഭവം അതിമനോഹരമായ നുണയാണെന്ന് ജനസാമാന്യത്തിന് ബോധ്യപ്പെട്ടത്.

രാജ്യസുരക്ഷയും കാശ്മീരിന്റെ സമഗ്ര വികസനവും എന്ന ജനക്ഷേമതാല്പര്യത്തിൽപ്പൊതിഞ്ഞ് പ്രദർശിപ്പിച്ചതിനാൽ അതിന്റെ ജനാധിപത്യ വിരുദ്ധ ഉള്ളടക്കം വേണ്ടവിധം വെളിവാക്കപ്പെട്ടില്ല. പൗരത്വം തെളിയിക്കാൻ മതത്തെ അടിസ്ഥാന കാരണമാക്കിയ പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമത്വത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് വിളിച്ചു പറഞ്ഞിട്ടും ഭണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ അതവഗണിച്ചു. അടിസ്ഥാന ഘടനയിൽ (basic structure) മാറ്റം അസാധ്യമാണെന്ന് ആവർത്തിക്കുമ്പോഴും, മൃഗീയ ഭൂരിപക്ഷത്തിന്റെ ആൾബലത്തിൽ നാടിന്റെ അടിസ്ഥാനതത്വങ്ങൾ തന്നെ റദ്ദാക്കപ്പെടുന്നുവെന്നതാണ് വാസ്തവം.

തുല്യതയും നീതിയും സ്വാതന്ത്ര്യവും മൗലിക പ്രമാണങ്ങളായി സ്വീകരിക്കപ്പെട്ട ഒരു ഭരണഘടനയെ തൊട്ട് തൊഴുതാണിവിടെ ഭരണക്രമമെങ്കിലും, മതവിവേചനത്തെ വ്യവഹാര രീതിയാക്കിയ മോദി ഭാരതത്തിൽ അത് സത്യപ്രതിജ്ഞാവേളയിലെ അലങ്കാര പുസ്തകം മാത്രമായി പലപ്പോഴും പരിഹസിക്കപ്പെടുകയാണ്.

ജനാധിപത്യ ഇന്ത്യയിൽ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതും ജനാധിപത്യ രീതിയിലാണെന്നതാണ് മറ്റൊരു വൈചിത്ര്യം. പാർലമെന്റിൽ പാസ്സാക്കിയെടുത്ത ജനവിരുദ്ധ നയങ്ങൾ തന്നെയാണ് പിന്നീട് നിയമങ്ങളും നിയമപ്രശ്നങ്ങളുമായി കോടതിയിലെത്തുന്നത്. കാർഷിക കരിനിയമങ്ങൾക്കെതിരെയുള്ള കർഷകസമരം ഒരു വർഷത്തിലേറെ തെരുവിൽ തുടരാനിടയായത് അങ്ങനെയാണ്. കർഷക ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് നരേന്ദ്ര മോദി അത് പിൻവലിച്ചെങ്കിലും പാർലമെന്റിൽ 'പാസ്സാക്കി'യെടുത്ത ജനദ്രോഹനയങ്ങൾ പാർലമെന്റിൽത്തന്നെ തിരുത്തണമെന്ന നിലപാടിലുറച്ചാണ് കിസാൻ സംയുക്ത മോർച്ചയുടെ നേതാക്കൾ. പ്രതിഷേധം പോലും രാജ്യദ്രോഹമാകുന്ന രാജ്യത്ത് 700 ഓളം കർഷകർക്കാണ്, ഭാരതം കണ്ട ഏറ്റവും വലിയ കർഷകപ്രക്ഷോഭത്തിനിടയിൽ ജീവൻ നഷ്ടമായത്. പാർലമെ ന്റിൽ നഷ്ടമായ ജനാധിപത്യത്തെ പാർലമെന്റിന് പുറത്ത് തിരിച്ചുപിടിച്ച സംഭവമായി കർഷകപോരാട്ട വിജയത്തെ കാണാം, കാണണം.

