ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം നെഞ്ചിലും ശരീരത്തിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ക്രൂരമര്‍ദനം; ഭാര്യ അറസ്റ്റില്‍
ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് ഞായറാഴ്ച മെഹർ ജഹാൻ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു
ബിജ്‍നോര്‍: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് ഞായറാഴ്ച മെഹർ ജഹാൻ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്‍റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങൾ സെയ്ദി പൊലീസിന് നൽകി. മെഹർ ജഹാൻ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നൽകി പീഡിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി മനൻ സെയ്ദി വ്യക്തമാക്കി.
കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.''പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ യുവതിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും'' പൊലീസ് സൂപ്രണ്ട് ധരംപാൽ സിംഗ് പറഞ്ഞു.