''ജനാധിപത്യ അമേരിക്ക മടങ്ങിയെത്തിയിരിക്കുന്നു''; ചൈനക്കും റഷ്യക്കും ബൈഡന്റെ താക്കീത്
ജനാധിപത്യം പുനസ്ഥാപിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബൈഡന്റെ പ്രധാന വാഗ്‌ദാനം.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ അമേരിക്ക മടങ്ങിയെത്തിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ''ഒരുവശത്ത്, അമേരിക്കക്കെതിരെയുള്ള ചൈനയുടെ ശത്രുത നടപടികൾ വർധിക്കുന്നു, മറുവശത്ത് ഞങ്ങളുടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള റഷ്യയുടെ നീക്കങ്ങളും പുരോഗമിക്കുന്നു. പുതിയ സാഹചര്യങ്ങളെ അഭിമുകീകരിക്കേണ്ടത് അമേരിക്കൻ നേതൃത്വത്തിന് അത്യാവശ്യമാണ്. അമേരിക്കൻ ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തി നയതന്ത്രത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനും സാധ്യതകൾക്കും പരിരക്ഷ നൽകേണ്ടതുണ്ട്, ആഗോള മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്, നിയമ വാഴ്ച്ചയെ ബഹുമാനിക്കേണ്ടതുണ്ട്, ഓരോ മനുഷ്യരുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. '' സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നടത്തിയ ഔദ്യോഗിക പ്രസംഗത്തിൽ വെച്ച് ബൈഡൻ പറഞ്ഞു.
അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും എതിരായി ബെയ്‌ജിങ് ഉയർത്തുന്ന വെല്ലുവിളികളോട് തന്റെ നേത്രത്വത്തിൽ അമേരിക്ക കൃത്യമായ നടപടികൾ കൈക്കൊള്ളുമെന്നും ബൈഡൻ പറഞ്ഞു. ചൈനയുടെ സാമ്പത്തിക കടകയറ്റത്തത്തിനും, മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്ര ഭരണക്രമങ്ങൾക്കുമെതിരെയുള്ള ചൈനയുടെ ആക്രമണാത്മക പ്രവണതകളെ അമേരിക്ക ശക്തമായി നേരിടുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബൈഡന്റെ പ്രധാന വാഗ്‌ദാനം. ഭരണത്തിലേറിയ ആദ്യ ദിനങ്ങളിൽ ട്രംപ് ഭരണം അമേരിക്കൻ ഘടനയിൽ വരുത്തിയ കേടുപാടുകൾ തിരുത്തുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16