രണ്ട് ശതാബ്ദത്തിലേറെ നീണ്ട അസംഖ്യം പ്രക്ഷോഭ പരമ്പരകളുടെ പരിണിതിയാണ് ഇന്ത്യ നേടിയ സ്വാതന്ത്ര്യം. എന്നിട്ടും സ്വതന്ത്ര ഇന്ത്യ യിൽ പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമാക്കുന്ന വകുപ്പുകൾ ഭരണഘടനയുടെ ഭാഗമായി എന്നതാണ് മറ്റൊരു വൈരുദ്ധ്യം. രാജ്യത്തെ അനുകൂലിക്കുന്നവർ, പ്രതികൂലിക്കുന്നവർ എന്ന മട്ടിൽ രാജ്യസ്നേഹി/രാജ്യദ്രോഹ കളങ്ങിൽ മാത്രം ഇന്ത്യൻ ജനതയെ വേർതിരിച്ച് വിശദീകരിക്കുന്ന ആശങ്ക ആധിപത്യ ഭരണകൂടത്തിന്റേതാണ്. ഒരു ജനതയെ മുഴുവൻ രാജ്യം അതിന്റെ ശത്രുപക്ഷത്ത് നിറുത്തുന്ന ആസൂത്രിതാപകടമാണത്. അത് വന്നുകഴിഞ്ഞുവെന്നതിന്റെ സ്ഥിരീകരണം രാജ്യരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ വാക്കുകളിൽ വ്യക്തമാണ്.

''രാജ്യതാല്പര്യങ്ങളെ ഹനിക്കുന്ന വിധത്തിൽ അട്ടിമറിക്കപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും, ഭിന്നിപ്പിക്കപ്പെടുകയും, അവിഹിതമായി സ്വാ ധീനിക്കപ്പെടുകയും ചെയ്യുന്ന പൊതുസമൂഹ''ത്തെക്കുറിച്ചുള്ള ഡോവലിന്റെ ആശങ്കയിൽ നിർമ്മിത രാജ്യ താല്പര്യത്തിന്റെ അപചയമുണ്ടെന്ന് തിരിച്ചറിയണം. നാലാം തലമുറ യുദ്ധമുന്നണിയിൽ സിവിൽ സൊസൈ റ്റിയെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന പ്രതിലോമകരമാണ്. പൊതുജനാഭിപ്രായ രൂപീകരണ സ്വാധീനത്തെ ഫാസിസ്റ്റ് ഭരണക്രമം എന്നും ഭയന്നിട്ടുണ്ട്.

ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാൻ തക്കവിധം ഇലാസ്തികതയുറപ്പാക്കുന്ന ഭരണഘടനാ സ്ഥാപനങ്ങൾ ഫാസിസ്റ്റ് ഭരണ രീതിയുടെ സ്വാഭാവിക ന്യായീകരണ വേദികളാകുന്ന കാഴ്ചയാണ്, പുതിയ ഇന്ത്യയുടേത്. അയോധ്യാവിധി വേളയിൽ സുപ്രീം കോടതി പോലും വ്യാഖ്യാന വഴക്കത്തിലൂടെ ഭൂരിപക്ഷത്തിന് വഴങ്ങുന്നത് രാജ്യം കണ്ടതാണല്ലോ.

ഭരണഘടനയിൽ എഴുതിവച്ച വാക്കുകൾ ചത്ത് മലച്ചുകിടക്കാതിരിക്കണമെങ്കിൽ അതിൽ അവസാനത്തവനും ഇടമെന്ന ഗാന്ധി സ്വപ്ന ചൈതന്യത്തിന്റെ അഭിഷേകമുണ്ടാകണം. ഭരണഘടന വിലക്കുന്നതൊക്കെ നിയമമാക്കി നിലനിർത്തുന്ന ഏകാധിപത്യത്തിന്റെ ഇന്ത്യയെയല്ല, സാമൂഹ്യനീതിയിലധിഷ്ടിതമായ സാഹോദര്യ ഭാരതത്തെ ഉറപ്പാക്കുംവിധം ഭരണഘടനാ വാഴ്ച്ച സത്യമാകണം. ഭരണത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ ഘടനയെ നിശ്ചയിക്കുന്ന ഭരണഘടന പൂർണ്ണമാകുന്നത് അത് പുസ്തകത്തിലിരിക്കുമ്പോഴല്ല; പുറത്തിറങ്ങി നടക്കുമ്പോഴാണ്. ഇത് വെറുതെ വായിച്ച് മടക്കാനുള്ളതല്ല; വിഭജിച്ച് വിളമ്പാനുള്ളതാണ്. ഭരണഘടനയുടെ നടപ്പവകാശം തിരിച്ചു നല്കണം.

Next Story