പമ്പാ നദിയുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസംഘം

Update: 2018-06-06 00:00 GMT
Editor : admin
പമ്പാ നദിയുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസംഘം
Advertising

കേന്ദ്രസംഘത്തോടൊപ്പം രാജ്യസഭാംഗം സുരേഷ് ഗോപിയ‌ും പമ്പാനദീ തീരത്തെ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Full View

പമ്പാ നദിയുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി തയ്യാറാക്കാനെത്തിയ കേന്ദ്രസംഘം പമ്പയില്‍ സന്ദര്‍ശനം നടത്തി. ഗംഗ നദിയുടെ മാതൃകയില്‍ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ജലകമ്മീഷനിലെ ചീഫ് എന്‍ജിനിയര്‍ ജെ.സി അയ്യരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പമ്പയുടെ വിവിധഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

പമ്പാനദിയിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാനായാണ് കേന്ദ്ര ജലവിഭവ വകുപ്പ് വിദഗ്ധ സംഘത്തെ പത്തനംതിട്ടയിലേക്ക് അയച്ചത്. പമ്പ മുതല്‍ കുട്ടനാട് വരെ നീണ്ട് കിടക്കുന്ന പമ്പയെ സംരക്ഷിക്കാന്‍ മുമ്പ് നടപ്പാക്കിയിരുന്ന പമ്പാ ആക്ഷന്‍ പ്ലാന്‍ നിര്‍ ജീവമായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനവും നല്‍കി. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ജലവിഭവ വകുപ്പ് പഠനസംഘത്തെ അയച്ചത്. വസ്തുതകള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ടാകും സമര്‍പ്പിക്കുകയെന്ന് സംഘത്തലവന്‍ ജെസി അയ്യര്‍ പറഞ്ഞു.

പഠനസംഘം മൂന്ന് ദിവസം സംസ്ഥാനത്ത് തുടരും. ശബരിമല, പമ്പ, ആറന്മുള എന്നിവിടങ്ങളില്‍ നേരിട്ട് നടത്തുന്ന പഠനത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാവും ഇവര്‍ കേന്ദ്രത്തിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കേന്ദ്രസംഘത്തോടൊപ്പം രാജ്യസഭാംഗം സുരേഷ് ഗോപിയ‌ും പമ്പാനദീ തീരത്തെ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

പമ്പയുടെ കൈവഴികളുടെ പുനരുജ്ജീവനം, വിപുലമായ ശുചീകരണം, കുന്നുകളുടെയും വയലുകളുടെയും സംരക്ഷണം, മാലിന്യം വ്യാപകമായ തോതില്‍ തള്ളുന്നതിനുള്ള നിയന്ത്രണം തുടങ്ങിയവ ഉള്‍പെടുത്തിയാവും പുതിയ പദ്ധതിക്കായുള്ള പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News