വിസ തട്ടിപ്പിനിരയായവര്‍ നാട് വിടേണ്ടതില്ലെന്ന് കുവെെത്ത്
പിഴ അടച്ചു രേഖകൾ ശരിയാക്കിയാൽ ഇവർക്ക് കുവൈത്തിൽ തുടരാം. പുതിയ തൊഴിലിടം കണ്ടെത്തി വിസ മാറാനും തൊഴിലാളികളെ അനുവദിക്കും
വിസാ തട്ടിപ്പിനിരയായി കുവൈത്തിലെത്തിയ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ആഭ്യന്തരവകുപ്പിന്റെ കാരുണ്യം. മനുഷ്യക്കടത്തു സംഘത്തിന്റെ ചതിയിൽ പെട്ട പതിനായിരത്തോളം തൊഴിലാളികളെ മന്ത്രാലയം നാടുകടത്തലിൽ നിന്ന് ഒഴിവാക്കി. ഇവർക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതർ അനുമതി നൽകിയതായാണ് റിപ്പോർട്ട്.
വ്യാജ കമ്പനിയുടെ പേരിൽ നൽകിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈത്തിലെത്തിച്ചത്. ആറു കുവൈത്തികൾ ഉൾപ്പെടുന്ന സംഘമാണ് മനുഷ്യക്കടത്തിന് നേതൃത്വം നൽകിയതെന്നാണ് സംശയം. ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയിൽ മാനുഷിക പരിഗണ വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകൾ ശരിയാക്കിയാൽ ഇവർക്ക് കുവൈത്തിൽ തുടരാം. പുതിയ തൊഴിലിടം കണ്ടെത്തി വിസ മാറാനും തൊഴിലാളികളെ അനുവദിക്കും. താമസകാര്യ വകുപ്പ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയതായി അൽജരിദ പത്രം റിപ്പോർട്ട് ചെയ്തു.
അതിനിടെ താമസകാര്യ ഡയറക്ടർറേറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജഹ്റ വ്യവസായ മേഖലയിലും നയീം സ്ക്രാപ്പ് യാർഡ് പരിസരത്തും നടത്തിയ പരിശോധനയിൽ മുന്നൂറ്ററോളം പേർ പിടിയിലായി. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന തുടരാനും പിടിയിലാകുന്ന നിയമ ലംഘകരെ നേരിട്ട് നാടുകടത്താനും ആഭ്യന്ത്ര മന്ത്രിയുടെ നിർദേശമുള്ളതായാണ് വിവരം.
Adjust Story Font
16