കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തി
ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് കോന്നി പ്രൈവറ്റ് ബസ്റ്റാൻഡിലിറങ്ങിയ സംഘം വീടുകളിലേക്ക് മടങ്ങിയത് . താലൂക്ക് ഓഫീസിൽ പാർക്ക് ചെയ്ത വാഹനങ്ങളെടുക്കാതെയാണ് ഇവർ പോയത്
പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ മടങ്ങിയെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തഹസിൽദാർ എൽ. കുഞ്ഞച്ചനടക്കമുള്ളവർ തിരിച്ചെത്തിയത്. ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് കോന്നി പ്രൈവറ്റ് ബസ്റ്റാൻഡിലിറങ്ങിയ സംഘം വീടുകളിലേക്ക് മടങ്ങിയത് . താലൂക്ക് ഓഫീസിൽ പാർക്ക് ചെയ്ത വാഹനങ്ങളെടുക്കാതെയാണ് ഇവർ പോയത്.
അതേസമയം ക്വാറി ഉടമയുടെ ബസിലാണ് സംഘം വിനേദയാത്രക്ക് പോയതെന്ന കെ.യു ജെനീഷ്‌കുമാർ എം.എൽ.എയുടെ ആരോപണത്തെ തള്ളി ട്രാവൽ ഏജൻസി രംഗത്തെത്തി. ക്വാറി പ്രവർത്തനങ്ങളുമായി യാത്രക്ക് ബന്ധമില്ല. ജീവനക്കാരുടേത് സ്‌പോൺസേഡ് ടൂറല്ല. എം.എൽ.എയുടെ ആരോപണം പെട്ടെന്നുള്ള പ്രതികരണമാകാമെന്നും കോന്നി വകയാർ മുർഹര ട്രാവൽ ഏജൻസി മാനേജർ ശ്യം പറഞ്ഞു. കഴിഞ്ഞ പത്താം തിയതി മൂന്നാറിലേക്കും ഇടുക്കിയിലേക്കുമായി വിനോദയാത്രക്ക് പോയ ജീവനക്കാർ ഇന്ന് പുലർച്ചെയാണ് തിരിച്ചെത്തിയത്.
കോന്നി തഹസീൽദാർ ഉൾപ്പടെ 19 ജീവനക്കാര്‍ കർശന നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും യാത്ര തുടരുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
കോന്നി സംഭവത്തിൽ എല്ലാ സാഹചര്യവും പരിശോധിക്കും. 36 പേർ വെള്ളിയാഴ്ച്ച ഓഫീസില്‍ ഉണ്ടായിരുന്നില്ല. 24 പേരാണ് ആകസ്മികമായി അവധി എടുത്തത്. അവധി എടുത്തതിന്റെ കാരണം കൃത്യമായി പരിശോധിക്കുമെന്നും പ്രാഥമിക റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ ആകില്ലെന്നും മന്ത്രി അറിയിച്ചു. വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് സർക്കാരിനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16