'ഇറാനെതിരായ പോരാട്ടത്തിന് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ട്; യുദ്ധം നീണ്ടുനിന്നാലും എനിക്ക് മടുക്കില്ല '- ട്രംപ്
ബരാക് ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി ഒപ്പിട്ട ആണവ കരാറിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു

- Published:
2 March 2026 11:23 PM IST

വാഷിംഗ്ടൺ: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആണവ പദ്ധതി അമേരിക്കയ്ക്ക് വർദ്ധിച്ചുവരുന്ന ഭീഷണിയാണ്. അത് ഇല്ലാതാക്കാനുള്ള അവസാനത്തെയും മികച്ചതുമായ അവസരമാണിതെന്ന് ട്രംപ് പറഞ്ഞു.
മൂന്ന് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ് ഇറാനെ ആക്രമിച്ചത്. ഇറാന്റെ പക്കലുള്ള മിസൈൽ ശേഖരവും അത് വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും പൂർണ്ണമായി നശിപ്പിക്കുക. ഇറാന്റെ നാവികസേനയെ പൂർണ്ണമായി തകർക്കുക. ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ ഇറാന്റെ പത്തോളം കപ്പലുകൾ സമുദ്രത്തിന്റെ അടിത്തട്ടിലാക്കിയതായി ട്രംപ് അവകാശപ്പെട്ടു.
യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി ഒപ്പിട്ട ആണവ കരാറിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ആ കരാർ ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കുന്ന വിഡ്ഢിത്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ, അവർ രണ്ട് തവണ കരാറുകളിൽ നിന്ന് പിന്നോട്ട് പോയെന്നും ട്രംപ് ആരോപിച്ചു. ഇവരുമായി ചർച്ചകൾ സാധ്യമല്ലെന്നും ട്രംപ് പറഞ്ഞു.
യുദ്ധം എത്ര കാലം നീണ്ടുനിൽക്കും എന്ന ചോദ്യത്തിന്റെ മറുപടിയിൽ ട്രംപ് തന്റെ മുൻ നിലപാട് തിരുത്തി. നാല് മുതൽ അഞ്ച് ആഴ്ച വരെ യുദ്ധം നീണ്ടുനിന്നേക്കാമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ആവശ്യമാണെങ്കിൽ കൂടുതൽ കാലം പോരാട്ടം തുടരാൻ അമേരിക്ക സന്നദ്ധമാണെന്നും യുദ്ധം നീണ്ടുപോയാലും തനിക്ക് മടുപ്പ് തോന്നില്ലെന്നും ട്രംപ് പറഞ്ഞു
Adjust Story Font
16
