ഒമാന്‍ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധനവിന് എതിരെ രക്ഷകർത്താക്കളുടെ പ്രതിഷേധം ശക്തം
രക്ഷകർത്താക്കളുടെ ആവശ്യം ചർച്ച ചെയ്തെങ്കിലും ഫീസ് വർധനവ് പിൻവലിക്കാൻ കഴിയില്ലെന്ന് മാനേജ്മെൻറ് അറിയിച്ചതായാണ് പ്രിൻസിപ്പൽ പറഞ്ഞതെന്ന് രക്ഷകർത്താകൾ പറഞ്ഞു
ഒമാനിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധനവിന് എതിരായ രക്ഷകർത്താക്കളുടെ പ്രതിഷേധം വ്യാപകമാകുന്നു. പ്രിൻസിപ്പലുമായുള്ള കൂടികാഴ്ചക്ക് ആയിരത്തോളം രക്ഷകർത്താക്കളാണ് സ്കൂളിൽ എത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുന്നൂറിലധികം രക്ഷകർത്താക്കൾ സ്കൂളിൽ ഒത്തുചേർന്ന് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് നിവേദനം നൽകിയിരുന്നു.
പ്രതിഷേധത്തിന്റെ ശബ്ദം കൂടുതൽ രക്ഷിതാക്കളിലേക്ക് എത്തിയതിന് ഒപ്പം വാരാന്ത്യ അവധി ദിനമായതിനാലുമാണ് കൂടുതൽ പേർ എത്തി. രക്ഷകർത്താക്കളുടെ ആവശ്യം ചർച്ച ചെയ്തെങ്കിലും ഫീസ് വർധനവ് പിൻവലിക്കാൻ കഴിയില്ലെന്ന് മാനേജ്മെൻറ് അറിയിച്ചതായാണ് പ്രിൻസിപ്പൽ പറഞ്ഞതെന്ന് രക്ഷകർത്താകൾ പറഞ്ഞു.
തുടർ നടപടിയായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിനെയും ഇന്ത്യൻ എംബസിയെയും കേന്ദ്ര സർക്കാറിനെയും സമീപിക്കാനാണ് തീരുമാനം. നടപടിയില്ലാത്ത പക്ഷം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തെയും സമീപിക്കും. വിഷയത്തിൽ തീരുമാനമാകുന്നത് വരെ വർധിപ്പിച്ച ഫീസ് അടക്കേണ്ടതില്ലെന്ന് രക്ഷകർത്താക്കളുടെ കൂട്ടായ്മ തീരുമാനിച്ചു.
ട്യൂഷൻ ഫീസ്, ടേം ഫീസ് ഇനങ്ങളിലായി 34 റിയാലിന്റെ വർധനവാണ് പുതിയ അധ്യയന വർഷത്തിൽ വരുത്തിയത്. മസ്കത്ത് ഇന്ത്യൻ സ്കൂളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെ.ജി മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലായി ഒരു കുട്ടിക്ക് 42 റിയാൽ മുതൽ 142 വരെയാണ് അധികമായി നൽകേണ്ടിവരുന്നത്.
Adjust Story Font
16