'ഈ പോക്കുപോയാല്‍ വൈറസ് ജയിക്കും, വാക്സിന്‍ തോല്‍ക്കും': വാക്സിനേഷന്‍ വേഗതയെ വിമര്‍ശിച്ച് ചിദംബരം
നൂറ് ദിവസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കോവിഡ് നിരക്കായിരുന്നു വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് വാക്സിനേഷന്റെ വേഗതയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. നിലവിലെ വേഗതയിൽ ലക്ഷ്യം നേടാനാവില്ലെന്നും വൈറസായിരിക്കും മത്സരം ജയിക്കുകയെന്നും ചിദംബരം പറഞ്ഞു. വാക്സിനേഷൻ ഓൺ ഡിമാൻഡ് നടപ്പിലാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വേണ്ട വിധം വാക്സിൻ എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പകർച്ചവ്യാധി ദിനംപ്രതി ഉയരുന്നതിൽ ഒട്ടും അതിശയോക്തിയില്ലെന്നും ചിദംബരം പറഞ്ഞു. വാക്സിൻ വിതരണത്തിലുണ്ടാകുന്ന ചുവപ്പ് നാട ഒഴിവാക്കാൻ നടപടി വേണം.
അഞ്ച് കോടിയുടെ വാക്സിൻ ഇന്ത്യ കയറ്റി അയച്ചത് അഭിമാനകരമായ കാര്യമാണ്. എന്നാൽ ഇന്ത്യക്കാർക്ക് വെറും മൂന്ന് കോടി വാക്സിൻ ഡോസുകളെ ലഭ്യമായിട്ടുള്ളു. ഈ വേഗതയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ മത്സത്തിൽ വൈറസ് ജയിക്കുമെന്നും ചിദംബരം പറഞ്ഞു.
വ്യാഴാഴ്ച്ച 35,871 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നൂറ് ദിവസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കോവിഡ് നിരക്കായിരുന്നു ഇത്.