ഗൾഫ് പുനരൈക്യം തുണയാകും; പ്രതീക്ഷയോടെ സ്ഥാപനങ്ങൾ, തൊഴിലവസരങ്ങളും വർധിക്കും
വിവിധ രാജ്യങ്ങളിലായി വാണിജ്യ ശൃംഖലയുള്ള സ്ഥാപന ഉടമകളും ആവേശത്തിലാണ്
ഗൾഫ് പുനരൈക്യം മലയാളികളുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ബിസിനസ് സംരംഭങ്ങൾക്കും ഉണർവ് പകരും. വിവിധ രാജ്യങ്ങളിലായി വാണിജ്യ ശൃംഖലയുള്ള സ്ഥാപന ഉടമകളും ആവേശത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തിക രംഗത്തും മറ്റും ഉണർവ് പകരാൻ ഗൾഫ് ഐക്യം സഹായിക്കുമെന്നാണ് പ്രവാസി വ്യവസായികളുടെ വിലയിരുത്തൽ.
മൂന്നര വർഷത്തെ പ്രതികൂല സാഹചര്യം മറികടന്ന് ഗൾഫ് രാജ്യങ്ങൾ ഒരുമിക്കുമ്പോൾ സാമ്പത്തിക രംഗത്ത് അത് വലിയ ചലനം തന്നെ സൃഷ്ടിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. ഗൾഫ് മേഖലക്കും സ്വദേശികൾക്കുമൊപ്പം മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും മികച്ച അവസരമായിരിക്കും പുതിയ സാഹചര്യം മുഖേന ലഭിക്കുക. കോവിഡ് സൃഷ്ടിച്ച ആഘാതത്തിനിടയിൽ വിപണിയിൽ മാത്രമല്ല തൊഴിൽ മേഖലയിലും ഇത് നല്ല മാറ്റങ്ങൾ കൊണ്ടു വരുമെന്നും സൈനുൽ ആബിദീൻ ചൂണ്ടിക്കാട്ടി.
യാഥാർഥ്യബോധത്തോടെ എല്ലാം മറന്ന് ഐക്യപ്പെടാൻ സാധിച്ച ഗൾഫ് ഭരണാധികാരികൾക്കു തന്നെയാണ് പുനരൈക്യത്തിന്‍റെ ക്രെഡിറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എളുപ്പത്തിൽ യാത്ര ചെയ്യാനും പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും പ്രേരണയാകുമെന്നാണ് ഗൾഫിലെ വ്യവസായ പ്രമുഖരുടെയും ഇടത്തരം സംരംഭകരുടെയും കണക്കുകൂട്ടൽ.